മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Saturday, October 1, 2011

സ്നേഹവീട് - റിവ്യൂ


എന്നും ഒരേ റൂട്ടിലോടുന്ന വണ്ടിയാണ് സത്യനന്തിക്കാട് ചിത്രങ്ങള്‍” എന്ന് പറഞ്ഞത് നടന്‍ സലീം കുമാറാണ്. അതുകൊണ്ടാണോ
എന്നറിയില്ല. ‘ഒടുവിലാനും ശങ്കരാടിയും കൃഷ്ണന്‍ കുട്ടിയും ഫിലോമിനയുമൊക്കെ ഫ്രെയിമില്‍ വരുമ്പോള്‍ തന്നെ എന്റെ സിനിമാക്കഥയിലെ ഗ്രാമത്തിന്റെ കഥാപാത്രങ്ങളാകുന്നു‘ എന്ന് പറഞ്ഞ സത്യന്‍ അന്തിക്കാട് സലീംകുമാറിനു ദേശീയവും സംസ്ഥാനവുമായ പുരസ്കാരങ്ങള്‍ കിട്ടിയപ്പോള്‍ അഭിനന്ദിച്ചതായോ ഒന്നും പറഞ്ഞതായോ എവിടേയും കണ്ടില്ല.(ഞാന്‍ കാണാത്തതാവാം) എന്തായാലും വലിയൊരു ആസ്വാദകരുടെ മനസ്സിലെ അഭിപ്രായത്തെയാണ് സത്യനു പിന്‍പേ വന്ന സലീം കുമാര്‍ തുറന്നടിച്ചത്. സലീം കുമാറിന്റെ അഭിപ്രായത്തെ കണുകിടെ തെറ്റിക്കാതെ സത്യന്‍ തന്റെ ബസ്സ് അതേ റൂട്ടില്‍ തന്നെ ഓടിക്കുന്നുണ്ട്, ഇപ്പോഴും.

1982ലെ കുറുക്കന്റെ കല്യാണം മുതല്‍ 2011 ലെ സ്നേഹ വീട് വരെയുള്ള തന്റെ 29 വര്‍ഷത്തെ സംവിധാന ജീവിതത്തിനിടയില്‍ തന്റെ അമ്പത്തൊന്നാമത്തെ(51) പടവും പൂര്‍ത്തിയാക്കിയപ്പോള്‍ സത്യന്‍ ചെയ്തത് ഒരേ അച്ചിലിട്ടു വാര്‍ത്ത ചിത്രങ്ങള്‍ . പക്ഷെ കരിയറിന്റെ ആദ്യ പകുതി വരെ അതില്‍ വ്യത്യസ്ഥജീവിതങ്ങളുടെ അടയാളങ്ങളും കേരളീയ ഗ്രാമത്തിന്റെ നേര്‍പകര്‍പ്പുകളും ഉണ്ടായിരുന്നപ്പോള്‍ പിന്നീടുള്ളവ അതിന്റെ ആവര്‍ത്തനങ്ങളായി മാറി. എങ്കിലും ഇക്കാലമത്രയുമുള്ള സിനിമാ ജീവിതം കൊണ്ട് തന്റേതുമാത്രമായ ഒരു ആസ്വാദക സമൂഹം ഉണ്ടാക്കാനും അവരെ തൃപ്തിപ്പെടുത്താനും സത്യനു സാധിച്ചു. അതുകൊണ്ടാണ് പഴകിയ കഞ്ഞി തുടരെത്തുടരെ വിളമ്പിയിട്ടും ആ പ്രേക്ഷക സമൂഹം അവസാനകാല ചിത്രങ്ങളെ സൂപ്പര്‍ ഹിറ്റാക്കിയത്. തന്റെ പ്രേക്ഷകന്റെ പള്‍സറിയാവുന്ന ഒരു മാജിക് സംവിധായകന്‍ തന്നെയാണ് സത്യന്‍ അന്തിക്കാട് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. സിനിമയിലെ സേഫ് കളിയുടേ ഉസ്താദ്. അല്ലെങ്കില്‍ ഇക്കാലയളവില്‍ യുവതാരങ്ങളെ പരീക്ഷിക്കാനോ, പുതിയ പ്രമേയങ്ങളെ പരീക്ഷിക്കാനോ ഒരു പരീക്ഷണ സിനിമയെടുക്കാനോ സത്യന്‍ ശ്രമിച്ചിട്ടില്ല. അന്തിക്കാട്ടുകാരന്റെ ഗ്രാമ നന്മ, വിശുദ്ധി, പച്ചപ്പ്, ഗൃഹാതുരത എന്നിവയ്ക്കു ചുറ്റും വട്ടമിട്ട് ‘സുരക്ഷിതമായി’ തന്റെ സ്ഥാനം നിലനിര്‍ത്താനെ ശ്രമിച്ചിട്ടുള്ളു. അതുകൊണ്ടാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ‘എനിക്ക് സിനിമയില്‍ നിന്നു കിട്ടിയത് ഞാന്‍ സിനിമയില്‍ തന്നെ നിക്ഷേപിക്കുന്നു, അല്ലെങ്കില്‍ സത്യേട്ടനെപ്പോലെ സിനിമയില്‍ നിന്നു സമ്പാദിച്ച് ഞാനുമൊരു പണക്കാരനായേനെ, അത്യാവശ്യം പണമുണ്ടെങ്കിലും സത്യേട്ടന്റെ അത്രക്കില്ല” എന്ന് ചെറൂചിരിയോടെ പറഞ്ഞത്.

എന്തായാലും സത്യന്‍ അന്തിക്കാട് ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. തന്റെ ബസ്സ് കഴുകി വെടിപ്പാക്കി സ്ഥിരം റൂട്ടിലേക്ക് തന്നെ ഇറക്കി. (കൌതുകകരമായ ഒരു കാര്യം ‘സ്നേഹവീടി‘ന്റെ തുടക്കത്തില്‍ നായകന്റെ ഗ്രാമത്തിലെ അവസാന സ്റ്റോപ്പിലേക്ക് വരുന്ന ഒരു ബസ്സിന്റെ ദൃശ്യത്തില്‍ നിന്നാണ് തുടക്കം. ആ ബസ്സാകട്ടെ, ‘വടവന്നൂര്‍’ മുതല്‍ ‘ഗുരുവായൂര്‍’ വരെ എന്നും ഒരേ റൂട്ടിലോടുന്ന സ്ഥിരം ബസ്സ്. അതിലെ യാത്രക്കാരായ നായകന്റെ അമ്മയും ഗ്രാമ വാസികളുമാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. എത്ര യാദൃശ്ചികത!) ഇത്തവണ പക്ഷെ, മുന്‍പ് പറഞ്ഞ ഗ്രാമ വിശുദ്ധി, പച്ചപ്പ്, പാടം, നാട്ടുമ്പുറത്തുകാര്‍, തിരുവാതിര, ലാളിത്യം, അങ്ങിനെ ഗൃഹാതുരതയുടെ കടും വര്‍ണ്ണങ്ങളെ കനത്തില്‍ പൂശിക്കൊണ്ടാണ്‍ വരവ്. സിനിമയുടേ ടൈറ്റിത്സ് കണ്ടാലറിയാം സംവിധായകന്റെ മനസ്സിലിരുപ്പ്. സ്ഥാനത്തും അസ്ഥാനത്തും നൊസ്റ്റാള്‍ജിയ പേറുന്ന മലയാളിക്ക് (പ്രവാസികളേയും) നൊസ്റ്റാള്‍ജിയയുടെ കടും പായസക്കൂട്ടൊരൊക്കി കൊടുക്കുക എന്നതാണ് ദൈത്യമെന്ന്. ടൈറ്റിത്സില്‍ വിരിയുന്ന ഇല്ലസ്ട്രേഷനുകള്‍ നോക്കുക. ഗ്രാമം, തോടുകള്‍, പാലം, കാക്ക, ചക്ക, മാങ്ങ, മാവ്, ആട്ടുകല്ല്, മുറം, ചെത്തുകാരന്‍, കള്ളുകുടം, ഇങ്ങിനെ കേരളത്തില്‍ അന്യം നിന്നുപോയതും മലയാളി ഇടക്കൊക്കെ ഓര്‍ത്തുപോകുന്നതും വളരെ അപൂര്‍വ്വമായതുമായ പഴയ നാട്ടു-ദൃശ്യ-ജീവിത-ഉപകരണങ്ങളുടെ കോറിവരച്ച ചിത്രങ്ങള്‍ കൊണ്ടാണ് ടൈറ്റിത്സ് പൂര്‍ണ്ണമാകുന്നത്. ശേഷം സിനിമ തുടങ്ങുമ്പോഴും ഇതിന്റെ യഥാര്‍ത്ഥ വിഷ്വലുകള്‍ തന്നെ. വര്‍ഷങ്ങളായി മലയാള സിനിമ കാണുന്ന ഒരു പ്രേക്ഷകനു ഇതെല്ലാം മനപൂര്‍വ്വം ഓരോ ഫ്രെയിമിലും കരുതി വെച്ചതാണെന്നു പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. അത്രക്കും വ്യക്തമാണു അതിന്റെ ധാരാളിത്തം. നായകന്‍ അമ്മയുമൊത്തുള്ള ഒരു ഗാനരംഗത്തിലെ (അനുപല്ലവിയിലേയോ ചരണത്തിലേയോ) ‘നാട്ടുവഴിയോര..’ എന്നുള്ള വരികളിലെ വിഷ്വല്‍ ശ്രദ്ധിക്കൂ. അമ്മയും മകനും പുണര്‍ന്ന് ഒരു നാട്ടുവഴിയിലൂടെ നടന്നു വരുന്നു. അവരുടെ പിന്നില്‍ പ്രേക്ഷകനു വ്യക്തമായും കാണത്തക്ക വിധത്തില്‍ ഒരു വേലിക്കപ്പുറം ‘കൃഷ്ണ കിരീടത്തിന്റെ ചെടി ‘ചാരിവെച്ചിരിക്കുന്നത് കാണാം. ഇങ്ങിനെ ഓരോ ഫ്രെയിമിലും ‘മലയാളിത്വം’ കുത്തി നിറച്ച് മലയാളിയെ ‘പുളകം കൊള്ളിക്കാനുള്ള’ സത്യനന്തിക്കാട് മാജിക്ക് ആണ് സ്നേഹ വീട്. അതിനിടയില്‍ തിരക്കഥാകൃത്തും സംവിധായകനുമായ സത്യന്‍ അന്തിക്കാട് വിട്ടുപോയത് പുതുമയുള്ളൊരു കഥയും പശ്ച്ചാത്തലവും വ്യത്യസ്ഥമായൊരു സിനിമയും.

പ്ലോട്ട് : നീണ്ട പ്രവാസ ജീവിതമൊക്കെ മതിയാക്കി തന്റെ ഗ്രാമത്തില്‍ അമ്മക്കൊപ്പം കൃഷിയും വീടുമായി ജീവിതം തുടരുന്ന അവിവാഹിതനായ അജയന്റെ (മോഹന്‍ലാല്‍) വീട്ടിലേക്ക് ചെന്നെയില്‍ നിന്നും ഒരു കൌമാരക്കാരന്‍ കാര്‍ത്തിക് (രാഹുല്‍ പിള്ള) എന്ന പയ്യന്‍ വരുന്നു. ‘അജയന്റെ മകന്‍ ആണ് താന്‍‘ എന്നായിരുന്നു അവന്റെ അവകാശവാദം. ചില സംഭവങ്ങളെത്തുടര്‍ന്ന് പയ്യന്‍ അജയന്റെ അമ്മയുടേയും നാട്ടുകാരുടേയും പ്രീതിക്ക് പാത്രമാകുകയും അജയന്റെ നിരപരാധിത്വം സംശയിക്കുകയും ചെയ്യുന്നു. അതോടേ ജീവിതത്തിന്റെ താളം തെറ്റുന്ന അജയന്‍ തന്റെ നിരപരാധിത്വം തെളിയിക്കാനും ശ്രമിക്കുന്നു.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടേ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

നല്ലതെങ്കിലും വളരെ ചെറിയ ഒരു കഥാതന്തു മാത്രമേ ഈ സിനിമയില്‍ ഉള്ളു. അത് തന്നെ വിശ്വനീയമായ രീതിയില്‍ ഒരുക്കുവുവാന്‍ തിരക്കഥാകൃത്ത്കൂടിയായ സംവിധായകനായിട്ടില്ല. ശാന്തമായി ജീവിക്കുന്ന ഒരാളുടെ ജീവിതത്തിലേക്ക് അയാളുടേ ആരെങ്കിലുമാണെന്ന അവകാശവാദവുമായി മറ്റൊരാള്‍ കടന്നു വരുന്നത് മലയാള സിനിമയില്‍ ഒട്ടും പുതുമയില്ലാത്ത വിഷയമാണ്. ഇതേ ജനുസ്സില്‍പ്പെട്ട ഒരുപാട് കഥകള്‍ മാറിയും മറിഞ്ഞും നിരവധിയുണ്ട്. (1989ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ ‘ലാല്‍ അമേരിക്കയില്‍’ എന്ന ചിത്രത്തില്‍ മരിച്ചുപോയ സമ്പന്നനായൊരു പിതാവിന്റെ മകനെന്ന് അവകാശവാദവുമായി മൂന്ന് പേര്‍ വരുന്നതാണ് കഥാ തന്തു) 2006ലെ സത്യന്റെ തന്നെ ‘രസതന്ത്ര’വും ഇതിനോട് സാമ്യമായ കഥയും പശ്ചാത്തലവും കൂടിയാണ് (രണ്ടിലും മോഹന്‍ലാല്‍) 90കളില്‍ സജ്ജീവമായിരുന്ന രണ്ടാം നിര നട്ന്മാരുടേയും സംവിധായകരുടേയും നിരവധി ചിത്രങ്ങള്‍ ഈ ജനുസ്സിലുണ്ട് (ഭാര്യയായും ഭര്‍ത്താവായും വരുന്നവര്‍) കഥാതന്തു മുന്‍പ് പറഞ്ഞതാണെങ്കില്‍ കൂടിയും അതിനെ വ്യത്യസ്ഥമായൊരു പശ്ചാത്തലത്തിലോ കഥാപാത്രങ്ങളിലോ പറഞ്ഞൊരുക്കുവാന്‍ സാധിച്ചില്ല എന്നത് സിനിമയുടേ ബലഹീനതയാണ്. എവിടെയൊക്കെയോ കണ്ടു മറന്ന സിനിമാ ദൃശ്യങ്ങള്‍ പലപ്പോഴും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഇതിലെ പല സീനുകളും. തമാശക്ക് വേണ്ടി ഒരുക്കിയ ഇന്നസെന്റിന്റെ കരിങ്കണ്ണന്‍ മത്തായിയെ അവതരിപ്പിക്കുന്ന സീനാവട്ടെ ‘ഹിറ്റ്ലര്‍’ (സിദ്ദിക്ക് ലാല്‍) എന്ന മമ്മൂട്ടി ചിത്രത്തില്‍ കണ്ടതും. ഈ സിനിമയിലും നായകന്റെ നിഴലാവുന്ന നായികയെ പക്ഷെ എന്നും കാണിക്കുന്ന സത്യന്‍ മാജിക്കിലൂടെ ഒരു വ്യക്തിത്വമുള്ളവള്‍ എന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ദയനീയ ശ്രമവുമുണ്ട്. നായിക കുടുംബശ്രീ വക ഒരു സോപ്പു കമ്പനി നടത്തുന്നു, വിവാഹത്തെപ്പറ്റി സ്വന്തം വീക്ഷണം പങ്കുവെക്കുന്നു (പക്ഷെ ജാതകദോഷം തീര്‍ക്കാന്‍ ‘പൂജ’ നടത്തുന്നതിനു സന്തോഷപൂര്‍വ്വം പങ്കെടുക്കാന്‍ നായികക്കു മടിയില്ല. രക്ഷിതാക്കളെ അനുസരിക്കുന്ന നല്ല കുട്ടികളാവണമല്ലോ നായികമാര്‍!) പ്രധാന പ്രേമേയത്തിലേക്കെത്തുന്നതുവരെയുള്ള സീനുകളൊക്കെയും പഴയ സത്യന്‍ സിനിമകളുടെ പ്രേക്ഷകനു ഊഹിക്കാനാവുന്നതുമാണ്. അതൊക്കെ സിനിമയ്ക്ക് പ്രത്യേകിച്ചൊരു ഗുണവും ചെയ്യുന്നുമില്ല. ഒരു കൌമാരക്കാരന്‍ അജയന്റെ ജീവിതത്തില്‍ മകനെന്ന അവകാശവാദവുമായി കടന്നു വരുന്നുവെങ്കിലും അജയന്റെ അമ്മക്കോ കാമുകിയെന്ന് പറയാവുന്ന (നായിക എന്താണെന്നോ എന്തിനുവേണ്ടിയാണേന്നോ സംവിധായകനും നിശ്ചയമില്ല) നാട്ടുകാര്‍ക്കോ ഒന്നും ഒരു പ്രശ്നമല്ല എന്നു മാത്രമല്ല പലരും അവനെ സ്നേഹിക്കുന്നുമുണ്ട്. അജയന്റെ യൌവ്വന കാലത്തെ കൈപ്പിഴയാണെങ്കില്‍ പോലും അതൊരു തെറ്റല്ല എന്നും നായികയും പറയുന്നുമുണ്ട്. ഈ പയ്യന്‍ വീട്ടിലോ ഗ്രാമത്തിലോ അജയന്റെ ജീവിതത്തിലോ ഒരു പ്രശ്നവും സൃഷ്ടിക്കുന്നുമില്ല അതിനപ്പുറം അജയനെ വല്ലാതെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുമുണ്ട്. പേരക്കുട്ടിയായി അവനെ അജയന്റെ അമ്മയും കരുതുന്നുമുണ്ട്. പിന്നെയെന്തിനാണ് അവന്റെ പൂര്‍വ്വജീവിതം തിരഞ്ഞ് അജയന്‍ ചെന്നെയിലേക്ക് പോകുന്നത് എന്ന് പ്രേക്ഷകന്‍ ചോദിച്ചാല്‍ അതിനുത്തരമില്ല. ( അജയന്റെ പ്രശ്നങ്ങളെ - അങ്ങിനെ ഉണ്ടേങ്കില്‍ - പ്രേക്ഷകനു കിട്ടത്തക്കവണ്ണം തിരനാടകമെഴുതി ദൃശ്യവല്‍ക്കരിക്കാന്‍ സംവിധായകനു സാധിച്ചിട്ടില്ല എന്നതാണു സത്യം) ഒടുവില്‍ സത്യമറിയുമ്പോഴുള്ള ക്ലൈമാക്സ് സീനാകട്ടെ മല പോലെ വന്നത് എലി പോലെ പോയി എന്ന് പറയാവുന്നത്രയും ദുര്‍ബലവും.

വേണുവിന്റെ ക്യാമറ സംവിധായകന്റെ മനസ്സറിഞ്ഞെന്നവണ്ണം പാലക്കാടന്‍ ഭംഗി നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. റഫീക്ക് അഹമ്മദിന്റെ രചനകള്‍ക്ക് ഇളയരാജയുടേ സംഗീതം മുന്‍പത്തേക്കാളും മോശമായി എന്നേ പറയുവാനുള്ളു. ഓര്‍ത്തുവെക്കാവുന്ന, മൂളി നടക്കാവുന്ന രണ്ടുവരിയെങ്കിലും ഒരുക്കാന്‍ ഇളയരാജക്കായിട്ടില്ല. അദ്ദേഹം തന്നെയൊരുക്കിയ പശ്ച്ചാത്തല സംഗീതം പലയിടത്തും ചിത്രത്തിനൊത്തു പോകുന്നുവെങ്കിലും മറ്റു സ്ഥലങ്ങളില്‍ അരോചകമാണ് (ഉദാ:- ആനയിടഞ്ഞു എന്നറിഞ്ഞ് മോഹന്‍ലാല്‍ കാട്ടിലൂടെ കാര്‍ത്തികിനെ അന്വേഷിക്കുന്ന സീന്‍) ജോസഫ് നെല്ലികലിന്റെ കലാസംവിധാനവും കെ.രാജഗോപാലിന്റെ എഡിറ്റിങ്ങും സിനിമക്കിണങ്ങുന്നവതന്നെ. പാണ്ഡ്യനൊരുക്കിയ ചമയവും എസ്.ബി സതീശന്റെ വസ്ത്രാലങ്കാരവും എടുത്തുപറയാന്‍ തക്കതൊന്നുമില്ല. (എല്ലാ മാസവും ഒന്നാം തിയ്യതി മുടങ്ങാതെ ഗുരുവായൂരപ്പനെ തൊഴാന്‍ പോകുന്ന മേനോത്തിയായതുകൊണ്ടാവും അമ്മുക്കുട്ടിയമ്മ പശുവിനുള്ള പരുത്തിക്കുരുവരക്കുമ്പോഴും പശുവിനെ കുളിപ്പിക്കുമ്പോഴും ഉലയാത്ത സെറ്റുമുണ്ടുടുത്തിരിക്കുന്നത്. )

അഭിനയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ തന്നെ മികച്ചത് എന്ന് പറയേണ്ടിവരും. പഴയ മോഹന്‍ലാലിന്റെ സ്വാഭിവികാഭിനയത്തിന്റെ ഏഴയലത്ത് വരുന്നില്ലെങ്കിലും അഭിനയ സമ്പന്നനായ ഒരു നടനെന്ന നിലയില്‍ കഥാപാത്രത്തിന്റെ പെരുമാറ്റ രീതികള്‍ ലാല്‍ അനായാസം ആടിത്തീര്‍ത്തിട്ടുണ്ട് പലയിടങ്ങളിലും; അതിനപ്പുറം ആടാന്‍ രംഗവേദി ഒരുക്കാത്തത് സംവിധായകന്റെ കുഴപ്പം. എങ്കിലും മോഹന്‍ലാലും അമ്മയായ ഷീലയും തമ്മിലുള്ള രംഗങ്ങളെല്ലാം അരോചകമാക്കുവാനും സംവിധായകന്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. (അമ്മയും മകനും തമ്മില്‍ വലിയ പ്രായ വിത്യാസമില്ലല്ലോ എന്ന് പ്രേക്ഷക്ന്‍ ചിന്തിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല) ഈ പ്രകടനങ്ങളെല്ലാം കൃത്രിമമായി പ്രേക്ഷകനു അനുഭവപ്പെടുന്നുമുണ്ട്. പുതുമുഖമായ രാഹുല്‍ പിള്ളയുടേ കാര്‍ത്തിക് ചിലയിടങ്ങളില്‍ ഇത്തിരി കല്ലുകടിപ്പിച്ചെങ്കിലും ആ വേഷം ശരിക്കും ഇണങ്ങുന്നതായി തോന്നിപ്പിച്ചു. ഇന്നസെന്റിനും ലളിതക്കും എന്നും ആടുന്ന വേഷം തന്നെ. ബിജുമേനോന്റെ എസ് ഐ ബാലചന്ദ്രന്‍ രസാവഹമായിട്ടുണ്ട് . ബാലന്റെ ഭാര്യയായി എത്തുന്ന ലെനയും. കലിംഗ ശശിയും മറ്റു താരങ്ങളും കുഴപ്പമില്ലാതെ പെര്‍ഫോം നടത്തിയിട്ടൂണ്ട്. സംവിധായകന്‍ രഞ്ജിത്ത് ‘പാലേരി മാണിക്യ‘ത്തില്‍ കൊണ്ടുവന്ന നാടക നടന്മാരെ ഈ ചിത്രത്തില്‍ സംവിധായകന്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടൂണ്ട്. ഇന്നസെന്റും ലളിതയും കലിംഗ ശശിയുമൊഴിച്ചാല്‍ ചിത്രത്തിനു ഒരേയൊരു ഫ്രെഷ്നെസ്സ് നല്‍കുന്നത് ഈ നാടക അഭിനേതാക്കളുടേ സാന്നിദ്ധ്യമാണ്. എങ്കിലും വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഒരിക്കലും മാറാത്ത അഭിനയ ശൈലിയുമായി ഷീലയുടേ അമ്മുക്കുട്ടിയമ്മ ചിത്രത്തില്‍ ഉടനീളമുണ്ടല്ലോ!

മുന്‍പ് കാണാത്തതായി ഇതിലൊന്നുമില്ല എന്ന് തോന്നിപ്പിക്കുമെങ്കിലും സത്യന്‍ അന്തിക്കാടീന്റെ ഈ പഴങ്കഞ്ഞിയും സൂപ്പര്‍ ഹിറ്റാവുമെങ്കില്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. സീരിയല്‍ കാണാന്‍ മറ്റെന്തും മാറ്റി വെക്കുന്നവരും റിയാലിറ്റി ഷോക്ക് എസ് എം എസ് അയക്കുന്നവരും ധനാകര്‍ഷണ ഭൈരവ യന്ത്രത്തിനും, ഏലസ്സിനും കുബേരകുഞ്ചിക്കും വേണ്ടിയുമൊക്കെ ക്യൂ നില്‍ക്കുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത്...ഈ മലയാളി ഇടങ്ങളില്‍ നൊസ്റ്റാള്‍ജിയ അരച്ചു കലക്കിയ ഈ പഴംകഞ്ഞി കുടിക്കാനും ഇഷ്ടം പോലെ ആളുണ്ടാവും, സ്നേഹ വീട് അതുകൊണ്ട് തന്നെ മിനിമം അമ്പത് ദിവസമെങ്കിലും ഓടും. കാരണം ആ ജന്മങ്ങള്‍ക്ക് വേണ്ടിയുള്ള അരപ്പുകളൊക്കെ ഈ പഴങ്കഞ്ഞിയില്‍ കലക്കിയിട്ടുണ്ട്. ചെന്നെടുത്ത് ആവോളം മോന്തിയാല്‍ മാത്രം മതി!


വാല്‍ക്കഷണം : ഈ സംവിധായകന്‍ എന്തിനാണാവോ ഈ സിനിമക്ക് ‘സ്നേഹ വീട്’ എന്ന അറപ്പിക്കുന്ന പൈങ്കിളി പേരിട്ടത് എന്ന് ആലോചിച്ചിരുന്നു. പക്ഷേ, സിനിമ കണ്ടിറങ്ങിയപ്പോള്‍ സംവിധായകന്റെ തീരുമാനം വളരെ ശരിയാണെന്ന് മനസ്സിലായി. ;)

15 comments:

NANZ said...

തന്റെ സ്ഥിരം മാജിക്കുമായി സത്യനന്തിക്കാട് വീണ്ടും.
പുതിയ മോഹന്‍ലാല്‍ ചിത്രമായ ‘സ്നേഹ വീടി’ന്റെ വിശേഷങ്ങളുമായി എം 3 ഡി ബി റിവ്യൂ വീണ്ടും.

അഭിപ്രായങ്ങള്‍ അറിയിക്കുക

nikhimenon said...

very true

വിനയന്‍ said...

>>സീരിയല്‍ കാണാന്‍ മറ്റെന്തും മാറ്റി വെക്കുന്നവരും റിയാലിറ്റി ഷോക്ക് എസ് എം എസ് അയക്കുന്നവരും ധനാകര്‍ഷണ ഭൈരവ യന്ത്രത്തിനും, ഏലസ്സിനും കുബേരകുഞ്ചിക്കും വേണ്ടിയുമൊക്കെ ക്യൂ നില്‍ക്കുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത്...ഈ മലയാളി ഇടങ്ങളില്‍ നൊസ്റ്റാള്‍ജിയ അരച്ചു കലക്കിയ ഈ പഴംകഞ്ഞി കുടിക്കാനും ഇഷ്ടം പോലെ ആളുണ്ടാവും, സ്നേഹ വീട് അതുകൊണ്ട് തന്നെ മിനിമം അമ്പത് ദിവസമെങ്കിലും ഓടും. കാരണം ആ ജന്മങ്ങള്‍ക്ക് വേണ്ടിയുള്ള അരപ്പുകളൊക്കെ ഈ പഴങ്കഞ്ഞിയില്‍ കലക്കിയിട്ടുണ്ട്. ചെന്നെടുത്ത് ആവോളം മോന്തിയാല്‍ മാത്രം മതി!<< ++++1 ...
സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ സിനിമ കാത്തു എന്നറിയുന്നതില്‍ സന്തോഷം. ഈയിടെ ഇറങ്ങിയ സത്യന്‍ 'ബ്രാന്‍ഡ്‌' സിനിമകള്‍ തീയേറ്ററില്‍ പോയി കണ്ടിട്ടില്ല. സിഡിയില്‍ കണ്ടതൊന്നും തന്നെ മുഴുവനാക്കാനും സാധിച്ചിട്ടില്ല. അത്രയ്ക്ക് ലാളിത്യഭംഗിയാണല്ലോ സിനിമകള്‍ക്ക് .

Sadique M Koya said...

ഒരേ യാത്രക്കാരെയും കൊണ്ട് സ്ഥിരം ഒരേ റൂട്ടില്‍ ഓടുന്ന ബസ്സാണ് ഇപ്പോള്‍ സത്യന്റെ സിനിമ, ആ യാത്രക്കിടയില്‍ അല്ല്പം നാടന്‍ കാഴ്ചകള്‍ കാണാം എന്നല്ലാതെ വേറെ പ്രത്യേകതയൊന്നുമില്ല, പക്ഷെ, ഇതേ റൂട്ടില്‍ ഇനിയും വണ്ടി വിട്ടുകൊണ്ടിരുന്നാല്‍ കയറുവാന്‍ ആളുണ്ടാവില്ല എന്ന് 'സ്നേഹവീട്' സ്റ്റാന്‍ഡില്‍ പിടിക്കുമ്പോഴെങ്കിലും സത്യന്‍ അന്തിക്കാടിന്‌ മനസിലാവുമെന്ന് കരുതാം

|santhosh|സന്തോഷ്| said...

അസഹനീയമായ സിനിമ.
റിവ്യൂ എഴുതണമെന്നു കരുതിയിരുന്നു. ഇതു വായിച്ചപ്പോ ഇനിയതിന്റെ ആവശ്യമുണ്ടേന്നു തോന്നുന്നില്ല്.അത്രക്കും നന്നായി എഴുതിയിട്ടൂണ്ട്...

jayanEvoor said...

മറ്റുള്ളവരുടെ തിരക്കഥകൾ ചെയ്ത കാലമായിരുന്നു സത്യൻ അന്തിക്കാടിന്റെ സുവർണകാലം.

ആ കാലം പോയ് മറഞ്ഞു!

അദ്ദേഹം പുതിയ തിരക്കഥാകൃത്തുക്കളെ സ്വീകരിക്കട്ടെ; പുതുമയുള്ള സിനിമകൾ ചെയ്യട്ടെ എന്ന് ആശംസിക്കാം!

Manoraj said...

സത്യന്‍ അന്തിക്കാട് നല്ല ഒരു തിരകഥാകാരനാണെന്ന് എനിക്കും തോന്നുന്നില്ല. മറിച്ച് നല്ല ഒരു ഫിലിം മേക്കറാണ്..

Aravind MI said...

nanz ഞാന്‍ ഇപ്പോള്‍ ഫിലിം ഏതേലും കാണുന്നതിനു മുന്‍പ് ഇവിടെ ഒന്നു അന്യഷിക്കും,കൊല്ലമെങ്ങില്‍ കണ്ട മതിയല്ലോ...superb reviews...thank you.....

nandakumar said...

യാതൊരു പുതുമയുമില്ലാത്ത സിനിമ. ക്ലൈമാക്സ് വളരെ ദുര്‍ബലം. സത്യന്‍ അന്തിക്കാടിന്റെ ബസ്സ് സ്റ്റാന്‍ഡില്‍ കയറ്റാറായി എന്നു തോന്നുന്നു :) :)

Kiranz..!! said...

Lalettante oru brilliant padam kandittu kannadakkaam ennullathu oru swapnam avumo :)

കാര്‍വര്‍ണം said...

Appo kananda alle, oru thalavedana vannillarunne innale ithinu thalavachene... ente oru bhagyame...
:)

Harish M said...

കൃഷ്ണ കിരീടത്തിന്റെ ചെടി ‘ചാരിവെച്ചിരിക്കുന്നത്'

liked it very much

NANZ said...

അഭിപ്രായം അറിയിച്ചവര്‍ക്ക് ഏറെ നന്ദി. പോസ്റ്റില്‍ ഒരു ഇമേജ് കൂടി ആഡ് ചെയ്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

Satheesh Haripad said...

ജോൺസൺ മാഷുമായി വേർപിരിഞ്ഞതിനും സ്വയം സ്ക്രിപ്റ്റെഴുതാൻ തുടങ്ങിയതിനും ശേഷം സത്യൻ ചിത്രങ്ങളുടെ ആ പഴയ സ്റ്റാൻഡേർഡ് നഷ്ടപ്പെട്ടു.
കഥ തുടരുമ്പോൾ മാത്രം ഒരു നല്ല ചിത്രം ആയിരുന്നു എന്നാണ് തോന്നിയത്.
രസതന്ത്രം ഒരു തട്ടിക്കൂട്ട് പടമായിരുന്നു. അതു തന്നെയാൺ ട്രെയിലർ കണ്ടപ്പോൾ സ്നേഹവീടിൽ നിന്നും പ്രതീക്ഷിച്ചതും.

Anonymous said...

തനിക്കൊകെ എന്തിന്റെ അസൂയ ആണോടോ?സത്യന്റെ പടങ്ങള്‍ ഇഷ്ട്ടമുള്ളൂരു കണ്ടോട്ടെ..
"സീരിയല്‍ കാണാന്‍ മറ്റെന്തും മാറ്റി വെക്കുന്നവരും റിയാലിറ്റി ഷോക്ക് എസ് എം എസ് അയക്കുന്നവരും ധനാകര്‍ഷണ ഭൈരവ യന്ത്രത്തിനും, ഏലസ്സിനും കുബേരകുഞ്ചിക്കും വേണ്ടിയുമൊക്കെ ക്യൂ നില്‍ക്കുന്നവര്‍ ധാരാളമുള്ള ഇക്കാലത്ത്"
ഇക്കൂട്ടര്‍ തന്നെയല്ലേ തനിക്കിഷ്ട്ടപ്പെട്ട പടങ്ങളും വിജയിപ്പിക്കുന്നത് ? അല്ലാതെ താന്‍ ഒറ്റയ്ക്ക് കണ്ടത്‌ കൊണ്ടല്ലല്ലോ