മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Wednesday, October 19, 2011

സാന്‍വിച്ച് - റിവ്യൂ


ലൈന്‍ ഓഫ് കളര്‍ & സാല്‍ റോസാ മോഷന്‍ പിക്ചര്‍ എന്നീ സംയുക്ത ബാനറില്‍ എം.സി.അരുണും, സുദീപ് കാരാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന “സാന്‍വിച്ച്“ എം എസ് വിജയന്‍, ലെനിന്‍ രാജേന്ദ്രന്‍, ഷാജി കൈലാസ് എന്നീ സംവിധായകരുടെ അസിസ്റ്റന്റ് ആയിരുന്ന “എം എസ് മനു“ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. പക്ഷെ ഗുരുനാഥന്മാരുടേ ഗുണവും മണവുമൊന്നും മനുവിന്റെ ആദ്യ സൃഷ്ടിക്കില്ല എന്നത് ഖേദകരം ആണ്. ഒരു ചിത്രത്തെ എക്സിക്യൂട്ട് ചെയ്തെടുക്കാനുള്ള സാങ്കേതിക അറിവും പരിചയവും എം എസ് മനുവിനുണ്ട് എന്നത് ആദ്യചിത്രത്തില്‍ നിന്നു തന്നെയറിയാം പക്ഷെ, തന്റെ ആദ്യചിത്രത്തിനു പുതുമയുള്ളൊരു നല്ല കഥ തെരഞ്ഞെടൂക്കാനും കിട്ടിയതിനെ വിശ്വാസയോഗ്യമായി തിരക്കഥാരൂപത്തിലാക്കാനും എം എസ് മനു മനസ്സു വച്ചില്ല എന്നത് ചിത്രത്തിലുടനീളം വ്യക്തം.

പ്ലോട്ട് : വിവാഹ നിശ്ചയം കഴിഞ്ഞ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവിന്റെ അശ്രദ്ധ കൊണ്ട് ഒരു വാഹനാപകടം സംഭവിക്കുകയും അപകടത്തില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. മരണപ്പെട്ട ഗുണ്ടയുടെ അനുജനും സംഘവും ഈ യുവാവിനെ അപകടപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഗുണ്ടാസംഘത്തിന്റെ എതിര്‍ സംഘം യുവാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ വിഷമസന്ധിയില്‍ പെട്ടുപോകുന്ന യുവാവും അയാളുടേ കുടുംബവും ജീവിതവും. അതില്‍ നിന്നും യുവാവും സുഹൃദ് സംഘവും ബുദ്ധിപൂര്‍വ്വം ഗുണ്ടാസംഘങ്ങളെ എതിരിടുന്നു.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം 3 ഡി ബിയുടേ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

ഒരു കൊമേഴ്സ്യല്‍ സിനിമക്കു വേണ്ട മിനിമം പ്ലോട്ടൊക്കെ ഈ സിനിമക്കുണ്ടെന്നു വെക്കാം. പക്ഷെ സിനിമ കോമഡിയാവണോ ആക്ഷനാവണോ സസ്പെന്‍സ് വേണോ അതോ മെലോഡ്രാമയാവണോ എന്നുള്ള ശങ്കയാല്‍ ഒന്നും തീര്‍ച്ചപ്പെടുത്താന്‍ പറ്റാതെ അവിയല്‍ പരുവത്തിലാക്കിയിരിക്കുന്നു തിരക്കഥാകൃത്ത്. സാമാന്യ ബുദ്ധിയും ചിന്തയുമൊക്കെ വീട്ടില്‍ വച്ച് വന്നാല്‍ ഈ സിനിമ കാണാം എന്നുള്ള അവസ്ഥയിലാണ്‍ പ്രേക്ഷകന്‍. (അതുപോലുമുണ്ടോ എന്ന് സംശയം) മലയാള കൊമേഴ്സ്യല്‍ സിനിമയുടെ സ്ഥിരം ഫോര്‍മുലയില്‍ തന്നെ വട്ടം ചുറ്റുകയാണ് ഈ സാന്‍ വിച്ചും. അതുകൊണ്ട് തന്നെ സിനിമ വിരസവും അരോചകവുമാകുന്നു. ലാപ്പ് ടോപ്പ്, പെന്‍ഡ്രൈവ്, സിം കാര്‍ഡ്, മോണിറ്ററിലെ ഡെസ്ക്ടോപ്പ് ചിത്രം, ഫോള്‍ഡറുകള്‍, ഫയല്‍ കോപ്പി ചെയ്യുന്നത് ഇതൊക്കെ കാണിച്ചാല്‍ അന്തം വിട്ടു കണ്ടിരുന്ന പ്രേക്ഷകനൊക്കെ വംശനാശം വന്നു എന്നൊരു മിനിമം ബോധമെങ്കിലും തിരക്കഥാകൃത്തിനും സംവിധായകനും ഉണ്ടാവേണ്ടിയിരുന്നു. കരണത്തടിയും ദ്വയാര്‍ത്ഥ തമാശയുമൊക്കെ ഇപ്പോള്‍ പ്രേക്ഷകനു മനം പിരട്ടലുണ്ടാക്കുന്ന സംഗതികളാണെന്ന സത്യം മനസ്സിലാക്കിയിരുന്നെങ്കില്‍ ഇങ്ങിനെയൊരു സാഹസത്തിനു ഇതിന്റെ പിന്നണിക്കാര്‍ മുതിരില്ലായിരുന്നു.

നായകനായ സായ് രാമചന്ദ്രനെ കുഞ്ചാക്കോ ബോബന്‍ വലിയ തെറ്റില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. ചാക്കോച്ചനെന്നല്ല ഏതു യുവതാരത്തിനും ഫലിപ്പിക്കാന്‍ കഴിയുന്നൊരു വേഷമാണിത്. അതിലപ്പുറം ഈ നായകനു യാതൊരു പ്രത്യേകതയുമില്ല. സുരാജിനെ മുന്‍ നിര്‍ത്തിയാവണം ഈ സിനിമയുടേ മാര്‍ക്കറ്റിങ്ങ് നടന്നിരിക്കുന്നതെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ സുരാജിനെ കയറൂരി വിട്ടിട്ടുണ്ട്. നായികയായ റിച്ചാ പാനായിക്ക്, അഭിനയമെന്താണെന്നും എങ്ങിനെ ചെയ്യണമെന്നുമൊക്കെ ആഴ്ചകള്‍ നീളുന്ന ഒരു വര്‍ക്ക് ഷോപ്പ് ചെയ്തുകൊടുത്താല്‍ പ്രേക്ഷകര്‍ക്കെങ്കിലും ഒരു ആശ്വാസമാകും. തീക്കൊള്ളികൊണ്ടു കുത്തിയാലും ഭാവം വരാത്ത ആ മുഖവും കഥാപാത്രവും കൊള്ളാവുന്നൊരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിന്റെ ബലത്തില്‍ മാത്രമാണ് നിലനിന്നത്. വ്യത്യസ്ഥ വേഷം എന്നു പറയാവുന്നത് വിജയകുമാര്‍ അവതരിപ്പിച്ച ഗുണ്ട മുരുകന്‍ എന്ന കഥാപാത്രമാണ്. വിജയകുമാര്‍ ഇതുവരെ അവതരിപ്പിച്ചതില്‍ തികച്ചും വ്യത്യസ്ഥമാര്‍ന്ന കഥാപാത്രം. നര്‍മ്മം വിരിയിക്കുന്ന ഈ കഥാപാത്രം തെറ്റില്ലാതെ വിജയകുമാര്‍ അവതരിപ്പിച്ചെങ്കിലും ഈ കഥാപാത്രത്തിനു ഒരു വ്യക്തിത്വം പകര്‍ന്നു കൊടുക്കാന്‍ തിരക്കഥാകൃത്തിനാവാഞ്ഞത് വിജയകുമാറിന്റെ കുഴപ്പമല്ല. വൃത്തിയായ അച്ചടി മലയാളം പറയുന്ന ‘തമിഴ് ഉപനായിക‘യായി അനന്യയുമുണ്ട്. ഇളയ ദളപതി വിജയ്-യുടേ ചിത്രത്തില്‍ കാണാറുള്ള ഡബ്ബാംകൂത്ത് ഡാന്‍സിനെ ഇതില്‍ അതേ പടി അനുകരിച്ചിട്ടുണ്ട് (സ്റ്റെപ്റ്റ്സും കോസ്റ്റ്യ്യുംസും ഉള്‍പ്പെടെ) കുഞ്ചാക്കോ ബോബനും അനന്യയും ചേര്‍ന്നുള്ള ‘ചെമ്പുള്ളിമാനേ...” എന്ന ഗാനരംഗത്തില്‍. (ഗാനം ഇവിടെ കാണാം : http://www.youtube.com/watch?v=xgSGjvPnYtw&feature=related ) ആ ഗാനത്തിന്റെ അനുപല്ലവി ഇങ്ങിനെ :- “പിടയൊന്നു കൂവിയാല്‍ പുലരിയാണോ - എലിയൊന്നു മുള്ളിയാല്‍ പ്രളയമാണോ - മീനൊന്നു തുള്ളിയാല്‍ മുട്ടിനോളം - പിന്നേയും തുള്ളിയാല്‍ ചട്ടിയോളം..“ ഇങ്ങിനെ പോകുന്നു വരികള്‍. മുരുകന്‍ കാട്ടാക്കടയുടേയും സ്മിതാ പിഷാരടിയുടേയും വരികള്‍ക്ക് ജയന്‍ പിഷാരടി സംഗീതം കൊടുത്തിരിക്കുന്നു. (പിഷാരടിമാരെ സമ്മതിച്ചിരിക്കുന്നു!)

ബോബന്റെ കലാസംവിധാനവും പ്രദീപ് നായരുടെ ക്യാമറയും ഡോണ്‍ മാക്സിന്റെ എഡിറ്റിങ്ങും ചിത്രത്തിനു പാകമുള്ളതു തന്നെ. (നായകനും നായികയും ടെക്നോ പാര്‍ക്കിലെ ഐ ടി ജോലിക്കാര്‍ ആയതുകൊണ്ടാകണം അവര്‍ ആടിപ്പാടുന്ന പബ്ബിലെ ചുമരുകളില്‍ “101010101” എന്ന കോഡ് കാണിച്ചുള്ള ഫ്ലെക്സ് ഡിസൈന്‍ ഒട്ടിച്ചുവെച്ചിരിക്കുന്നത്. ബോബന്റെ ഒരു കലാസംവിധാനം.! ഗൊച്ചു കള്ളന്‍!! ഈ ഗാനത്തിന്റെ തുടക്കവും അവസാനവും ശ്രദ്ധിക്കുക : http://www.youtube.com/watch?v=0XGgp2QodjU )

2011 മലയാള സിനിമക്ക് ഏറെ പുതുമയും പ്രതീക്ഷയും സമ്മാനിച്ചിരുന്നു. ട്രാഫിക്, സിറ്റി ഓഫ് ഗോഡ്, സോള്‍ട്ട് & പെപ്പര്‍, ചാപ്പാകുരിശ് എന്നിങ്ങനെ പൂര്‍ണ്ണമായല്ലെങ്കിലും പ്രതീക്ഷയുടേ ഇത്തിരിവെട്ടം കൊളുത്തിവെച്ചിരുന്നു. പക്ഷെ, തങ്ങളുടെ അവസാന ശ്വാസം തീരുംവരെ മലയാള സിനിമയെ നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞയെടുത്തവര്‍ സിനിമയെടുക്കാന്‍ തുനിഞ്ഞാല്‍ ഏതൊരു ഇത്തിരിവെട്ടത്തെയും തല്ലികെടുത്തി കൂരിരുട്ടില്‍ ആക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. സാന്‍ വിച്ച് അത്തരത്തിലുള്ളൊരു ശ്രമമാണ്.

1 comment:

NANZ said...

2011 മലയാള സിനിമക്ക് ഏറെ പുതുമയും പ്രതീക്ഷയും സമ്മാനിച്ചിരുന്നു. ട്രാഫിക്, സിറ്റി ഓഫ് ഗോഡ്, സോള്‍ട്ട് & പെപ്പര്‍, ചാപ്പാകുരിശ് എന്നിങ്ങനെ പൂര്‍ണ്ണമായല്ലെങ്കിലും പ്രതീക്ഷയുടേ ഇത്തിരിവെട്ടം കൊളുത്തിവെച്ചിരുന്നു. പക്ഷെ, തങ്ങളുടെ അവസാന ശ്വാസം തീരുംവരെ മലയാള സിനിമയെ നശിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞയെടുത്തവര്‍ സിനിമയെടുക്കാന്‍ തുനിഞ്ഞാല്‍ ഏതൊരു ഇത്തിരിവെട്ടത്തെയും തല്ലികെടുത്തി കൂരിരുട്ടില്‍ ആക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. സാന്‍ വിച്ച് അത്തരത്തിലുള്ളൊരു ശ്രമമാണ്.

സാന്‍ വിച്ച് സിനിമാ റിവ്യൂ. വായിക്കുക അഭിപ്രായം രേഖപ്പെടുത്തുക.