മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Monday, November 28, 2011

സ്വപ്ന സഞ്ചാരി - റിവ്യൂ


സിനിമാ സമരങ്ങളുടേയും ചർച്ചകളുടേയും ഇടവേളക്ക് ശേഷം പുറത്തിറങ്ങിയ മലയാള സിനിമകളിലൊന്നാണ് 'ഗദ്ദാമ'ക്ക് ശേഷം കെ ഗിരീഷ് കുമാറെഴുതി കമൽ സംവിധാനം ചെയ്ത 'സ്വപ്നസഞ്ചാരി'. 'കൈക്കുടന്ന നിലാവ്' എന്ന തന്റെ ചിത്രത്തിനു ശേഷം കമലും ജയറാമും വീണ്ടും ഒന്നിക്കുന്ന എന്ന സവിശേഷതയും കുടുംബകഥകളുടെ സംവിധായകനും നായകനും എന്ന പ്രൊമോഷനുമൊക്കെയായി സ്വപ്നസഞ്ചാരി പ്രേക്ഷകന്റെ മുന്നിലേക്കെത്തുമ്പോൾ പക്ഷെ, നല്ല സിനിമ കാണാനുള്ള പ്രേക്ഷകന്റെ സഞ്ചാരം ഇപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നുവെന്ന് ചുരുക്കിയെഴുതാം.

പ്രവചനീയമായ കഥയും കഥാഗതിയും ചിത്രാന്ത്യവുമാണ് ചിത്രത്തിന്റെ മുഖ്യപോരായ്മ. കഴിഞ്ഞ കാലങ്ങളിൽ കണ്ട കുടുംബചിത്രങ്ങളുടെ സ്വഭാവവും സന്ദർഭങ്ങളുമാണ് ചിത്രത്തിലുടനീളം. തന്റെ പരിചയ സമ്പന്നതകൊണ്ട് വൃത്തിയായി അണിയിച്ചൊരുക്കാൻ കമലിനു കഴിഞ്ഞു എന്ന് മാത്രമാണ് പ്രത്യേകത. അതു കൊണ്ട് തന്നെ സീരിയൽ സ്നേഹികളും പുതുമ ആഗ്രഹിക്കാത്ത പ്രേക്ഷകരുമുണ്ടേങ്കിൽ അവരെ തൃപ്തിപ്പെടുത്താൻ ഈ ചിത്രത്തിനായേക്കും. പക്ഷെ നവ ആഖ്യാന രീതികളുമായി പുതിയ തലമുറ കടന്നു വന്നുകൊണ്ടിരിക്കുന്ന/ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന സിനിമകളുടെ ഇക്കാലത്ത് ഈയൊരു ചിത്രം പഴയ അച്ചിൽ തീർത്ത പ്രൊഡക്റ്റ് തന്നെയാണ്. സത്യൻ അന്തിക്കാടിനൊപ്പം മറ്റൊരു സംവിധായകൻ കൂടി കളം മാറ്റിച്ചവിട്ടേണ്ടിവരുമെന്നർത്ഥം.

പ്ലോട്ട് : അത്യാഗ്രഹം കൊണ്ട് പണം വാങ്ങിച്ചുകൂട്ടുകയും ഔചിത്യമില്ലാതെ ബിസിനസ്സിലേക്കിറങ്ങുകയും പൊങ്ങച്ച ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു ശരാശരി മലയാളിയുടെ ദുരന്തപൂർണ്ണമായ ജീവിതം.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാൻ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

സമകാലിക മലയാളിയുടെ നേർചിത്രമാകേണ്ടിയിരുന്ന സിനിമ പക്ഷെ, പഴയ ആഖ്യാനത്താലും കഥപറച്ചിലുകളാലും മുഷിപ്പനാകുന്നു. മാത്രമല്ല മുൻപ് ഒരുപാട് മലയാള സിനിമകളിൽ കണ്ടു മടുത്ത കഥാപാത്രങ്ങളും സന്ദർഭങ്ങളുമായി സിനിമ മുന്നേറുമ്പോൾ തെല്ലുമില്ല പുതുമ. നായക കഥാപാത്രവും കൂടെയുള്ള കഥാപാത്രങ്ങളും കഥാന്ത്യവും പ്രവചനീയമാകുകയും വിമർശനത്തിനു വേണ്ടി കെട്ടിയുയർത്തിയ കഥാപാത്രങ്ങളുമെല്ലാം സംവിധായകനും തിരക്കഥാകൃത്തിനും പറയാനുള്ള സാരോപദേശ പ്രാസംഗികരുമാകുന്നു.

ചിത്രത്തിലെ ഗാനരംഗങ്ങളിലൊന്ന് നായകന്റെ വളർച്ചയുടെ കാലഘട്ടത്തെ ആവിഷ്കരിക്കുന്ന ഗാനദൃശ്യമാണ് ("കിളികൾ പാടുമൊരു ഗാനം.." വിജയ് യേശുദാസ് & ശ്രേയ) റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രന്റെ ഈണങ്ങൾ ഇമ്പമാർന്നവയാണ്. പ്രത്യേകിച്ച് "വെള്ളാരം കുന്നിലേറി..." എന്ന ഗാനം. കെ രാജഗോപാലിന്റെ എഡിറ്റിങ്ങും നല്ലത്. അളഗപ്പന്റെ ക്യാമറയും സുന്ദര ദൃശ്യങ്ങൾ തരുന്നുണ്ട്. സിറിൾ കുരുവിളയുടെ ആർട്ടും അനിൽ ചെമ്പൂരിന്റെ കോസ്റ്റ്യൂമ്സും നന്നായിട്ടുണ്ടേങ്കിലും പാണ്ഡ്യന്റെ ചമയം ചിത്രത്തിന്റെ ആദ്യ - അന്ത്യ ഭാഗങ്ങളിൽ നിലവാരത്തകർച്ച നേരിടുന്നുണ്ട്. കുറച്ചു വർഷങ്ങളുടെ അലച്ചിലും പട്ടിണിയുമായ ദുരന്ത പൂർണ്ണ ജീവിതം നായകനിൽ ശാരീരികമായും കാഴ്ചയിലും യാതൊരു വലിയ വ്യത്യാസങ്ങളും വരുത്തുന്നില്ല, മാത്രമല്ല പ്രായവും അവശതയും പ്രതിഫലിപ്പിച്ചതാവട്ടെ നാടക മേക്കപ്പിന്റെ നിലവാരത്തിലേക്ക് വഴുതിപ്പോയി.

ജയറാം പതിവുപോലെ കോമാളിത്തരം കാണിക്കുന്നില്ല എന്നതാശ്വാസം. സംവൃതയുടെ വേഷവും കൊള്ളാം. സലീംകുമാറിന്റെ സുഗതനും ജയരാജ് വാര്യരുടെ ഷാരടിയും കലിംഗ ശശിയുടേ കഥാപാത്രവുമെല്ലാം നല്ല കാരിക്കേച്ചറുകളാണ്, അഭിനയവും മോശമായിട്ടില്ല. സലീംകുമാറീന്റെ ചില സംഭാഷണങ്ങളും കലാഭവൻ ഷാജോൺ അഭിനയിച്ച തൃശൂക്കാരനായ വെടിക്കെട്ടുകാരനും നർമ്മമുതിർക്കുന്നുണ്ട്. ജഗതി അവതരിപ്പിച്ച കപട ജ്യോതിഷിയുടെ അവസാന സീനിലെ പ്രേക്ഷകരോടുള്ള ഉപദേശവും ഇന്നസെന്റിന്റെ നാടകാഭിനയവും ജയറാമിന്റെ മകളായി വന്ന അനു ഇമ്മാനുവേലിന്റെ 'അഭിനയ'വും സ്ക്കൂൾ ടീച്ചറുടെ പെർഫോർമൻസും' ചിത്രത്തിലെ അഭിനേതാക്കളുടെ പോരായ്മയാണ്. സ്വന്തം കരിയറിയിൽ "വെറുതെ ഒരു ഭാര്യ" മാത്രം സൂപ്പർ ഹിറ്റ് വിജയമായുള്ള കെ ഗിരീഷ് കുമാറിന്റെ രചന ഇനിയും മറ്റു തലങ്ങളും നിലവാരവും എത്താൻ ദൂരമേറെയുണ്ട്. ഒപ്പം ഇതുവരെ ശീലിച്ചുപോന്ന രചനാ സങ്കേതങ്ങളും ആഖ്യാന രീതികളും മാറ്റാൻ കമലും തയ്യാറെടുക്കേണ്ടതുണ്ട് എന്ന് ഓർമ്മിപ്പിക്കുന്ന ചിത്രം.