മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Saturday, July 30, 2011

ഓര്‍മ്മ മാത്രം - റിവ്യൂ


മധു കൈതപ്രം എന്ന സംവിധായകനെ മലയാളം തിരിച്ചറിയുന്നത് ഒരു സംവിധായകന്റെ ഏറ്റവും നല്ല ആദ്യചിത്രമെന്ന ഇന്ദിരാഗാന്ധി അവാര്‍ഡ് “ഏകാന്തം” എന്ന ചിത്രത്തിനു 2006 ല്‍ ലഭിച്ചപ്പോഴാണ്. തിലകനും അന്തരിച്ച മുരളിയും പ്രധാന വേഷങ്ങളിലഭിനയിച്ച ഏകാന്തം നല്ല നിരൂപക ശ്രദ്ധ നേടിയെങ്കിലും തിയ്യറ്ററുകളില്‍ കാണാന്‍ പ്രേക്ഷകനു സാധിച്ചില്ല. 2009ല്‍ റിലീസ് ചെയ്ത ‘മധ്യവേനല്‍” എന്ന ചിത്രം പ്രേക്ഷക സമ്മതി നേടുകയുണ്ടായില്ലെങ്കിലും നിരൂപകരുടെ ഇഷ്ടം നേടുകയും നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു. മനോജ് കെ ജയന്‍, ശ്വേതാമേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച ഈ ചിത്രത്തിലെ ശ്വേതാ മേനോന്റെ ‘സരോജിനി’ എന്ന കഥാപാത്രത്തിനു ഐ എഫ് എഫ് കെ 2009 ല്‍ പ്രത്യേക പുരസ്കാരം ലഭിച്ചു. പുരസ്കാരങ്ങളും നിരൂപക ശ്രദ്ധയും ഏറെ നേടിയ സംവിധായകന്‍ മധു കൈതപ്രത്തിന്റെ മൂന്നാമത്തെ ചിത്രം “ഓര്‍മ്മ മാത്രം” പക്ഷെ, ഫോര്‍മുലകളെ നിരാകരിച്ച് സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയത്തെ കൈകാര്യം ചെയ്തു എന്നതിലും ജനപ്രിയനായ ഒരു താരത്തെ കോമാളിത്തരത്തില്‍ നിന്ന് ജീവിതത്തിലെ യഥാര്‍ത്ഥ വേഷത്തിലേക്ക്ക് പറിച്ചു നട്ടു എന്നൊക്കെ പേരിലായിരിക്കാം ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും നല്ലൊരു ചലചിത്രാനുഭവമാക്കുന്നതിലോ, ചലചിത്ര ആഖ്യാന രീതി ഇപ്പോഴും തുടര്‍ന്നു കൊണ്ടുപോരുന്ന ക്ലീഷേ സങ്കേതങ്ങളില്‍ നിന്നോ മുക്തമാകാത്ത ഈ ചിത്രം പ്രേക്ഷകപ്രീതിയോ നിരൂപക ശ്രദ്ധയോ നേടുമെന്ന് പറയുക വയ്യ.

പ്ലോട്ട് : മിശ്രവിവാഹിതരായ അജയന്‍ (ദിലീപ്) സഫിയ (പ്രിയങ്ക) ദമ്പതികളുടെയും ഏകമകന്‍ അഞ്ച് വയസ്സായ കുട്ടുവുന്റേയും ഇണക്കവും പിണക്കവും നിറഞ്ഞ ജീവിതത്തിലൊരു നാള്‍ നഗരത്തിലെ ബോംബു സ്ഫോടനത്തിനിടയില്‍ ഏക മകന്‍ കുട്ടു മിസ്സിങ്ങ് ആകുന്നു. മകനെത്തേടിയുള്ള അജയന്റെ അന്വേഷണങ്ങളും അന്വേഷണത്തില്‍ ദൃശ്യമാകുന്ന ചില സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും.

കഥാസാരം : ചിത്രത്തിന്റെ കഥാസാരവും കൂടുതല്‍ വിവരങ്ങളും അറിയാന്‍ എം 3 ഡി ബിയുടേ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

അന്ധത പതിയെ കടന്നു വരുന്ന അജയന്റെ പെരുമാറ്റവും മിസ്സിങ്ങായ മകനെ അന്വേഷിച്ചിറങ്ങുന്ന അച്ഛന്റെ വേദനയുമൊക്കെ പ്രേക്ഷകനുമുന്നില്‍ അഭിനയിച്ചു പ്രതിഫലിപ്പികുന്നതില്‍ ജനപ്രിയ നായകന്‍ ദിലീപ് ഏറെ മുന്നേറിയിട്ടില്ലെങ്കിലും ദിലീപ് ഇതുവരെ അഭിനയിച്ചു(?) വന്ന കോമാളി വേഷങ്ങളില്‍ നിന്ന് ഭിന്നവും വളരെ ഭേദവുമാണ് ജീവിതത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന അജയന്‍ എന്ന കഥാപാത്രം. അഞ്ചു വയസ്സുകാരന്റെ അച്ഛനായി, സ്വാഭാവികത നിറഞ്ഞ, കടും വര്‍ണ്ണത്തിലുള്ള ചമയങ്ങളില്ലാത്ത ഈ നായക കഥാപാത്രത്തെ സ്വീകരിക്കാന്‍ ദിലീപ് കാട്ടിയ സന്മനസ്സിനു നന്ദി. ഇതുപോലെയുള്ള കഥാപാത്രങ്ങളെ ഈ നടന്‍ ഇനിയും സ്വീകരിക്കുകയാണെങ്കില്‍ അഭിനയം തുടങ്ങി ഇത്രയും വര്‍ഷങ്ങളായിടും ദിലീപില്‍ നിന്ന് ഇതുവരേയും പുറത്തുവരാത്ത നടന്‍ എന്നൊരംശം പ്രേക്ഷകനു ഇനിയെങ്കിലും കാണാന്‍ സാധിക്കുമെന്ന് കരുതാം. ഫാന്‍സിന്റെ കയ്യടികള്‍ക്കും സൂപ്പര്‍ ഹിറ്റ് വിജയങ്ങള്‍ക്കുമൊക്കെ അപ്പുറം ഒരു നടനെ കാലങ്ങള്‍ കഴിഞ്ഞാലും ഓര്‍മ്മപ്പെടുത്തുന്നത് ഇത്തരം കഥാപാത്രങ്ങളാണെന്ന തിരിച്ചറിവ് ദിലീപിനുണ്ടാവട്ടെ. നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പ്രിയങ്കയുടെ സഫിയ എന്ന കഥാപാത്രം ശരീര പ്രകൃതികൊണ്ട് ഇടത്തരം വീട്ടമ്മയായെങ്കിലും അഭിനയം കൊണ്ട് ഒരു നല്ല കഥാപാത്രമാകാനോ പ്രേക്ഷകനിലേക്ക് വേദന പകരാനോ കഴിഞ്ഞില്ല. നെടുമുടി അവതരിപ്പിക്കുന്ന ഇസ്രായിലേക്ക് തിരിച്ചു പോകാതെ ഈ മണ്ണിനെ ഇഷ്ടപ്പെടുന്ന ജൂത വൃദ്ധനും ഭാര്യയായി അഭിനയിച്ച നടിയും (പേരറിയില്ല) ചിത്രത്തില്‍ ചേരാതെ നില്‍ക്കുന്നു എന്ന് മാത്രമല്ല അഭിനയത്തിലും വല്ലാതെ മുഴച്ചു നില്‍ക്കുന്നു. ഇടക്ക് ഈ കഥാപാത്രങ്ങള്‍ "ഡാര്‍ലിങ്ങ്, ഡിയര്‍, കം, ഒകെ" എന്ന് മുറി ഇംഗ്ലീഷ് പറയുമെങ്കിലും നെടുമുടിയുടേ നെടുങ്കന്‍ ഡയലോഗുകള്‍ക്ക് ഒറ്റപ്പാലത്തെ കാരണവരുടേ സ്ഥിരം ശൈലി! അഭിനയത്തില്‍ അല്പമെങ്കിലും നാടകീയത കൈവരാത്തത് ജഗതി ശ്രീകുമാറിന്റെ വക്കീല്‍ വാര്യര്‍ ആണ്. സലീം കുമാറും ഹരീശ്രീ അശോകനുമൊക്കെ നായകനും ചുറ്റും കറങ്ങുന്ന നന്മയുള്ള സ്ഥിരം കഥാപാത്രങ്ങളായി.

കൂടുതലും സ്വാഭാവിക വെളിച്ചത്തിലെടുത്തിരിക്കുന്ന ക്യാമറാ ദൃശ്യങ്ങളില്‍ പ്രഭാത വെയിലിന്റെ മാജിക്ക് ലൈറ്റ് ഷോട്ടുകള്‍ കുറച്ചുണ്ട്. ഇത്തരത്തിലുള്ള (ഓഫ് ബീറ്റ് / ലോ ബജറ്റ് ‌) സിനിമകള്‍ക്ക് ക്യാമറാ സഹായമാകുന്ന എം ജെ രാധാകൃഷ്ണന്‍ തന്നെയാണ് ഇതിന്റെയും ക്യാമറ. ഒരു ചെറിയ സിനിമയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് രാധാകൃഷ്ണനു പരാമാവധി ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കിലും സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടു വരാന്‍ ക്യാമറക്ക് സാധിച്ചിട്ടില്ല (ആദാമിന്റെ മകന്‍ അബു എന്ന സിനിമയുടെ വിജയത്തിനു മധുഅമ്പാട്ടിന്റെ ക്യാമറ ചെയ്ത വലിയ സംഭാവന ഈ സമയത്ത് ഓര്‍ത്തുപോകുന്നു) എടൂത്തുപറയേണ്ടത് ഇതിന്റെ മോശം പശ്ച്ചാത്തല സംഗീതമാണ്. നാം കണ്ടു ശീലമുള്ള ഓരോ ദൃശ്യങ്ങള്‍ക്കും എന്തായിരുന്നോ ഇത്രനാളും പശ്ചാത്തലമായി കേട്ടിരുന്നത് അതുതന്നെ ആവര്‍ത്തിക്കുന്ന ഒന്നായി ഇതിലെ പശ്ച്ചാത്തല സംഗീതം. (ക്രിസ്ത്യന്‍ പള്ളിയൂടേ അകത്തെ ഷോട്ടൂകള്‍ക്ക് പിയാനോയും, പുറം ഷോട്ടൂകള്‍ക്ക് ഇടക്ക് പള്ളിമണിയും, ദു:ഖ സീനുകള്‍ക്ക് പ്രസിദ്ധമായ വയലിന്‍ ബിറ്റും) ഒക്കെ ആവര്‍ത്തിച്ച, കേട്ടു പഴകിച്ച അതേ ശബ്ദങ്ങള്‍ തന്നെ. സിനിമയെ വലിയൊരളവില്‍ പിന്നോട്ട് തള്ളൂന്നത് ഈ പശ്ചാത്തല സംഗീതമാണ്.

റഹീം കടവത്തിന്റെ കഥക്ക് സി വി ബാലകൃഷ്ണന്‍ എഴുതിയ കഥയും തിരക്കഥയും ഭേദമെന്നേ പറയാന്‍ സാധിക്കു. ഒരു നല്ല കഥാകൃത്തെന്ന നിലയിലും പല സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ആളെന്ന നിലക്കും സി വി ബാലകൃഷ്ണനില്‍ നിന്ന് ഇതിനേക്കാളും നിലവാരവും വ്യത്യസ്ഥതയും നല്ല പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. തിരക്കഥയിലുടനീളം സി വി ബാലകൃഷ്ണന്റേത് എന്ന് ഓര്‍മ്മപ്പെടുത്തുവാന്‍ ഒരു കയ്യടയാളവും ബാലകൃഷ്ണന്‍ ഒരുക്കുന്നില്ല. മാത്രമല്ല പല സന്ദര്‍ഭങ്ങളും (നെടുമുടി യും ഭാര്യയും & സലീം കുമാര്‍ തമ്മിലുള്ള സീനുകള്‍) ഏച്ചു കെട്ടിയതായും സിനിമകളില്‍ ആവര്‍ത്തനമാകുന്ന സംഭാഷണങ്ങളുമായി മാറി. കൂടാതെ ധന്യാമേരി വര്‍ഗ്ഗീസ്, ഹരിശീ അശോകന്‍ എന്നിവരുടേ കഥാപാത്രങ്ങള്‍ എവിടേ നിന്നോ വന്ന് എവിടേക്കൊ പോകുന്ന നൂലു പൊട്ടിയ പട്ടം കണക്കേ ആണ്. അവയെ മുഖ്യകഥാപാത്രങ്ങളുമായി ഇണക്കിച്ചേര്‍ക്കാനോ വിശ്വസനീയമായി അവതരിപ്പിക്കാനോ സാധിച്ചില്ല.

സിനിമ മൊത്തത്തില്‍ പരിശോധിക്കുകയാണെങ്കില്‍ ഒരു സംവിധായകന്റെ പോരായ്മ നല്ലവണ്ണം പ്രതിഫലിക്കുന്നുണ്ട്. മുന്‍പത്തെ രണ്ടു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ട ഒരു സംവിധായകന്റെ മൂന്നാം ചിത്രമാണിതെന്ന് വിശ്വസിക്കുക പ്രയാസം. എഴുപതുകളിലെ ബുദ്ധിജീവി സിനിമകളുടേയും 80 കളില്‍ സജ്ജീവമായിരുന്ന മദ്ധ്യവര്‍ത്തി സിനിമകളുടേയുമൊക്കെ ഹാങ്ങോവര്‍ ഈ സംവിധായകനില്‍ ധാരളമുണ്ട്. കഥ പറച്ചിലും ആഖ്യാന രീതികളുമൊക്കെ ഇപ്പോഴും ആ ശൈലിയില്‍ തന്നെയാണ്. അസാമാന്യ പ്രകടനം നടത്തുന്ന നല്ല അഭിനേതാക്കള്‍ ഉണ്ടായിട്ടൂം (പ്രിയങ്ക, നെടുമുടീ, സലീംകുമാര്‍ ജഗതി ) അവരെയൊക്കെ നല്ല രീതിയില്‍ ഉപയോഗിച്ചില്ല എന്നത് സംവിധായകന്റേയും കഴിവു കേടാണ്. തിരക്കഥാകൃത്തും സംവിധായകനും ഏറേ പരിശ്രമിച്ചിരുന്നെങ്കില്‍ ഈ പ്രമേയവും ഇതിലെ മുഖ്യുകഥാപാത്രങ്ങളായ അജയനും(ദിലീപ്) സഫിയയും(പ്രിയങ്ക) കുറച്ചു കാലമെങ്കിലും പ്രേക്ഷകരുടെ ഉള്ളില്‍ നീറ്റലുണ്ടാക്കുന്ന ഓര്‍മ്മകളായേനെ. എന്തൊക്കെയാണ് പറയേണ്ടതെന്ന് സംവിധായകനു കൃത്യമായ കാഴ്ചപ്പാടില്ലാതെ വരികയും കൃത്യമായ നിലപാടില്ലതെ വരികയും ചെയ്യുമ്പോള്‍ സിനിമ ഒട്ടും തന്നെ പൂര്‍ണ്ണതയില്ലത്ത സൃഷ്ടിയാകുന്നു. മിശ്രവിവാഹിതരെന്നു കാണിക്കുന്ന, ഇപ്പോള്‍ മതപരമായി ജീവിക്കാത്ത നായക-നായികയുടെ വിവാഹ പൂര്‍വ്വ ജീവിതത്തെപ്പറ്റി പരാമര്‍ശമില്ല. ഒരു ആദര്‍ശത്തേയോ കാഴ്ചപ്പാടിനേയോ മുന്‍ നിര്‍ത്തിയാണോ ഇവര്‍ വിവാഹിതരായെന്ന് സൂചനയുമില്ല, പക്ഷെ നായകനെ ഒരു ആദര്‍ശവാദിയായ ഒരു കഥാപാത്രമാക്കാനുള്ള ശ്രമവും കാണാം. അതേ സമയം മകനെ കാണാതാകുമ്പോള്‍ സഫിയ എന്ന നായിക അറബി ജോതിഷിയുടെ അടുത്തും അജയന്‍ കവടി നിരത്തുന്ന ഹിന്ദു ജോതിഷിയുടെ അടുത്തു പോകുന്നതും കാണിക്കുന്നുണ്ട്. ഈശ്വരവിശ്വാസിയല്ലാത്ത അജയന്‍, മകനെ കണ്ടു കിട്ടാതാകുമ്പോള്‍ താന്‍ ചെയ്ത ഭ്രൂണ ഹത്യക്ക് പകരം ഈശ്വരന്‍ ചെയ്തതാകും ഇതെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ( മതപരമോ ഈശ്വര വിശ്വാസമോ ഇല്ലാതെ ജീവിക്കുന്ന ദമ്പതികളാണെന്നാണ്‍ ചിത്രം ആദ്യം മുതലേ തരുന്ന സൂചന) ബന്ധുക്കളെ വിട്ടൊഴിഞ്ഞ് മിശ്രവിവാഹം കഴിക്കുന്നവര്‍ക്ക് ജീവിത ദുരന്തം ഉണ്ടാകുമെന്നോ, ഒറ്റമകന്‍/ള്‍ മതിയെന്നു കരുതുന്നവരെ ഈശ്വരന്‍ പരീക്ഷിക്കുമെന്നോ, ഇത്തരം ദുരന്തങ്ങളില്‍ ജ്യോത്സര്‍ പറയുന്ന രീതിയില്‍ സഞ്ചരിക്കണമെന്നോ സമൂഹം കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടേന്നോ എന്തൊക്കെയാണ് സംവിധായകന്‍ പറഞ്ഞു വെക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തവുമല്ല പറഞ്ഞതൊക്കെയും പൂര്‍ണ്ണവുമല്ല. ആദര്‍ശവാദിയായ നായകനെ ചിത്രീകരിക്കാന്‍, കുറ്റിത്താടിയും കണ്ണടയും ചിത്രത്തിലുടനീളം (ബാത്ത് റൂമിലും ബെഡ് റുമിലും) ഖദര്‍ ജുബ്ബയുമണിച്ചതും, മകനെ കുറിച്ചുള്ള ദു:സ്വപ്ന സീനുകളുമൊക്കെ മലയാളത്തില്‍ ഇതേവരെ കാണിച്ചിരിക്കുന്ന/കാണിച്ചുകൊണ്ടിരിക്കുന്ന ക്ലീഷേ ദുരന്ത ദൃശ്യങ്ങള്‍ തന്നെയാണ്. സാമൂഹ്യപ്രസക്തിയുള്ള പ്രമേയം പറഞ്ഞിരിക്കുന്നുവെന്നതും ദിലീപ് എന്നൊരു കോമാളി നടന് മുക്തി കൊടുത്തിരിക്കുന്നു എന്നതുമൊഴിച്ചാല്‍ ഒരു ഭേദപ്പെട്ട ചലച്ചിത്രാനുഭവം തരുന്നതില്‍ നിന്ന് ഈ ചിത്രം താഴെപ്പോകുന്നു.

Tuesday, July 26, 2011

ബാംങ്കോക്ക് സമ്മര്‍ - റിവ്യൂ


വജ്രം എന്ന മമ്മൂട്ടീ ചിത്രത്തിലൂടേയാണ് തൃശ്ശൂര്‍ സ്വദേശികളായ പ്രമോദ് പപ്പന്‍ എന്നീ സഹോദരന്മാര്‍ മലയാള സിനിമയില്‍ സ്വതന്ത്രരാവുന്നത്. മുന്‍പ് ‘ലെന്‍ സ് മാന്‍‘ എന്ന ബ്രാന്‍ഡ് നെയിമില്‍ കേരളത്തില്‍ ആസിഡ് വാഷ് എന്ന സ്റ്റൈലില്‍ വ്യത്യസ്ഥ ഷര്‍ട്ടുകള്‍ വ്യാപാരം ചെയ്ത് പിന്നീട് മലയാള സിനിമകളിലെ നായകന്മാരെ സ്റ്റൈല്‍ ഷര്‍ട്ടുകള്‍ അണിയിപ്പിച്ചുമാണ് ‘ലെന്‍സ്മാന്‍‘ സഹോദരന്മാരായ പ്രമോദ് - പപ്പന്റെ രംഗപ്രവേശം. വജ്രം എന്ന സിനിമക്കു ശേഷം മമ്മൂട്ടി നയന്താര എന്നിവരഭിനയിച്ച ‘തസ്കര വീരന്‍’, റഹ്മാനും കലാഭവന്‍ മണിയും നായകന്മാരായ ‘എബ്രഹാം ലിങ്കന്‍’, ഇനിയും നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റഹ്മാന്‍, മംത മോഹന്‍ ദാസ് എന്നിവരഭിനയിച്ച ‘മുസാഫിര്‍’, തമിഴ് മാദക സുന്ദരി നമിതയെ മലയാളത്തിലഭിനയിപ്പിച്ച ബാല, കലാഭവന്‍ മണി എന്നിവര്‍ മുഖ്യവേഷത്തില്‍ വന്ന ‘ബ്ല്ലാക് സ്റ്റാലിയന്‍’ എന്നിവക്കു ശേഷം പൂര്‍ണ്ണമായും ബാംങ്കോക്കില്‍ ചിത്രീകരിച്ച മലയാള ചിത്രവുമായാണ് പ്രമോദ് പപ്പന്മാരുടെ വരവ്. (മലയാളത്തില്‍ ആദ്യമായി എച്ച് ഡി ക്യാമറാ സിനിമാ നിര്‍മ്മാണം കൊണ്ടു വന്നത് ഇവര്‍ തന്നെയാണൊ എന്നുറപ്പില്ല, പക്ഷെ പ്രമോദ് പപ്പന്മാരുടെ മിക്ക സിനിമകളും എച്ച് ഡി ക്യാമറയില്‍ തന്നെയാണ്. ഈ സിനിമയും)

മലയാളികള്‍ക്ക് തീരെ പരിചയമില്ലാത്ത പുതുമുഖങ്ങളും പരസ്യ മോഡലുകളും അണിനിരന്ന ‘ബാങ്കോക്ക് സമ്മറി’ന്റെ സംവിധാനവും ഇരുവരും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. ബാങ്കോക്ക് നഗരത്തിന്റെ വര്‍ണ്ണാഭമായ ദൃശ്യങ്ങള്‍ തലങ്ങും വിലങ്ങും ഒട്ടിച്ചു ചേര്‍ത്ത് കാണിക്കുക എന്നതില്‍ കവിഞ്ഞ് സിനിമ പൂര്‍ണ്ണമായും പ്രേക്ഷകനു അനുഭവവേദ്യമാക്കുന്നതില്‍ സംവിധായകനും എഴുത്തുകാരനും അഭിനേതാക്കളും മറ്റു സാങ്കേതികപ്രവര്‍ത്തകരും പുറകിലായി. അതുകൊണ്ടു തന്നെ നല്ലൊരു ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ചു ചെല്ലുന്ന പ്രേക്ഷകനു ബാങ്കോക്ക് സമ്മര്‍ ഒരു ദുരന്തം സമ്മാനിക്കും.

പ്ലോട്ട് : ബാങ്കോക്ക് നഗരത്തില്‍ ജീവിക്കുന്ന യുവ മലയാളി മാധവന്‍ (ഉണ്ണി മുകുന്ദന്‍) തന്റെ സുഹൃത്തിന്റെ സഹോദരി ഗംഗയെ (റിച്ച) മാഫിയാ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍, ഒപ്പം ഈ സഹോദരനെത്തേടി നാട്ടില്‍ നിന്നും അനുജന്‍ ശ്രീഹരി (രാഹുല്‍) ബാങ്കോക്കിലെത്തുന്നു. പിന്നീട് ഈ പെണ്‍കുട്ടിക്കുവേണ്ടി ഇരു സഹോദരരും ബാങ്കോക്ക് മാഫിയാ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍.

ബാങ്കോക്ക് സമ്മറിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടേ പേജിലേക്ക് ക്ലിക്ക് ചെയ്യുക


ഒരു ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടെയ്ന്മെന്റിനു വേണ്ട എല്ലാ ചേരുവകളും ചേര്‍ക്കാവുന്ന ഭേദപ്പെട്ടൊരു കഥാസാരം തന്നെയായിരുന്നു ഈ സിനിമയുടേത്. വര്‍ണ്ണാഭമായ ബാങ്കോക്ക് നഗരവും, ഡിസ്കോത്തെ തെരുവുകളും കഫെറ്റീരിയകളും സുന്ദരമായ വീഥികളും രാത്രി ദൃശ്യങ്ങളും മാഫിയാ സംഘങ്ങളും അവരുടെ ഏറ്റുമുട്ടലുകളുമൊക്കെ നല്ലൊരു ആക്ഷന്‍ ത്രില്ലറിന്റെ വിജയത്തിനു സഹായകമാകുന്ന പശ്ചാത്തലം തന്നെയാണ്. ഈ പശ്ച്ചാത്തലത്തിനു മീതെ യുക്തിസഹമായി കൂട്ടിയിണക്കിയ ഒരു കഥയും തിരനാടകവും അതിനെ ഭഭ്രമായി അണിയിച്ചൊരുക്കുവാന്‍ പോന്ന സംവിധായക പ്രതിഭയും ഉണ്ടായിരുന്നെങ്കില്‍ ഇതൊരു പുതുമയുള്ള എന്റര്‍ടെയ്നര്‍ ആകുമായിരുന്നു. പക്ഷെ ‘പാത്രമറിഞ്ഞേ വിളമ്പാവൂ” എന്ന് പഴമക്കാര്‍ പറയും പോലെ ജനപ്രിയ സിനിമകളുടെ ലാവണ്യരീതികളില്‍ പോലും വൈദഗ്ദ്യമില്ലാത്തവരുടെ കയ്യില്‍ ഈ സിനിമ മൃതാവസ്ഥയിലാകുന്നു.

വിശ്വസനീയ സന്ദര്‍ഭങ്ങളേയും കഥാപാത്രങ്ങളേയും സൃഷ്ടിക്കുന്നതിലും അവക്ക് മികച്ച സംഭാഷണമൊരുക്കുന്നതിലും തിരക്കഥാകൃത്ത് (രാജേഷ് ജയരാമന്‍) അമ്പേ പരാജയപ്പെടുന്നു. എച്ച് ഡി ക്യാമറയില്‍ മോഹന്‍ പുതുശ്ശേരി പകര്‍ത്തിയ ബാങ്കോക്ക് ദൃശ്യങ്ങള്‍ പലതും ജീവനില്ലാത്ത ദൃശ്യഖണ്ഡങ്ങള്‍ മാത്രമാണ് അവയെ ഒട്ടിച്ചു ചേര്‍ക്കേണ്ട ജോലിമാത്രമേ എഡിറ്റര്‍ രഞ്ജിത്ത് ടച്ച് റിവറിനുമുള്ളു. ക്യാമറയില്‍ നഗര-കടല്‍ തീര ദൃശ്യങ്ങള്‍ സുന്ദരമെങ്കിലും പലപ്പോഴും സ്വാഭാവിക വെളിച്ചത്തിലെടുത്തിരിക്കുന്നതെന്ന് തോന്നിക്കുന്ന മറ്റു പല ദൃശ്യങ്ങളും വെളിച്ച വിന്യാസത്താല്‍ വളരെ മോശമാണ്. പശ്ച്ചാത്തല ഭംഗി എന്നതിനപ്പുറം ഛായാഗ്രഹണത്തിന്റെ വൈദഗ്ദ്യം എങ്ങുമില്ല. സിനിമയുടെ സസ്പെന്‍സ് വെളിവാക്കപ്പെടുന്ന സീനില്‍ തിരക്കഥാകൃത്ത് ഒരുക്കിയ തിരക്കഥയും വിശദാംശങ്ങളും സീനിന്റെ ആവിഷ്കാരവും വളരെ ദുര്‍ബലവും മോശവുമാണ്.

അഭിനേതാക്കളില്‍ മാധവന്‍ എന്ന മുഖ്യവേഷത്തിലഭിനയിച്ച ഉണ്ണി മുകുന്ദന്‍ ആദ്യപകുതിയില്‍ തെറ്റില്ലാതെ അഭിനയിച്ചിരിക്കുന്നു (ഇനിയും പ്രകടനം ആവശ്യപ്പെടുന്നുവെങ്കിലും) ബാക്കി എല്ലാ കഥാപാത്രങ്ങളും സംവിധായകന്റെ നിര്‍ദ്ദേശത്തെ അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. ശ്രീഹരിയായി വരുന്ന രാഹുല്‍ (വാടാമല്ലി ഫെയിം) നിര്‍വ്വികാര മുഖം കൊണ്ട് ഏതു ഭാവമാണ് കാണിക്കാനുദ്ദേശികുന്നത് എന്ന് വ്യക്തമല്ല. ‘ചിത്രം‘ ‘ധ്രുവം’ എന്നീ പഴയ ചിത്രങ്ങളില്‍ ഗാനങ്ങളെഴുതിയ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയുടേ മൂന്നു ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട് അവക്ക് ഔസെപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്നു. ടൈറ്റില്‍ ഗാനം “കളിപറയും..” മികച്ചതായി അനുഭവപ്പെട്ടു.

സിനിമയെ കലാപരമായി കോര്‍ത്തിണക്കുക എന്നതിലുപരി സാമ്പത്തികമായി എങ്ങിനെ ലാഭകരമാക്കാം എന്നത് പ്രമോദ് പപ്പനെ ആരും പഠിപ്പിക്കേണ്ടതില്ല എന്നു തോന്നുന്നു. ബാങ്കോക്ക് സമ്മറിനു മുന്‍പെടുത്ത ബ്ലാക്ക് സ്റ്റാലിയര്‍ കേരളത്തിലെ തിയ്യറ്ററുകളില്‍ നിറഞ്ഞോടിയില്ലെങ്കിലും റിലീസിനു മുന്‍പേ ലാഭം കൊയ്ത ചിത്രമാണ്. മലയാളം കൂടാതെ മറ്റു മൂന്നു സൌത്തിന്ത്യന്‍ ഭാഷകളിലേക്ക് വിറ്റുപോയ സിനിമ ജനങ്ങള്‍ കണ്ടില്ലെങ്കിലെന്ത്? ആദ്യ ചിത്രമായ വജ്രം മുതല്‍ പ്രമോദ് പപ്പന്മാരുടെ സിനിമകളില്‍ പരസ്യങ്ങള്‍ ചേര്‍ക്കുന്ന വാണിജ്യ തന്ത്രം കാണാം. വജ്രത്തിലെ നായകന്‍ നില്‍ക്കുമ്പോഴും നടക്കുമ്പോഴും സംഘട്ടനത്തില്‍ ഏര്‍പ്പെടുമ്പോള്‍ പോലും നായകനു പിന്നില്‍ കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറിയുടേ വലിയ ഫ്ലെക്സ് ബോര്‍ഡുകള്‍ കാണാം, തസ്കരവീരനില്‍ ഒരു പ്രമുഖ ടോര്‍ച്ച് കമ്പനിയുടെ ബ്രാന്‍ഡ് നെയിം പോസ്റ്റര്‍ മുതലേ കാണാം. ഈ തന്ത്രം തന്റെ എല്ലാ ചിത്രങ്ങളിലും വിദഗ്ദമായി ചേര്‍ത്തിട്ടൂണ്ട്, ഈ സിനിമയിലും ഒരു പ്രമുഖ റിസ്റ്റ് വാച്ച കമ്പനിയുടേ പരസ്യങ്ങളും പലപ്പോഴായി ചേര്‍ത്തിട്ടൂണ്ട് (അത് പക്ഷെ പോസ്റ്റ് പ്രൊഡക്ഷനില്‍ ഒട്ടിച്ചു ചേര്‍ത്തത് ആരും അറിയില്ലെന്നു കരുതിയോ പ്രമോദ് പപ്പാ?) മാത്രമല്ല ചിത്രത്തിന്റെ ചെറിയെ പോസ്റ്റര്‍ മുതല്‍ ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ വരെ ഈ വാണിജ്യ തന്ത്രം പയറ്റിയിട്ടുണ്ട്

പ്രമോദ് പപ്പന്‍, സംവിധായകര്‍ എന്നതിലുപരി നല്ലൊരു സിനിമാ ബിസിനസ്സുകാര്‍ എന്ന പേരിനോടായിരിക്കും കൂടുതല്‍ കടപ്പെട്ടിരിക്കുക. വാണിജ്യ സിനിമക്ക് അതും ആവശ്യമെങ്കിലും ക്രെഡിറ്റായി വെക്കുന്ന പേരിനോട് അല്പമെങ്കിലും നീതി പുലര്‍ത്തുന്നതു നന്നായിരിക്കില്ലേ?. അടുത്ത സിനിമക്ക് മുന്‍പെങ്കിലും പ്രമോദ് പപ്പന്മാര്‍ അത് ആലോചിക്കണം അല്ലെങ്കില്‍ മലയാള സിനിമാ ചരിത്രത്തില്‍ സംവിധായക സഹോദരര്‍ എന്നായിരിക്കില്ല, മറിച്ച് സിനിമ തൂക്കി വിറ്റു ജീവിച്ച രണ്ട് സഹോദരര്‍ എന്നായിരിക്കും സിനിമാ ചരിത്രം നിങ്ങളെ അടയാളപ്പെടുത്തുക.


Monday, July 25, 2011

മലയാള സിനിമ 2011 -പിന്നിട്ട ഏഴു മാസങ്ങള്‍

2011ലെ കഴിഞ്ഞ ഏഴുമാസത്തെ കണക്കെടുപ്പ് പരിശോധിച്ചാല്‍ മലയാള സിനിമ ഏറിയ പങ്കും പുതുമകളിലേക്കുള്ള പ്രയാണം തുടങ്ങിയിരിക്കുന്നുവെന്ന് പറയാം. പഴയ പ്രതാപകാലം അയവിറക്കിയിരിക്കുന്ന താരപ്രതിഭകളും സാങ്കേതികപ്രതിഭകളുമൊക്കെ സിനിമാത്തറവാടിന്റെ ഉമ്മറപ്പടിയില്‍ നാലുകൂട്ടി മുറുക്കി ഗതകാലസ്മരണകള്‍ അയവിറക്കിയിരിക്കുമ്പോള്‍ പുതിയ തലമുറ പഴയ പ്രതാപത്തിന്റെ ക്ലാവു പിടിച്ച അരണ്ട നിലവറയിലെ മുഷിഞ്ഞ പൌരാണിക വേഷങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം വെച്ചുപിടിക്കുന്നത് കാണാം. തീര്‍ച്ചയായും ആശാവഹവമായ ഈ മാറ്റങ്ങള്‍ക്കിടയിലും പുതിയ തലമുറയെ പാരമ്പര്യത്തിന്റെ അളിഞ്ഞ അടുക്കളിയിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മാവന്മാരുടെ വിജയിക്കാത്ത ശ്രമങ്ങളുമുണ്ട്. എങ്കിലും പ്രതീക്ഷയില്‍ തന്നെയാണ് പ്രേക്ഷകനും, പുതിയ തലമുറ കാലത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം മാറ്റങ്ങളോട് ചേര്‍ന്ന് നിന്നു കൊണ്ട് പുതിയ പാത വെട്ടിത്തെളിക്കുമെന്നതില്‍.

ഈ ആർട്ടിക്കിൾ പൂർണ്ണമായും ഡാറ്റാബേസിന്റെ റെഫറൻസോടെ ഇവിടെ വായിക്കുക.


Sunday, July 17, 2011

ചാപ്പാകുരിശ് - റിവ്യൂ


2011 ല്‍ വലിയ സാമ്പത്തിക വിജയവും പ്രേക്ഷകരെ തൃപ്തിപ്പെടൂത്തുകയും ചെയ്ത “ട്രാഫിക്” എന്ന സിനിമയുടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ഒരു പിടി പുതിയ സാങ്കേതികപ്രവര്‍ത്തകരേയും താരമൂല്യം ഇല്ലാത്ത അഭിനേതാക്കളേയും അണിനിരത്തിയ പുതിയ ചിത്രമായ “ചാപ്പാക്കുരിശ്” മലയാളത്തിലെ കൊമേഴ്സ്യല്‍ സിനിമയിലെ മറ്റൊരു വ്യത്യസ്ഥ ചിത്രം കൂടിയാണ്. ട്രാഫിക് എന്ന നോണ്‍ ലീനിയര്‍ ചിത്രത്തിന്റെ വിജയം അത്തരം ട്രീറ്റുമെന്റുകളെ അനുകരിക്കുന്ന തരത്തില്‍ കുറച്ച് ചിത്രങ്ങളെ ഒരുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ “ട്രാഫികിന്റെ പ്രൊഡ്യൂസറില്‍ നിന്നും” എന്നൊരു പരസ്യ വാചകമാണ് ഈ സിനിമയുടെ മറ്റൊരു ദുരന്തം, കാരണം ; ട്രാഫിക് എന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ രീതി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകനു ചാപ്പാകുരിശ് നല്ലൊരു അനുഭവമാകണമെന്നില്ല. എന്നാല്‍ മുന്‍ ധാരണകളില്ലാതെ നല്ലൊരു സിനിമാ ആസ്വാദകനോ സിനിമയെ താല്പര്യപൂര്‍വ്വം പിന്തുടരുന്നവരോ ആണു താങ്കളെങ്കില്‍ ചാപ്പാ കുരിശ് ഭേദപ്പെട്ട (അല്ല; നല്ലതു തന്നെ) ഒരു സിനിമയായി ആസ്വദിക്കാം.

താരങ്ങളല്ലാത്ത കഥാപാത്രങ്ങള്‍, അവരുടെ മികച്ച പെര്‍ഫോര്‍മന്‍സ്, സാങ്കേതിക പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രയത്നം, പുതുമയുള്ള കഥ, സ്വാഭാവികമായ സംഭാഷണ ശൈലി (പല സ്ലാങ്ങുകള്‍ ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു) ഇതൊക്കെ ഈ സിനിമയുടെ പ്ലസ് പോയിന്റ്സാണ്. ഒരു പക്ഷേ, മാസ്സ് ഓഡിയന്‍സിനെ തൃപ്തിപ്പെടൂത്താനാവും വിധം ഇതിനെ ഒന്നു Trim ചെയ്തിരുന്നെങ്കില്‍ സമീപകാലത്തെ മറ്റൊരു ഹിറ്റ് ആകുമായിരുന്നു ചിത്രം.

പ്ലോട്ട് : - ഹെഡ് ഓർ ടെയിൽ എന്നതിനു കൊച്ചിയിൽ പറയുന്ന ഒരു സ്ലാംഗ് ആണ് ചാപ്പാ കുരിശ്. ഒരു നാണയത്തിന്റെ രണ്ടുവശം പോലെ വ്യത്യസ്തമായ രണ്ടു വ്യക്തിത്വങ്ങളുടെ കഥയാണ് ചാപ്പാ കുരിശിലൂടെ പറയുന്നത്. എല്ലാ ഉയർച്ചകൾക്കും ഒരു താഴ്ച്ചയുള്ളത് പോലെ പ്രകാശത്തിനു പിന്നിൽ ഇരുളുമുണ്ട്..ഉയർച്ചയും താഴ്ച്ചയും പ്രകാശവും ഇരുളും ഒരുമിച്ച് കണ്ടുമുട്ടിയാലെന്താകും എന്നതാണ് ചാപ്പാ കുരിശ് പറയുന്നത്.

ചാപ്പാ കുരിശിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

****************************************************************************************************

വടക്കന്‍ മലബാറില്‍ നിന്നും ഉപജീവനാര്‍ത്ഥം കൊച്ചിയിലെത്തിയ അന്‍സാരി(വിനീത് ശ്രീനിവാസന്‍) യുടെ പ്രാരാബ്ദങ്ങള്‍ അന്‍സാരിയുടെ താല്‍ക്കാലിക ജീവിത പരിസരത്തു നിന്നും ജോലി സ്ഥലങ്ങളില്‍ നിന്നുമൊക്കെയാണ്‍ പ്രേക്ഷകനു കൃത്യമായി വായിച്ചെടൂക്കാനാവുന്നത്. നാട്ടില്‍ ഒറ്റക്കാവുന്ന ഉമ്മയും വീടൂം പ്രാരാബ്ദവും കഷ്ടപ്പാടുകളുമൊക്കെ നായകന്റെ നെടുങ്കന്‍ ഡയലോഗുകളിലോ “മോനേ....ഉണ്ണീ...നീയെവിടേ?” എന്നുള്ള അമ്മക്കരച്ചിലു പുരണ്ട ക്ലീഷേ ദൃശ്യങ്ങളിലോ നിന്നല്ല പ്രേക്ഷകന്‍ അറിയുന്നത്, സംവിധായകന്‍ അത് പറയാതെ പറയുകയാണ്. അത്തരത്തില്‍ Subtle ആയിട്ടുള്ള നിരവധി കാര്യങ്ങള്‍, പ്രതികരണങ്ങള്‍ (expressions) ഈ സിനിമയില്‍ ഉടനീളം കാണാം. താമസസ്ഥലത്തെ കളിയാക്കലുകളും കടയിലെ അപമാനവും കേള്‍ക്കുന്ന, പരിക്ഷീണനും അന്തര്‍മുഖനും ഉള്ളുമുടലുമാകെ ഭയം പേറുന്ന ഈ വടക്ക്ന്‍ മലബാറുകാരന്‍ അന്‍സാരിയെ വിനീത് ശ്രീനിവാസന്‍ വളരെ തന്മയത്തത്തോടേയും കയ്യടക്കത്തോടെയും അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. വിനീതിന്റെ ഇതുവരെയുള്ള സിനിമാ അഭിനയത്തിലെ ഏറ്റവും മെച്ചപ്പെട്ട, വിജയിച്ച വേഷമാണിത്. നഗരത്തിലെ അപ്പര്‍ ക്ലാസ് സന്തതിയും ജീവിതം ആസ്വദിക്കാനുള്ളതാണെന്ന കാഴ്ചപ്പടില്‍ ജീവിക്കുന്ന അര്‍ജുന്‍ എന്ന ആര്‍ക്കിടെക്റ്റിനേ ഫഹദ് ഫാസില്‍ നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. ‘കയ്യെത്തും ദൂരത്ത്’ എന്ന പിതാവിന്റെ ചിത്രത്തിലൂടെ കയ്യെത്തും ദൂരത്ത് തന്നിലൊരു നടനില്ല എന്നു തോന്നിപ്പിച്ച ഫഹദിന്റെ അത്ഭുത മാറ്റമാണ് ഈ ചിത്രത്തിലെ അര്‍ജുന്‍. അര്‍ജുന്റെ ഓഫിലെ സെക്രട്ടറിയും കാമുകിയുമായ സോണിയയായി അഭിനയിച്ച രമ്യാ നമ്പീശനെ ഇതുവരെ മലയാള സിനിമ ഉപയോഗപ്പെടുത്താഞ്ഞത് മലയാള സിനിമയുടെ നഷ്ടം എന്ന് വേണമെങ്കില്‍ പറയാം.(ഒന്നുരണ്ടിടങ്ങളില്‍ ഏറെ ഉയരത്തിലേക്ക് വരുന്നില്ലയെങ്കിലും) അതോടൊപ്പം സഹ കഥാപാത്രങ്ങളായി സ്ക്രീനില്‍ നിറഞ്ഞ അപ്രധാന അഭിനേതാക്കള്‍ വളരെ സ്വഭാവികമായി അവതരിപ്പിച്ചിട്ടൂണ്ട്. അതൊക്കെയും ഈ സിനിമയുടെ മുതല്‍ക്കൂട്ട് തന്നെയാണ്. ഓരോ പ്രദേശത്തേയും സംസാരഭാഷ കൊണ്ടു വന്നതും തീര്‍ത്തും ഉചിതമായി (ഒരു നഗരത്തിലെ പല ആളുകള്‍ തീര്‍ച്ചയായും പല പ്രദേശത്തുനിന്നുള്ളവരാവുമല്ലോ)

നിരവധി പരസ്യ ചിത്രങ്ങളും ആല്‍ബവും ചെയ്ത ചില സിനിമകളില്‍ ഛായാഗ്രഹണ സഹായിയായിരുന്ന ജോമോന്‍ ടി ജോണ്‍ ആണ് ചാപ്പാകുരിശിന്റെ ഛായാഗ്രാഹകന്‍. വളരെകുറച്ചിടങ്ങളില്‍ കറച്ച്കൂടി നിലവാരത്തിലേക്ക് ഉയര്‍ത്താമെന്നു തോന്നിക്കുന്നുവെങ്കിലും സിനിമയുടെ മൊത്തം വിജയത്തിനു ജോമോണിന്റെ ക്യാമറ വലിയൊരു സഹായകമായിട്ടുണ്ട്. മാത്രമല്ല സ്ഥിരം സിനിമകളില്‍ കണ്ടുവരുന്ന മടുപ്പിക്കുന്ന രീതിയുമല്ല ജോമോന്റെ ക്യാമറ ചെയ്തിരിക്കുന്നത്. പൂര്‍ണ്ണമായും 7ഡി - ഡി എസ് എല്‍ ആര്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ഈ സിനിമയുടെ പലയിടങ്ങളിലും നാലോളം ക്യാമറകള്‍ ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പല സന്ദര്‍ഭങ്ങളിലും കൃത്യമായ ചലന നൈരന്തര്യം (Perfect Action continuity) കൊണ്ടുവരാനും സാധിച്ചു.

ചാപ്പാകുരിശിന്റെ മൂലകഥ, ഹാന്‍ മിന്‍ കിം സംവിധാനം ചെയ്ത ' ഹാന്‍ഡ്‌ ഫോണ്‍ ' എന്ന കൊറിയന്‍ ചിത്രവുമായി തീര്‍ച്ചയായും സാമ്യമുള്ളതാണ്. എങ്കിലും “കോക്ടെയില്‍” എന്ന ചിത്രം പോലെ മുഴുവനായി കോപ്പിയടിക്കാതെ കഥാപാത്രങ്ങളേയും മുഖ്യപ്രമേയത്തെയും അടര്‍ത്തിയെടൂത്ത് മലയാളി ജീവിത പരിസരത്തിലേക്ക്ക് കൊണ്ടു വരാന്‍ കഴിഞ്ഞിട്ടൂണ്ട് (ഇന്‍സ്പൈര്‍ ചെയ്യുന്നതും കോപ്പി ചെയ്യുന്നതും നീതികരിക്കുകയല്ല, കഥക്ക് മൂലകഥ/സിനിമയോട് കടപ്പാട് വെക്കാത്തത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്‍)

ഡോണ്‍ മാക്സിന്റെ എഡിറ്റിങ്ങ് സിനിമയുടെ ദൈര്‍ഘ്യത്തെ ഒരുക്കുന്നതില്‍ പാകപ്പിഴവു പറ്റിയിരിക്കുന്നു എന്നതൊഴിച്ചാല്‍, ചില ചലചിത്ര നിരൂപകര്‍ പറയുന്ന ‘ഡോണ്മാക്സ് കളി’ എന്നൊരു രീതിയേയല്ല ഈ ചിത്രത്തില്‍ അവലംബിച്ചിരിക്കുന്നത്. സമീറ സനീഷിന്റെ വസ്ത്രാലാങ്കാരം ഈ സിനിമയിലും എടുത്തുപറയേണ്ടുന്ന ഒന്നു തന്നെയാണ്‍. മനോജ് അങ്കമാലിയുടെ മേക്കപ്പും ബംഗ്ലന്റെ കലാ സംവിധാനവും മികച്ചതു തന്നെ. ‘അവിയല്‍‘ മ്യൂസിക് ബാന്‍ഡിലെ റെക്സ് വിജയന്റെ പശ്ചാത്തല സംഗീതം പലയിടങ്ങളിലും മികച്ചു നിന്നുവെങ്കിലും ചിത്രാന്ത്യം വരെ ആ മികവു പുലര്‍ത്താനായില്ല എന്നതാണ് സങ്കടകരം. ഗാനങ്ങള്‍ ഈ ചിത്രത്തില്‍ ദൃശ്യങ്ങളുടെ തുടര്‍ച്ചക്കു വേണ്ടി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്

സമീര്‍ താഹിര്‍ എന്ന മുന്‍ ക്യാമറാമാന്‍ സംവിധായകനായപ്പോള്‍ ദൃശ്യവിരുന്നു മാത്രം സമ്മാനിക്കാതെ പുതുമയുള്ളൊരു കഥയും പശ്ച്ചാത്തലവും രീതിയുമൊക്കെ തന്നിട്ടുണ്ട് . വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ ടെക്നോളജി എങ്ങിനെ പല രീതിയില്‍ സ്വാധീനിക്കുന്നു എന്നുള്ളതും ടെക്നോളജിയെ എങ്ങിനെ നമ്മള്‍ ഉപയോഗപ്പെടൂത്തുന്നു /ദുരുപയോഗിക്കുന്നു എന്നുള്ളതും പ്രമേയപരിസരത്ത് ഉള്‍ക്കൊള്ളിച്ചതുമൊക്കെ നന്നായിരിക്കുന്നു എന്നാണ് തോന്നിയത്.

പ്രമേയത്തിലും ആഖ്യാനരീതിയിലും അഭിനേതാക്കളേ, സാങ്കേതിക പ്രവര്‍ത്തകരെയൊക്കെ തിരഞ്ഞെടൂക്കുന്നതിലും ഏറേ മികവു പുലര്‍ത്തിയെങ്കിലും ഒരു സിനിമ പൂര്‍ണ്ണമായും എല്ലാ പ്രേക്ഷകനേയും കമ്മ്യൂണിക്കേറ്റ് ചെയ്യാനായോ എന്നിടത്താണ് ചാപ്പാകുരിശിന്റെ പരാജയം. വളരെ ചെറിയൊരു പ്രമേയം വലിച്ചു നീട്ടാതെ ഏറ്റവും ക്രിസ്പായ രീതിയില്‍ ചെയ്തിരുന്നെങ്കില്‍ (മിനിമ 15 - 20 മിനുട്ടെങ്കിലും ഇതില്‍ നിന്ന് നീക്കം ചെയ്യാവുന്നതാണ്) ഈ സിനിമ മാസ്സ് പ്രേക്ഷകരെ തീര്‍ച്ചയായും ആഹ്ലാദിപ്പിക്കുമായിരുന്നു എന്നു മാത്രമല്ല, അത്രയും സമയമേ ഈ പ്രമേയം ദൃശ്യവല്‍ക്കരിക്കാന്‍ വേണ്ടിയിരുന്നുള്ളു എന്നതാണ് സത്യം. അവിടേ സംവിധായകനും എഡിറ്ററും ചേര്‍ന്നെടുത്ത തീരുമാനം തെറ്റായിരുന്നു എന്നു കാണാം.

ഒരു പുതുമുഖ സംവിധായകന്‍ / തന്റെ ആദ്യ ചിത്രം എന്ന രീതിയില്‍ കൈകുറ്റപ്പാടുകള്‍ ഏറെയുണ്ടേങ്കിലും സമീര്‍ താഹിറും സംഘവും ഏറേ മുന്നില്‍ തന്നെയാണ്, ആ നിലക്ക് നോക്കിയാല്‍ ഒരു വ്യത്യസ്ഥ സിനിമ എന്ന നിലയില്‍ ചാപ്പാക്കുരിശിന് നല്ലൊരു മാര്‍ക്ക് കൊടൂക്കാം. എന്തുകൊണ്ടെന്നാല്‍, മലയാള കൊമേഴ്സ്യല്‍ സിനിമയിലെ സ്ഥായിയായ സാമ്പ്രദായിക രീതികളെ ദൃശ്യഭാഷ കൊണ്ടും ആഖ്യാന രീതികൊണ്ടും പ്രവര്‍ത്തന രീതികൊണ്ടുമൊക്കെ കീഴ്മേല്‍ മറിക്കുന്നുണ്ട്. ക്രിയാത്മക യുവത്വത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളുള്ള നിരവധി പേര്‍ ചാപ്പാക്കുരിശിന്റെ അകത്തും പുറത്തുമായുണ്ട്, വാര്‍പ്പു മാതൃകളെ തകര്‍ത്തെറിയാന്‍ വേണ്ടിത്തന്നെ. അതുമാത്രം മതി മലയാള കമേഴ്സ്യല്‍ സിനിമ ഇനി പുതിയ ആവിഷ്കാര യുഗത്തിലേക്ക് പ്രവേശിച്ചു എന്നു കരുതാന്‍.


പിന്‍ കുറിപ്പ് : മുന്‍പ് പറഞ്ഞപോലെ വ്യത്യസ്ഥത ആസ്വദിക്കാനുള്ള മനസ്സും, സിനിമയെ ഗൌരവപൂര്‍വ്വവും കൌതുകപൂര്‍വ്വവും പിന്തുടരുന്ന വ്യക്തിയുമാണ് താങ്കളെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കാണണം, അതല്ല, സിനിമയെന്നാല്‍ ഉച്ച ബിരിയാണിക്കു ശേഷം പോപ്പ്കോണ്‍ കൊറിച്ച് മൊബൈലില്‍ സംസാരിച്ച് റിലീഫ് ചെയ്യാനുള്ള ഒന്നാണെങ്കില്‍ പ്ലീസ് ഒരു മാസം വെയ്റ്റു ചെയ്യു, സുരാജിന്റെ പൊളപ്പന്‍ ഡയലോഗോടെ സിബി കെ തോമാസ്, ഉദയ് കൃഷ്ണ എന്നിവരുടെ പുതിയ സിനിമയിറങ്ങുന്നുണ്ട്. അതുവരെ കാത്തിരിക്കൂ.

Friday, July 15, 2011

കലക്ടര്‍ - റിവ്യൂ












കൊച്ചി നഗരം എന്നും സിനിമാക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്, ക്രിമിനലിസത്തിന്റെയും കൊട്ടേഷന്റേയും , മറ്റു മാഫിയകളുടേയും ‘പുണ്യഭൂമി’യായാണ് പലപ്പോഴും കൊച്ചി നഗരം മലയാള സിനിമയില്‍ ദൃശ്യവല്‍ക്കരിക്കപ്പെടുന്നത് (ഈയിടെയായി അത് മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമായിട്ടുണ്ട്) എ ക്യൂബ് പ്രൊഡക്ഷന്‍സ് & വൈ വൈ സിനിമാക്സിന്റെ ബാനറില്‍ അബ്ദുള്‍ അസീസും വി വി സാജനും നിര്‍മ്മിച്ച് അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത “കലക്ടര്‍” എന്ന (രണ്ട് വര്‍ഷം മുന്‍പേ നിര്‍മ്മിച്ച) പുതിയ സിനിമയിലും കഥ മറ്റൊന്നുമല്ല. ഭൂ മാഫിയക്കാരും കൊട്ടേഷന്‍ സംഘങ്ങളും അവര്‍ക്ക് തണലായി അധികാരി വര്‍ഗ്ഗങ്ങളും വിഹരിക്കുന്ന കൊച്ചി നഗരത്തില്‍ ഒരു ജില്ലാ കലക്ടര്‍ നടത്തുന്ന ഐതിസാഹസികമായ ശുദ്ധീകരണങ്ങളാണ് ഈ സുരേഷ് ഗോപി ചിത്രത്തിലും.

പ്ലോട്ട് : റിയല്‍ എസ്റ്റേറ്റ് മാഫിയയും തീവ്രവാദികളും അധികാരവും പരസ്പരം കൈകോര്‍ത്തു നില്‍ക്കുന്ന കേരളത്തിലെ കൊച്ചി നഗരത്തിലേക്ക് കേരള മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം ജില്ലാ കലക്ടറായി വരുന്ന അവിനാശ് വര്‍മ്മ ഐ എ എസ് ജില്ലയില്‍ നടപ്പാക്കുന്ന ജനക്ഷേമ നടപടികളും അതിനെത്തുടര്‍ന്ന് മാഫിയകളുടെ എതിര്‍പ്പു നേരിടേണ്ടി വരികയും അവിനാശ് വര്‍മ്മ ഈ ക്രിമിനലുകള്‍ക്കെതിരെ നടത്തുന്ന സന്ധിയില്ലാ യുദ്ധവും.

കഥാസാരവും മറ്റ് വിവരങ്ങളും കലക്ടറുടെ എം3ഡാറ്റാബേസ് പേജിൽ ലഭ്യമാണ്.

മത്സരം, ബെന്‍ ജോണ്‍സന്‍, രാഷ്ട്രം എന്നിവയായിരുന്നു അനില്‍ സി മേനോന്റെ മുന്‍ ചിത്രങ്ങള്‍. ബെന്‍ ജോണ്‍സണ്‍ എന്ന കലാഭവന്‍ മണി ചിത്രം മികച്ച വാണിജ്യ വിജയം നേടീയ ഒന്നായിരുന്നു. മുന്‍ റിവ്യൂവിലെ പരാമര്‍ശിച്ച ‘ഫിലിം സ്റ്റാര്‍‘ എന്ന ചിത്രം പോലെ കലക്ടറും ഒന്നര വര്‍ഷം മുന്‍പ് നിര്‍മ്മാണം തുടങ്ങിയ ചിത്രമായിരുന്നു.

തമിഴ് ആക്ഷന്‍ ചിത്രങ്ങളുടെ ക്യാമറാ രീതിതന്നെയവലംബിച്ച് ഗുണശേഖരനും മനോജ് പരമഹംസയും ചേര്‍ന്നൊരുക്കിയ ദൃശ്യങ്ങള്‍ ഒരു ആക്ഷന്‍ ചിത്രത്തിനു വേണ്ട ചടുലതയുണ്ടാക്കിയിട്ടുണ്ട്. ഡി ഐ ചെയ്ത് പുറത്തിറക്കിയ ഈ ദൃശ്യഖണ്ഡങ്ങള്‍ ആക്ഷന്‍ ചിത്രത്തിന്റെ മൂഡ് സമ്മാനിക്കുമെങ്കിലും നിര്‍മ്മാണത്തിന്റെ കാല ദൈര്‍ഘ്യം കൊണ്ടാണോ എന്നറിയില്ല ചില സമയങ്ങളിലെ ദൃശ്യങ്ങള്‍ക്ക് ടോണ്‍ വ്യതിയാനവും മങ്ങലും സംഭവിക്കുന്നുണ്ട്. വി ടി ശ്രീജിത്തിന്റെ എഡിറ്റിങ്ങും മഹേഷ് ശ്രീധറും ജോസഫ് നെല്ലിക്കനും ഒരുക്കിയ കലാസംവിധാനവും ചിത്രത്തിനു ചേര്‍ന്നു നില്‍ക്കുന്നു. രാജാമണിയുടെ പശ്ച്ചാത്തല സംഗീതം ഒരു മാറ്റവുമില്ലാതെ തുടരുന്നു ഈ സിനിമയിലും, ഏതു ദൃശ്യങ്ങള്‍ക്കും കനത്ത സംഗീതം വേണമെന്നു നിര്‍ബന്ധമുള്ളതുപോലെയാണ് ഇതിലും. മാഫിയ ശശി ഒരുക്കിയ സംഘട്ടനങ്ങളും പതിവില്‍ പടി തന്നെയെങ്കിലും അമാനുഷിക - പറക്കല്‍ പ്രക്രിയക്ക് ഒരുങ്ങിയിട്ടില്ലെന്നത് ആശ്വാസം. അന്തരിച്ച ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് കെ രഘുകുമാര്‍ ഈണം നല്‍കി യേശുദാസ് ആലപിച്ച ഒരു മനോഹരഗാനം ചിത്രത്തിലുണ്ട്. ചിത്രത്തില്‍ കാണുന്നതിനേക്കാള്‍ ഗാനമായിത്തന്നെ കേള്‍ക്കാനായിരിക്കും നമ്മള്‍ കൂടുതലിഷ്ടപ്പെടുക. ചമയമെന്നാല്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഭംഗിയായി അണിയിച്ചൊരുക്കുക എന്നതായിരിക്കണം മേക്കപ്പ് ചെയ്ത തോമസ് ധരിച്ചിരിക്കുന്നതെന്നു തോന്നുന്നു. മേയറെ ബന്ദിയാക്കുന്ന പശ്ചിമ കൊച്ചിയിലെ, ആഴ്ചകളോളം കുടിവെള്ളം പോലും കിട്ടാത്ത തെരുവില്‍ നിന്നു വരുന്ന ചേരി നിവാസികള്‍ക്കും സാമൂഹ്യപ്രവര്‍ത്തകക്കു പോലുമുണ്ട് കല്യാണപ്പെണ്ണിന്റെ ചമയം.

അന്തരിച്ച നടന്‍ സുബൈറും വിവാഹിതയായി സിനിമാ രംഗം വിട്ട തമിഴ് - മലയാളം നടി മോഹിനിയും ഈ ചിത്രത്തില്‍ ഉണ്ട്. അവര്‍ക്ക് മാത്രമല്ല അഭിനയിച്ച ആര്‍ക്കും തന്നെ പുതിയതായി ഒന്നും ചെയ്യാനില്ല, ഓരോ പോലീസ് - ആക്ഷന്‍ - പൊളിറ്റിക്കല്‍ ചിത്രങ്ങളില്‍ പതിവു വേഷമാടുന്ന തങ്ങളുടെ കഥാപാത്രങ്ങളുടെ മുന്നൊരുക്കത്തിനും പ്രകടനത്തിനും ആര്‍ക്കും അധികം മിനക്കെടേണ്ടിവന്നിട്ടുമുണ്ടാവില്ല. മുന്‍ ഷാജി കൈലാസ് ചിത്രങ്ങളില്‍ കാണുന്ന സ്ഥിരം വേഷങ്ങളുടേ ആവര്‍ത്തനം തന്നെ ഇതിലും.

നിരവധി തമിഴ് ചിത്രങ്ങളില്‍ നമ്മള്‍ കണ്ടു മറന്ന സീനുകളും ഷോട്ടൂകളും മാത്രമല്ല, ഹിറ്റായതും അല്ലാത്തതുമായ മലയാള സിനിമയെ ഓര്‍മ്മപ്പെടൂത്തുന്ന സന്ദര്‍ഭങ്ങളും ഈ ചിത്രത്തില്‍ കാണാം. ഹിറ്റ് ചിത്രങ്ങളുടെ അനുകരണമായിരിക്കണം മൌലികതയേക്കാള്‍ സംവിധായകന്‍ അനില്‍ സി മേനോന്‍ താല്പര്യം. നെടുമുടിയും കവിയൂര്‍ പൊന്നമ്മയും പകര്‍ന്നാടൂന്ന വേഷങ്ങളില്‍ അവര്‍ക്ക് മടുപ്പില്ലെങ്കിലും പ്രേക്ഷകനു മടുത്തിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കണം. സുഹൃത്തുക്കളേപ്പോലെയുള്ള ചേട്ടന്‍ - അനിയന്‍ ഹൃദയ ബന്ധം, സത്യസന്ധനായ നായകനെ ചേട്ടനും കുടൂംബവും തെറ്റിദ്ധരിക്കുന്നതും അമ്മയടക്കമുള്ള കുടുംബക്കാര്‍ തള്ളിപ്പറയുന്നതുമൊക്കെ ഇനിയും ആരു കണ്ടിരിക്കുമെന്നാണ് ഈ സിനിമാക്കാര്‍ കരുതുന്നത്? ക്ലീഷേകളേ പൊളിച്ചടുക്കാന്‍ യൌവ്വനം കത്തിജ്വലിക്കുന്ന നവ സിനിമാ പ്രവര്‍ത്തകര്‍ മലയാള സിനിമയിലെത്തിയതും തുടക്കമിട്ടതുമൊന്നും ഇവര്‍ അറിഞ്ഞില്ലേ? സുരേഷ് ഗോപി എന്ന താരവും ജില്ലാ കലക്ടര്‍ / കമ്മീഷണര്‍ എന്ന പദവിയും കൊട്ടേഷന്‍ സംഘങ്ങളും പശ്ചാത്തലമായി കൊച്ചി നഗരവും പുതിയ മേമ്പൊടിയായ തീവ്രവാദവും ഉണ്ടേങ്കില്‍ (പിന്നെ അവിടവിടെ ഇത്തിരി സമകാലീന സംഭവങ്ങളും) നല്ലൊരു മലയാള സിനിമാക്കറിയായി എന്നു വിശ്വസിക്കുന്ന സിനിമാ പ്രവര്‍ത്തര്‍ ഇപ്പോഴും ഉണ്ടല്ലോ എന്നതില്‍ നമ്മള്‍ പ്രേക്ഷകരാണ് ലജ്ജിക്കേണ്ടത് ( സിനിമാക്കാര്‍ക്ക് നാണം വരുമെന്നോ? ഉം.. നാണം പോലും നാണിച്ചു പോകും)


വാല്‍ക്കഷണം : ഈയിടെയായി മലയാളത്തിലിറങ്ങുന്ന സിനിമകളുടെ ടൈറ്റില്‍ ക്രെഡിറ്റ്സ് നിങ്ങള്‍ക്ക് വായിച്ചു തീര്‍ക്കാന്‍ സാധിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഭാഗ്യവാന്മാര്‍. ഓരോ ക്രെഡിറ്റ്സും വായിച്ചു തീരുമ്പോഴേക്കും സെക്കന്റുകള്‍ക്കുള്ളില്‍ മറഞ്ഞു പോകും. ഇതൊന്നും പ്രേക്ഷകന്‍ വായിക്കണ്ട എന്നു കരുതി ബോധപൂര്‍വ്വം ചെയ്യുന്നതാണോ എന്തോ?!

കലക്ടര്‍ എന്ന ഈ സിനിമയുടെ സ്ക്രിപ്റ്റ് ആരാണെന്നറിയാന്‍ സ്ക്രീനില്‍ സാകൂതം നോക്കിയിരുന്നിട്ടും വായിച്ചു വരുമ്പോഴേക്കും മാഞ്ഞുപോയി (രണ്ടു പേരാണ് തിരക്കഥ) എങ്കില്‍ ഓണ്‍ലൈന്‍ പ്രൊമോ സൈറ്റുകളില്‍ നിന്നോ ഒഫീഷ്യല്‍ ട്രെയിലറില്‍ നിന്നോ തപ്പിയെടുക്കാം എന്നു കരുതിയിട്ടും നോ രക്ഷ! ഒരിടത്തും സ്ക്രിപ്റ്റ് റൈറ്ററുടെ പേരില്ല. ഒരിടത്തു പോലും.....:(

Thursday, July 14, 2011

ഫിലിം സ്റ്റാര്‍ - റിവ്യൂ


തിഭാവുകത്വം നിറഞ്ഞ സ്ക്രിപ്റ്റ്, കലാത്മകതയില്ലാത്ത സംവിധാനവും സാങ്കേതിക പ്രകടനവും, അഭിനേതാക്കളുടെ എക്കാലത്തേയും മോശം പ്രകടനം എന്നിവയാല്‍ തികച്ചും അമേച്ചര്‍ ആയ ഒരു സിനിമാ സൃഷ്ടിയാണ് എസ്. സുരേഷ് കുമാര്‍ തിരക്കഥയൊരുക്കി സജ്ജീവ് രാജ് നിര്‍മ്മാണ പങ്കാളിയും സംവിധാനവും നിര്‍വ്വഹിച്ച “ഫിലിം സ്റ്റാര്‍” എന്ന കലാഭവന്‍ മണി ദിലീപ് ചിത്രം.

പ്ലോട്ട് : ചിറ്റാരം തൊടി ഗ്രാമവാസിയായ നന്ദഗോപന്‍ തന്റെ ഗ്രാമത്തിന്റെ കഥ സിനിമയാക്കാനും അതിലൂടെ പുറം ലോകം അറിയാതെപോയ സത്യങ്ങള്‍ വിളിച്ചുപറയാനും വേണ്ടി സൌത്തിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ കിരണുമായി നടത്തുന്ന സിനിമാ പ്രയത്നം. അതിലൂടെ വികസനമെന്ന കള്ളനാട്യത്തില്‍ വരുന്ന വന്‍ വ്യവസായങ്ങള്‍ കൊണ്ട് പ്രശാന്ത സുന്ദരമായൊരു ഗ്രാമവും ഗ്രാമവാസികളും എങ്ങിനെ മണ്ണില്‍ നിന്നു അന്യമാകുന്നു എന്നതിന്റേയും കഥ.

കഥാസാരം : വായിക്കുവാന്‍ എം 3 ഡിബിയുടെ ഈ പേജിലേക്ക് പോകുക.

സച്ചിദാനന്ദ പുഴങ്കര (എന്ന കവിയുടെ) ഗാനരചനക്ക് ബെന്നി ജോണ്‍സര്‍, വിജയന്‍ പൂഞ്ഞാര്‍ സംഗീതം ചെയ്ത ഗാനങ്ങള്‍ നമ്മള്‍ പോലുമറീയാതെ യാതൊരു പ്രത്യേകതകളുമില്ലാതെ കടന്നു പോകുന്നുണ്ട്. കൂള്‍ ജയന്തിന്റെ നൃത്തച്ചുവടുകള്‍ ചെയ്യാന്‍ കലാഭവന്‍ മണിക്കും രംഭക്കും വലിയ ബുദ്ധിമുട്ട് വന്നിട്ടൂണ്ടാകില്ല. (നടക്കാനും വട്ടം തിരിയാനും, സാരി മാറ്റി വയര്‍ കാണിക്കനും എന്തു ബുദ്ധിമുട്ട്?) ബെന്നി ജോണ്‍സണ്‍ തന്നെ ഉണ്ടാക്കി വെച്ച കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതം തിയ്യറ്ററുകളെ പിടീച്ചു കുലുക്കുന്നതായി തോന്നിച്ചു. നട്ടൂച്ച വെളിച്ചത്തിലെ കണ്ണു മഞ്ഞളിക്കുന്ന, ഇന്‍ഡീയറില്‍ സീനുകളില്‍ മുഖത്തേക്ക് പോലും കൃത്യമായ പ്രകാശം വരാത്ത ക്യാമറാ ദൃശ്യങ്ങളും. വാഹനങ്ങള്‍ പാഞ്ഞു വരുന്നതിന്റെ ക്രെയിന്‍ - ക്ലോസ് ദൃശ്യങ്ങളുമൊക്കെ ചിത്രീകരിച്ച സാലു ജോര്‍ജ്ജ് ഏറെ അദ്ധ്വാനിച്ചു കാണണം, അവയൊക്കെ ചേര്‍ത്തുവെക്കാന്‍ പക്ഷെ എഡിറ്റര്‍ പിസി മോഹനന്‍ തെല്ലും അദ്ധ്വാനിക്കാന്‍ വകയുണ്ടായിട്ടൂണ്ടാവില്ല. സുരേഷ് കൊല്ലത്തിന്റെ കലാ സംവിധാനം അതി ഗംഭീരമായിട്ടുണ്ട് കാരണം പുഴക്ക് സമീപം സദ്യക്ക് ഇലയിട്ടതുപോലെ ഓലക്കുടിലുകള്‍ ഒരുക്കാനും മറ്റും അദ്ദേഹത്തിന്റെ ശ്യഷഗണങ്ങളും അദ്ധ്വാനിച്ചു കാണണം. വസ്ത്രാലങ്കാരം ഒരുക്കിയ അസീസ് പാലക്കാട് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. സന്തോഷ് പണ്ഡിറ്റ് എന്ന യു ട്യൂബ് ഹിറ്റ് മേക്കര്‍ക്ക് ശേഷം ഫ്ലോറല്‍ ഡിസൈന്‍ കുര്‍ത്തകള്‍ വ്യാപകമായി ഉപയോഗിച്ച് കണ്ടത് ഈ സിനിമയില്‍ മണിയെയാണ്. മണിയുടെ കുടവയര്‍ വ്യക്തമായി കാണിക്കുന്ന കുര്‍ത്ത-ജുബ്ബകളും, ശ്വാസം കഴിക്കാന്‍ വിഷമിക്കുന്ന കഴുത്തുകുടുക്കി ഷര്‍ട്ടുമൊക്കെ ഇദ്ദേഹത്തിന്റെ വസ്ത്രാലങ്കാരത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. സ്റ്റണ്ട് മാസ്റ്റര്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ തിയ്യേറ്ററില്‍ പൊട്ടിച്ചിരിയുടെ പൂത്തിരികത്തിക്കുന്നുണ്ട്. ഒറ്റക്കാലിലും, ചെവി അടഞ്ഞു പോയിട്ടും അഞ്ചു ആറും പേരെ ദിലീപ്പ് ഒറ്റക്ക് ഒറ്റക്കയ്യാല്‍ ഇടിച്ചു പറപ്പിക്കുന്നത് പ്രേക്ഷകനു സീറ്റില്‍ അള്ളിപ്പിടിച്ചു ഇരുന്നേ കാണാന്‍ സാധിക്കു. അത്രക്ക് വളരെ നല്ല ഗംഭീര പ്രകടനങ്ങളായിട്ടുണ്ട് സംഘട്ടന സീനുകള്‍, ഇനി കുറച്ചു ദിവസങ്ങളില്‍ ഉറക്കത്തില്‍ പോലും നമ്മളത് മറക്കില്ല. സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലും സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ വായ തുറക്കുമ്പോല്‍ നമ്മള്‍ ചെവി അടക്കേണ്ടി വരും എന്ന രീതിയില്‍ നമ്മെ രസിപ്പിക്കുന്നുണ്ട്. സിനിമാ നടി രംഭയായിത്തന്നെ അഭിനയിച്ച രംഭക്ക് വയറും പൊക്കിളും കാണിക്കാന്‍ സംവിധായകന്‍ അധികം സമയം കൊടുത്തില്ല എന്നതും തമിഴര്‍ “തുടൈയഴകി” എന്ന സ്ഥാനപ്പേര്‍ കൊടുക്കാന്‍ കാരണമായ തന്റെ തുടകള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാഞ്ഞതും ഒരു ന്യൂനതയാണ്.

എടുത്തു പറയേണ്ടത് എസ് സുരേഷ് കുമാര്‍ എഴുതിയ സ്ക്രിപ്റ്റാണ്. കല ഒട്ടും ചേരാതെ, കഥാ സന്ദര്‍ഭങ്ങള്‍ ജീവിതത്തോട് ഒട്ടും ചേര്‍ന്നു നില്‍ക്കാതെ തികച്ചും അതിഭാവുകത്വത്തോടേ ഈ തിരക്കഥ രചിക്കാന്‍ കഴിവു കുറവില്‍ പരിചയ സമ്പന്നന്നായ എസ് സുരേഷ് കുമാറിനു ഒട്ടും പ്രയാസപ്പെടേണ്ടിവന്നിട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കിലും പ്രതിഭകള്‍ എന്തെഴുതിയാലും അവരുടെ പ്രതിഭ അതില്‍ മുഴച്ചു നില്‍ക്കും. നിര്‍മ്മാണ പങ്കാളികൂടിയായ സംവിധായകന്‍ സജ്ജീവ് രാജിന്റെ സംവിധാന പ്രാവീണ്യം മലയാള സിനിമ ഇനി അനുഭവിക്കാന്‍ പോകുന്നേയുള്ളു. അദ്ദേഹം ഈ ചിത്രത്തോടെ ഈ പരിപാടി നിര്‍ത്തിയില്ല എങ്കില്‍ വടപളനിയൂടെ തെരുവില്‍ സോഡയോ പാന്‍പരാഗോ വിറ്റു ജീവിക്കാന്‍ സര്‍വ്വേശ്വരന്‍ അദ്ദേഹത്തിനു ഇടവരുത്തിയിലെങ്കില്‍ നമ്മള്‍ പ്രേക്ഷകര്‍ക്ക് അദ്ദേഹത്തിന്റെ കരവിരുതുകള്‍ ഇനിയും ആസ്വദിക്കാം.

വ്യവസായങ്ങള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്കേണ്ടിവരുന്ന ജനങ്ങളുടെ പ്രശ്നത്തിനു പരിഹാരം പ്രതിരോധവും ജനമുന്നേറ്റവുമല്ല, മറീച്ച് സിനിമയാണെന്നും അതിനു നേതൃത്വം കൊടുക്കേണ്ടത് സൂപ്പര്‍ സ്റ്റാറാണെന്നുമൊകെ എഴുതി വെക്കണമെങ്കില്‍ അപാരമായ സാമൂഹ്യബോധവും പ്രതിബദ്ധതയും പ്രതിഭയും വേണം. നവ കമ്മ്യൂണിസ്റ്റുകാര്‍ വ്യവസായികള്‍ക്ക് കൂട്ടുനിന്ന് ജന വഞ്ചന ചെയ്യുന്നവരാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ നിസ്വാര്‍ത്ഥ സഹ സഖാക്കളേ ചതിക്കുന്നവരാണെന്നുമൊക്കെ പറഞ്ഞു വെക്കണമെങ്കില്‍ അപാരമായ രാഷ്ട്രീയ ബോധവും ചരിത്ര പഠനവും വേണം. സിനിമയില്‍ ജനങ്ങള്‍ക്കെതിരെ അണി നിരക്കുന്നത് ഭരണ പക്ഷത്തുള്ള കമ്മ്യൂണിസ്റ്റ് സഖാക്കളാണ്. ഒരു കാലത്ത് ചിറ്റാരം തൊടീയിലെ (28 വര്‍ഷം മുന്‍പേ അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ട് മാത്രമേ ഉള്ളു, അവിടത്തെ ജനങ്ങള്‍ ഈ ഒരേയൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകരുമാണ്!!) ജന ജീവിതത്തിനു താങ്ങും തണലുമായ സഖാവ് രാഘവന്റെ സഹപ്രവര്‍ത്തകര്‍ ജനങ്ങളെ മറന്ന് രാഘവനെ ചതിച്ച് പിന്നീട് ഇപ്പോള്‍ മന്ത്രിയും എം എല്‍ എ യുമാണ്. (അവരെ ആര് തിരഞ്ഞെടൂത്തു, ജയിപ്പിച്ചു എന്നൊന്നും ചോദിക്കരുത്) ഇതിലെ വില്ലന്മ്മാര്‍ പണ്ടേ കമ്മ്യൂണിസ്റ്റ്കാരും ഇപ്പോഴത്തെ ഇടതു ഭരണത്തിലെ മന്ത്രിമാരുമാണ് (ഈ സിനിമ പിടിച്ചു തുടങ്ങിയത് രണ്ടു കൊല്ലം മുന്‍പാണേ) പക്ഷെ, മറു പക്ഷത്തു വലതു രാഷ്ട്രീയക്കാരോ മറ്റു സംഘടനകളോ പ്രവര്‍ത്തകരോ ഇല്ല. വില്ലന്മാര്‍ക്കെതിരെ വരുന്ന നായകന്‍ സിനിമാ സൂപ്പര്‍ സ്റ്റാറിനു രാഷ്ട്രീയവുമില്ല. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് ആത്യന്തിക പരിഹാരം സിനിമയാണെന്നുള്ള വികല കാഴ്ചപ്പാട് തമിഴ് മക്കള്‍ പോലും തിരസ്കരിക്കുന്ന കാലത്ത് മലയാള സിനിമയില്‍ ഇങ്ങിനെയൊരു സൃഷ്ടി സിനിമയാക്കാന്‍ പുറപ്പെട്ടവര്‍ക്ക് തലയില്‍ നെല്ലിക്കാത്തളം വെക്കേണ്ടതാണ്.

വികസനം എന്ന നാട്യത്തില്‍ വ്യവസായങ്ങള്‍ക്ക് വേണ്ടി സര്‍ക്കാരുകള്‍ നിലകൊള്ളൂമ്പോള്‍ ഭൂമിയും വെള്ളവും വായുവും അന്യമാകുന്ന ഗ്രാമങ്ങളുടേയും നിര്‍ദ്ദന ജീവിതങ്ങള്‍ നിലനില്‍പ്പിനു വേണ്ടി ജനമുന്നേറ്റം നടത്തുന്നതും പ്രതിരോധിക്കുന്നതിന്റേയും ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ എത്രവേണമെങ്കിലുമുണ്ട്. തികച്ചും സാമൂഹ്യ രാഷ്ട്രീയ പ്രസക്തിയുള്ള ഈ വിഷയം മലയാള സിനിമയെ മുച്ചൂടും വ്യഭിചരിക്കാനിറങ്ങിപ്പുറപ്പെട്ടവരുടെ കയ്യിലകപ്പെട്ടാല്‍ എന്തു സംഭവിക്കും എന്നുള്ളതിന്റെ പ്രത്യക്ഷോദാഹരണമാണീ ചിത്രം. ജനങ്ങളുടെ ചെറുത്തുനില്‍പ്പും പ്രതിരോധ സമരവും കമ്മ്യൂണിസവും പോലും എന്താണെന്ന് മരുന്നിനുപോലും അറിയാത്തവര്‍ കലാ നാട്യത്തില്‍ പേനയെടുക്കാനും ക്യാമറ ചലിപ്പിക്കാനും തുനിഞ്ഞാല്‍ മലയാള സിനിമയെ പതീറ്റാണ്ടുകളുടെ ചരിത്രത്തിനു പുറകിലേക്ക് ആട്ടിയോടിക്കാന്‍ വലിയ നാളുകളൊന്നും എടുക്കേണ്ടി വരില്ല. ജനങ്ങളേ കുടിയൊഴിപ്പിച്ച് അവിടെ വികസനമെന്ന പുകമറയാല്‍ വ്യവസായശാലകള്‍ക്ക് അനുമതി കൊടുത്ത് കമ്മീഷന്‍ പറ്റുന്ന കപട രാഷ്ട്രീയക്കാരെപ്പോലെയും സ്വാര്‍ത്ഥലാഭത്തിനു വേണ്ടി മണ്ണും വായുവും വെള്ളവും മലീമസമാക്കുന്ന കള്ള വ്യവസായികളെപ്പോലെയുമാണ് ഈ സിനിമയും; ഫിലിം സ്റ്റാര്‍ ഒരര്‍ത്ഥത്തില്‍ ഈ സിനിമയില്‍ പ്രതിപാദിക്കുന്ന അധികാര-വ്യവസായ-ഗുണ്ടാ ശത്രുഗണത്തെപ്പോലെത്തന്നെ സിനിമാ തിയ്യറ്ററുകളേയും പ്രേക്ഷകനേയും അവന്റെ ആസ്വാദനത്തേയും തദ്വാര മനസ്സിനേയും വരെ മലീമസമാക്കുന്നു.


കഥാസാരവും സിനിമയുടെ വിവരങ്ങളും ഇവിടെ : എം3ഡിബി

Friday, July 8, 2011

സോള്‍ട്ട് & പെപ്പര്‍ - റിവ്യൂ


ലുക് സാം സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച് ശ്യാം പുഷ്കരനും ദിലീഷ് നായര്‍ തിരക്കഥയൊരുക്കി ആഷിക് അബു സംവിധാനം ചെയ്ത് ലാല്‍, ആസിഫ് അലി, ശ്വേത, മൈഥിലി, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന “സോള്‍ട്ട് & പെപ്പര്‍” എന്ന സിനിമ ചുരുക്കി പറഞ്ഞാല്‍ നല്ലൊരു ഫണ്ണി എന്റെര്‍ടെയ്നര്‍ ആണ്.

“ഡാഡി കൂള്‍ “ എന്ന ചിത്രത്തിലൂടേ, സിനിമ കഥ പറച്ചില്‍ മാത്രമാകാതെ ഇങ്ങിനേയും ചിത്രീകരിക്കാം എന്നൊരു രീതി ആഷിക് അബു ആദ്യ സിനിമയില്‍ കൊണ്ടു വരുന്നുണ്ട്. സുഖകരമായ കളര്‍ സ്കീമും, വ്യത്യസ്ഥ കാമറാ ഫ്രെയിമുകളും ടെക്നിക്കല്‍ പെര്‍ഫക്ഷനുമൊക്കെ ഡാഡി കൂളിനെ സ്റ്റൈലിഷ് ആക്കിയിരുന്നെങ്കിലും പ്രേക്ഷകനു മുന്നില്‍ കഥ എന്നു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ആദ്യചിത്രത്തിലെ പോലെ സ്റ്റൈലിഷ് ട്രീറ്റുമെന്റുകള്‍ തുടരുന്നതൊടൊപ്പം ഭേദപ്പെട്ടൊരു കഥയും അവതരണരീതിയും ആഷിക് “സോള്‍ട്ട് & പെപ്പറില്‍” പ്രേക്ഷകനു കൊടുക്കുന്നുണ്ട്. ലളിതമായൊരു കഥാതന്തു ചുരുക്കം കഥാപാത്രങ്ങളിലൂടെ അധികം വളച്ചുകെട്ടില്ലാതെ എന്നാല്‍ പ്രേക്ഷകനെ അധികം ബോറടിപ്പിക്കാതെ അവതരിപ്പിക്കാന്‍ ഈ സിനിമയിലൂടേ ആഷിക് അബുവിനായി.

സത്യത്തില്‍ ‘ഭക്ഷണം’ ആണ് ഈ സിനിമയുടെ മുഖ്യ കഥാപാത്രം, സിനിമയുടെ ടൈറ്റില്‍ മുതല്‍ സിനിമയുടെ പകുതിയലധികവും ഭക്ഷണവും അതിനോട് ബന്ധപ്പെട്ട സന്ദര്‍ഭങ്ങളുമാണ്. കഥാപാത്രങ്ങള്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ കണ്ടു മുട്ടുന്നതോ ബന്ധങ്ങള്‍ ഉണ്ടാവുന്നതുപോലുമോ ഭക്ഷണം മൂലമാണ്. മലയാളിയുടെ രുചിശീലങ്ങളെ ഒരു സിനിമയുടെ പ്രധാന തന്തുവാക്കുന്ന മറ്റൊരു സിനിമ മലയാള സിനിമയിലുണ്ടോ എന്നോര്‍മ്മയില്ല. എന്തായാലും ഈ അടുത്ത കാലത്ത് കണ്ടതായി ഓര്‍ക്കുന്നില്ല.

പ്ലോട്ട് : വിവാഹപ്രായം കഴിഞ്ഞ രണ്ടു പേര്‍ അറിയാതെ പരിചയപ്പെടേണ്ടിവരികയും ഭക്ഷണം എന്ന സമാന താല്പര്യം അവരെ തമ്മില്‍കാണാതെ സൌഹൃദത്തിലേക്കും പിന്നെ പ്രണയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

കഥാസാരം : - സിനിമയുടെ കഥാസാരം വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജ് ക്ലിക് ചെയ്യുക


പാരലല്‍ ട്രാക്കുകളോ അവിശ്വസനീയമായ ട്വിസ്റ്റുകളോ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളോ സംഘട്ടനങ്ങളോ ഹീറോയിസമോ അങ്ങിനെ യാതൊന്നുമില്ലാതെ കഥയെ അതി ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. പ്രണയവും, സൌഹൃദവും ബന്ധങ്ങളുമെല്ലാം നേര്‍ചിത്രങ്ങളായി വരച്ചു ചേര്‍ക്കപ്പെട്ട ഈ “ഭക്ഷണ ചിത്ര“ത്തിന്റെ തിരക്കഥ ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍ എന്നിവരുടേതാണ്. ഭക്ഷണപ്രിയനായ ഏതൊരു പ്രേക്ഷകനേയും ഇഷ്ടപ്പെടുത്താന്‍ തക്കരീതിയില്‍ തിരക്കഥയും സംഭാഷണവുമൊരുക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറ സുഖമുള്ളൊരു അനുഭവമാകുന്നു. ഓരോ കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍ക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ നല്‍കിയ സമീറാ സനീഷിന്റെ വസ്ത്രാലങ്കാരം എടുത്തു പറയേണ്ടതാണ്. ബിജിബാലിന്റെ സംഗീതം, സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനം എന്നിവയെല്ലാം ചിത്രത്തിനെ മികച്ചൊരു ദൃശ്യ-ശ്രാവ്യ വിരുന്നാക്കുന്നതില്‍ ഏറെ സഹായിച്ചിട്ടൂണ്ട്. പ്രേക്ഷകനെ സിനിമ കാണിക്കാന്‍ പ്രേരിപ്പിക്കുന്ന സുന്ദരങ്ങളായ പോസ്റ്ററുകളായിരുന്നു ചിത്രത്തിന്റെ പ്രൊമോഷന്‍ ഡിസൈന്‍ ടീം (പപ്പായ മീഡിയ) ഒരുക്കിയത്. റഫീക് അഹമ്മദും, സന്തോഷ് വര്‍മ്മയും എഴുതിയ വരികള്‍ക്ക് ബിജിബാലിന്റെ സംഗീതം പ്രേക്ഷനെ തൃപ്തിപ്പെടുത്തുന്നതു തന്നെയാണ്. (സിനിമയുടെ അവസാനം ‘അവിയല്‍’ ബാന്റിന്റെ ആനക്കള്ളന്‍ എന്നൊരു ഗാനദൃശ്യം കൂടിയുണ്ട്)

പ്രത്യേകതകളായി തോന്നിയത് :-
പ്രധാന കഥാപാത്രങ്ങളായി താരതമ്യേന ചെറിയ താരങ്ങള്‍. അവരുടെ ആത്മാര്‍ത്ഥമായ പെര്‍ഫോര്‍മന്‍സ്. മറ്റു കഥാപാത്രങ്ങളായി പുതുമുഖങ്ങളും, സിനിമയില്‍ അത്ര പരിചയമില്ലാത്തവരും. അതൊകൊണ്ട് സിനിമക്കിണങ്ങുന്ന കഥാപാത്രങ്ങളെ മാത്രമായി കണ്ട് സിനിമ ആസ്വദിക്കാനാവുന്നുണ്ട്. (ലാല്‍, ബാബുരാജ്, ശ്വേത, ആസിഫ് അലി എന്നിവര്‍ മികച്ചു നിന്നു)

ബാബുരാജ് എന്ന ‘എന്നും ഇടി കൊള്ളൂന്ന വില്ലന്റെ’ അപാരമായ പെര്‍ഫോര്‍മന്‍സ്. ഇതുവരെ ചെയ്തതില്‍ നിന്ന് തികച്ചും വ്യത്യസ്ഥവും വിരുദ്ധവുമായ കഥാപാത്രം, നിഷ്കളങ്കനും പാവത്താനുമായ പാചകക്കാരന്‍ ബാബു, സിനിമയുടെ ഒരുപാടിടങ്ങളില്‍ പ്രേക്ഷകരുടെ കയ്യടി നേടി.

വില്ലന്റെ സഹചാരിണിയാവുന്ന (ദുഷ്ട) സ്ത്രീ കഥാപാത്രം വല്ലപ്പോഴും മദ്യം കഴിക്കുന്നത് മലയാള സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നായിക മദ്യപിക്കുന്നത് /ബിയര്‍ കഴിക്കുന്നത് മലയാള സിനിമയില്‍ ദര്‍ശിച്ചിട്ടില്ല.(ഓര്‍മ്മയിലില്ല) ഇതിലെ നഗരത്തില്‍ താമസിക്കുന്ന നായികമാരും മറ്റൊരു സ്ത്രീ കഥാപാത്രവും ബിയര്‍ കഴിച്ചിരിക്കുന്ന അല്പം സുദീര്‍ഘമായൊരു സീന്‍ ഉണ്ട്. (അതൊട്ടും മോശവുമായിട്ടില്ല)

ലളിതമായ കഥ, അമാനുഷികമല്ലെന്നു മാത്രമല്ല, രസകരവും സ്വഭാവികവുമായ സംഭാഷണങ്ങള്‍ക്കും കഥാ സന്ദര്‍ഭങ്ങള്‍ക്കും ജീവിതവുമായി നല്ല ബന്ധമുണ്ട്. കണ്ടു മറന്ന സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കയറി വരുന്നില്ല എന്ന ആശ്വാസവും.


എന്റര്‍ടെയ്നര്‍ വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഈ സിനിമ നല്ലൊരു സദ്യയാണ്. പഴയ ഗാനങ്ങളും മലയാളിയുടെ രുചിശീലങ്ങളും ഇന്നുമൊരു ഗൃഹാതുരതയായി കൊണ്ടു നടക്കുന്ന ഏതൊരു മലയാളിയുടേയും മുന്‍പിലേക്ക് ആഷിക്ക് അബുവും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥരായ സഹ പ്രവര്‍ത്തകരും കൂടി കൃത്യമായ രുചിയിലും പാകത്തിലും ഒരുക്കിത്തന്ന നല്ലൊരു കാഴ്ച - ശ്രാവ്യ വിരുന്നാണ് സോള്‍ട്ട് & പെപ്പര്‍.


Tuesday, July 5, 2011

ത്രീ കിങ്ങ്സ് - റിവ്യൂ















നിരവധി വര്‍ഷങ്ങള്‍ പരസ്യകലാരംഗത്തും പിന്നീട് സിനിമാ രംഗത്തും പ്രവര്‍ത്തിച്ച വി കെ പ്രകാശ് എന്ന സംവിധായകനു വിശേഷണങ്ങള്‍ ഒരു പാടുണ്ട്. മലയാള സിനിമയില്‍ സാങ്കേതികത്തികവും പുതുമകളും കൊണ്ടു വന്ന ഡയറക്ടര്‍ എന്നൊരു ക്രെഡിറ്റും വി കെ പ്രകാശ് എന്ന വി കെ പിക്കു കൊടുക്കാം. മാത്രമല്ല, സിനിമാരംഗത്തേക്ക് വന്നതിനു ശേഷം അദ്ദേഹം ചെയ്ത സിനിമകള്‍ ഒട്ടുമിക്കതിനും പിന്നീട് ചരിത്രത്തിലേക്ക് കുറിച്ചു വെക്കാവുന്ന പ്രത്യേകതകളുമുണ്ട്. ‘പുനരധിവാസം’ എന്ന തന്റെ മലയാള ചിത്രം സൌത്ത് ഇന്ത്യയിലെ ആദ്യത്തെ ഡോള്‍ബി ഡീജിറ്റല്‍ സിനിമയാണേന്ന് വികെപി അവകാശപ്പെടുന്നു. സൌത്ത് ഇന്ത്യയിലെ ആ‍ദ്യത്തെ ‘ഫുള്‍ ഗ്രേഡഡ് ഡി ഐ’ സിനിമയാണ് ‘പോലീസ്’, മലയാളത്തിലെ ആദ്യത്തെ മുഴുവന്‍ ഡിജിറ്റല്‍ മൂവി യാണ് ‘മൂന്നാംതൊരാള്‍’, മാത്രമല്ല, സാങ്കേതികത്തികവുള്ള ‘453 ക്യാമറ’ ആദ്യമായി മലയാളത്തിലവതരിപ്പിച്ചത് ‘മുല്ലവള്ളിയും തേന്മാവും‘ എന്ന ചിത്രത്തിലൂറ്റെ വി കെ പിയാണ്‍. താര ചിത്രങ്ങള്‍ മൂന്നും നാലും കോടിയും അതിനപ്പുറവും ബഡ്ജറ്റാകുന്ന സമയത്താണ് കുഞ്ചാക്കോ ബോബനേയും ജയസൂര്യയേയും നായകന്മാരാക്കി വെറും 86 ലക്ഷത്തിനു ‘ഗുലുമാല്‍’ എന്നൊരു ചിത്രം ഒരുക്കിയത്. ഇത്തരം സാങ്കേതിക വിശേഷണങ്ങളും പ്രത്യേകതകളും ക്രെഡിറ്റുകളുമൊക്കെ നില്‍ക്കുമ്പോള്‍ തന്നെ വി കെ പ്രകാശ് എന്നൊരു സംവിധായകന്റെ ഇതുവരെയുള്ള സിനിമാചരിത്രത്തില്‍ പ്രേക്ഷകരും സിനിമാ പ്രേമികളും ഓര്‍ത്തു വെക്കാവുന്ന എത്ര ചിത്രങ്ങളുണ്ടായിരിക്കും? ഒരു പുനരധിവാസമോ, ഫ്രീക്കിചക്ക്രയോ അല്ലാതെ? സാങ്കേതികത്തികവുകൊണ്ടു മാത്രം ഒരു സിനിമയുണ്ടാവില്ലെന്ന മിനിമ വിഞ്ജാനം വി കെ പിക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമൊന്നുമില്ല. പക്ഷെ, വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ചിത്രങ്ങളിത്ര ചെയ്തിട്ടും വി കെ പിക്ക് അഭിനന്ദാര്‍ഹമായ ഒരു സ്ക്രിപ്റ്റിനെപോലും സംവിധാനിക്കാന്‍ സാധിച്ചിട്ടീല്ല.

കെ എന്‍ എം ഫിലിംസിന്റെ ബാനറില്‍ അബ്ദുള്‍ നാസറുംജീവനും നിര്‍മ്മിച്ച് വൈ. വി രാജേഷ് തിരക്കഥയെഴുതി വി കെ പി സംവിധാനം ചെയ്ത ത്രീ കിങ്ങ്സ് എന്ന കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഇന്ദ്രജിത്ത് ചിത്രം ഒരു സിനിമയോ സീരിയലോ, അനിമേഷന്‍ ചിത്രമോ, കോമഡി സ്ക്റ്റിറ്റോ ഒന്നുമല്ല. മറിച്ച് എന്താണെന്ന് ഒരു പിടുത്തവുമില്ല. എത്ര മോശം കഥയോ തിരക്കഥയോ ആയാലും വി കെ പിയുടെ സിനിമ ഇഷ്ടപ്പെടുന്ന ഒരുപാട് വി കെ പി ഫാന്‍സ് ഇവിടെയുണ്ട് എന്നതാണ് സത്യം. കാരണം അത്തരം ആളുകള്‍ക്ക് വേണ്ടി വി കെ പി എന്തെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. സാങ്കേതികതയുടെ പുതുമ ആ‍യാല്‍ പോലും. പക്ഷെ ‘ത്രീ കിങ്ങ്സ്’ എന്ന പുതിയ സിനിമയില്‍ ‘സിനിമ‘ പോയിട്ട് സിനിമയുടെ ‘സി’ പോലുമില്ല. സ്റ്റേജിലെ കോമഡി സ്കിറ്റ് കാണുന്ന ലാഘവത്തില്‍ ഈ സിനിമ കണ്ടാല്‍ പോലും; ലോജിക്കോ കോമണ്‍സെന്‍സോ വീട്ടില്‍ വെച്ച് പോയി കണ്ടാല്‍ പോലും, നിമിഷ നേരത്തേക്കെങ്കിലും പ്രേക്ഷകനു ഏതെങ്കിലുമൊരു രസം / ആനന്ദം / അഭിപ്രായം / തൃപ്തി ഈ സിനിമ തരുന്നില്ല.

പ്ലോട്ട് : വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിപ്പു സുല്‍ത്താന്റെ ആക്രമണകാലത്ത് സാമൂതിരിപ്പടയാളികള്‍ ഘോരവനത്തിലെ ഒരു ഗുഹയിയില്‍ ഒളിപ്പിച്ചുവെച്ച കൃഷ്ണപുരം കൊട്ടാരത്തിലെ തങ്കവിഗ്രഹം വീണ്ടെടുക്കാന്‍ കൊട്ടാരത്തിലെ പുതു തലമുറയിലെ മൂന്ന് ചെറുപ്പക്കാര്‍ നടത്തുന്ന ശ്രമങ്ങളാണ് മുഖ്യപ്രമേയം.

ത്രീ കിങ്ങ്സിന്റെ കഥാസാരവും കൂടൂതല്‍ വിവരങ്ങളും എം 3 ഡി ബിയുടെ ഈ പേജില്‍ ലഭിക്കും

പൂര്‍ണ്ണമായ തിരക്കഥയും ആവശ്യത്തിനു മാത്രം ബഡ്ജറ്റും കഥാപാത്രങ്ങള്‍ക്കു വേണ്ട താരങ്ങളേയും മാത്രം ഉള്‍പ്പെടുത്തി കൃത്യമായ പ്ലാനിങ്ങോടെയാണ് തന്റെ ചിത്രങ്ങള്‍ ഒരുക്കുന്നത് എന്ന് വി കെ പ്രകാശ് തന്റെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെയും ശരിതന്നെയാവാം, എങ്കിലും ‘ജേര്‍ണി ഓഫ് കോമഡി’ എന്ന് അദ്ദേഹം തന്നെ ഓമനപ്പേരിട്ട് വിളിച്ച ഈ ത്രീ കിങ്ങ്സിന്റെ തിരക്കഥ (അങ്ങിനെയൊന്നുണ്ടെങ്കില്‍) ഒരാവര്‍ത്തിയെങ്കിലും വായിച്ചിരുന്നെങ്കില്‍, ഈ ട്രാഷിനു വേണ്ടി തന്റെ ബുദ്ധിയും, അദ്ധ്വാനവും സാങ്കേതിക ജ്ഞാനവും ചിലവഴിക്കാന്‍ അദ്ദേഹം തുനിഞ്ഞിറങ്ങില്ലായിരുന്നു. സാമാന്യയുക്തിയില്‍ നിന്നും തെല്ലകലം പാലിക്കുന്നതാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും എങ്കിലും അതിലൊരു കാഴ്ചാ സുഖമോ, വിനോദമോ ഉണ്ടായിരുന്നു. പക്ഷേ, മലയാളത്തിലെ മൂന്നു പ്രമുഖ യുവ നടന്മാരേയും മൂന്നു യുവ നടികളേയും അത്യാവശ്യം കോമഡി നടന്മാരേയും കയ്യില്‍ കിട്ടിയിട്ട് പ്രേക്ഷകനു എല്ലാം മറന്നു ചിരിക്കാനുള്ള വക പോലും തരാനായില്ല എന്നത് വല്ലാത്തൊരു ഗതികേടാണ്. വി കെ പിയും ഈ സിനിമയുടേ അണിയറപ്രവര്‍ത്തകരും പ്രീ- പ്രൊമോയില്‍ പറയുന്ന പോലെ യുക്തിയും സാമാന്യ ബോധവും മാറ്റിവെച്ച് വെറുമൊരു എന്റര്‍ ടെയ്നര്‍ എന്നൊരു കാഴ്ചപ്പാടില്‍ പോലും ഈ സിനിമ കാണാനിരിക്കുമ്പോള്‍ ചാനലുകളില്‍ സമയം കൊല്ലിയാകുന്ന കോമഡി സ്കിറ്റിന്റെ നിലവാരമെങ്കിലും അദ്ദേഹവും സംഘവും പ്രേക്ഷകനു കൊടുക്കണമായിരുന്നു. തിയ്യറ്റര്‍ പരിസരം മലീമസമായേക്കാവുന്ന പ്രേക്ഷകന്റെ ഓക്കാനത്തിനു കാരണമാകാനേ ഈ സിനിമ ഉപകരിക്കൂ എന്നു പറഞ്ഞാല്‍ ശ്രീ വി കെ പ്രകാശ് മുഷിയരുത്. ഛര്‍ദ്ദില്‍ ദേഹത്തായാല്‍ കഴുകിക്കളഞ്ഞാലെങ്കിലും പോകും, കണ്ണിനും തലച്ചോറിനും ത്രീ കിങ്ങ്സ് നല്‍കിയ ദുര്‍ഗന്ധം എത്ര നാള്‍ കഴിഞ്ഞാലായിരിക്കും ഒന്നു കുറഞ്ഞു കിട്ടുക?

പ്രശംസനീയമായ ക്യാമറമാന്‍ വേണു ക്യാമറയും, ‘ട്രാഫിക്‘ എന്ന ത്രില്ലിങ്ങ് മൂവിയുടെ എഡിറ്റര്‍ മഹേഷ് നാരായണനും, ഷിബു ചക്രവര്‍ത്തിയെന്ന പഴയ ഹിറ്റ് ഗാനരചയിതാവും ഔസേപ്പച്ചന്‍ എന്ന ദേശീയ ബഹുമതി കിട്ടിയ സംഗീത സംവിധായകനും ഈ സിനിമയുടെ പിന്നണികളിലുണ്ടായിരിന്നിട്ടും ഈ ചിത്രം ശരാശരിയുടെ ഏഴയലത്തുപോലും എത്തുന്നില്ല.

വാല്‍ക്കഷണം : ഹരിശങ്കര്‍ എന്ന വിവാദനായ ആല്‍ബം ഡയറക്ടര്‍/ ഗാനരചയിതാവ്/ സംഗീത സംവിധായകന്റെ, മലയാളികള്‍ക്കിടയില്‍ ഏറെ (കു) പ്രശസ്തവും, വിവാദവും പരിഹാസ്യവുമായ ‘സില്‍ സില’ എന്ന മ്യൂസിക് ആല്‍ബത്തെ ഔസേപ്പച്ചന്‍ ഇതില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. അതിനുപോലും സില്‍ സിലയുടെ നിലവാരം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. സത്യം പറയട്ടേ, ഈ സിനിമ കാണുന്നതിനേക്കാളും ഏറെ നല്ലത് സില്‍ സില എന്ന ആല്‍ബം എത്ര പ്രാവശ്യം വേണമെങ്കിലും കാണുന്നതാണ്, കാരണം സില്‍ സിലക്ക് ഒരു മിനിമം നിലവാരമെങ്കിലുമുണ്ട്.


ത്രീ കിങ്ങ്സിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക



Friday, July 1, 2011

വയലിന്‍ - റിവ്യൂ


ഹൃദയത്തില്‍ തൊടുന്ന സിനിമകളെ നെഞ്ചിലേറ്റിയിരുന്ന പ്രേക്ഷകര്‍ സിബി മലയില്‍ എന്ന സംവിധായകനേയും ആദരിച്ചിരുന്നു. ഇന്ന് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്കുള്ള മിനിമം ഗ്യാരണ്ടി അന്ന് സിബി മലയില്‍ എന്ന സംവിധായകനുണ്ടായിരുന്നു. പക്ഷെ, സിബി മലയില്‍ എന്ന സംവിധായകനെ തന്റെ ആദ്യകാല ചിത്രങ്ങളുടെ പേരിലായിരിക്കും നിലവില്‍ മലയാളി ഓര്‍ക്കുക. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്റെ സംവിധാനപാടവം കാണിക്കാനുള്ള സിനിമകളൊന്നും സിബി മലയില്‍ ചെയ്തിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ ലോഹിതദാസ് എന്നൊരു എഴുത്തുകാരന്‍ സിബിയെ പിരിഞ്ഞതിനു ശേഷം മലയാളിക്ക് നെഞ്ചിലേറ്റി ലാളിക്കാന്‍ തക്ക സിനിമകളൊന്നും സിബിയില്‍ നിന്നുണ്ടായിട്ടില്ല, വിജയ ചിത്രങ്ങള്‍ ചിലതുണ്ടായിട്ടു പോലും.

നീണ്ട കാലത്തെ ഗ്യാപ്പിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം ‘അപൂര്‍വ്വ രാഗം’ എന്നൊരു വ്യത്യസ്ഥ കാമ്പസ് - പുതുമുഖ ചിത്രവുമായി സിബി എത്തിയത്. (പക്ഷേ ആ ചിത്രത്തിന്റെ ബാദ്ധ്യത സിബി മലയില്‍ എന്ന സംവിധായകനായിരുന്നു എന്നതാണ് സത്യം.) പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി, പുതിയ എഴുത്തുകാരെ പരീക്ഷിച്ചു ഭേദപ്പെട്ട വിജയം നേടിയതാണ് ആ ചിത്രത്തില്‍ സിബി മലയില്‍ കൈവരിച്ച നേട്ടം.

എ ഒ പി എല്‍ എന്ററ്ടെയ്മെന്റിന്റെ ബാനറില്‍ വിജു രാമചന്ദ്രന്‍ രചന നിര്‍വ്വഹിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ‘വയലിനും’ താരപ്രഭയില്ലാത്ത ചിത്രമാണ്. ആസിഫ് അലിയും നിത്യാമേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന ‘വയലിന്‍’ പക്ഷെ, അപൂര്‍വ്വ രാഗം കൈവരിച്ച പുതുമയോ ഫ്രെഷ്നസ്സോ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഏറെ പഴകിയ, പഴയ പല സിനിമകളിലും കണ്ടു മറന്ന പ്രമേയവും കഥാ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമാണ് വിജു രാമചന്ദ്രന്റെ രചനക്കുള്ളത്. യാതൊരു പുതുമയോ സന്ദേശമോ തരുന്നില്ലെങ്കിലും വയലിന്‍, ചില നര്‍മ്മ മുഹൂര്‍ത്തങ്ങളാലും ദൃശ്യചാരുതയാലും സാധാരണ പ്രേക്ഷകനു കണ്ടിരിക്കാവുന്ന ഒരു സിനിമയാകുന്നുണ്ട്. പ്രത്യേകിച്ച് ആദ്യ പകുതി.

പ്ലോട്ട് : ഭൂതകാലം ദുരന്തങ്ങള്‍ സമ്മാനിച്ച ഏയ്ഞ്ചല്‍ (നിത്യാമേനോന്‍) എന്ന പെണ്‍കുട്ടിയുടേയും എബി (ആസിഫ് അലി) എന്ന ചെറുപ്പക്കാരന്റേയും സംഗീത സാന്ദ്രമായ പ്രണയ കഥ.

കഥാസാരം : ചിത്രത്തിന്റെ കഥാസാരം എം 3 ഡി ബിയുടെ പേജില്‍ വായിക്കാം

ഏയ്ഞ്ചല്‍ ആയി അഭിനയിച്ചിരിക്കുന്ന നിത്യാമേനോന്‍ മലയാളത്തില്‍ നിരവധി തവണ ആവര്‍ത്തിച്ച തന്റേടി നായിക തന്നെയാണ് എന്നു മാത്രമല്ല, പ്രേക്ഷകനെ വെറുപ്പിക്കുന്ന രീതിയില്‍ ആ കഥാപാത്രത്തെ മോശമാക്കാന്‍ നിത്യാമേനോന്‍ സാധിച്ചിട്ടുണ്ട്. (ഈ പുഴയും കടന്നിലെ മഞ്ജുവാര്യര്‍ക്ക്, സ്വപ്നക്കൂടിലെ മീരാജാസ്മിനുണ്ടായ സന്തതിയാണ് ‘വയലിനി’ലെ നിത്യാമേനോന്റെ ഏയ്ഞ്ചല്‍ എന്ന് ഒറ്റവാക്കില്‍ പറയാം) ഇടുക്കിയിലെ രാജകുമാരിയില്‍ നിന്നെത്തുന്ന ഗ്രാമീണ യുവാവായി ആസിഫ് അലി ഭേദപ്പെട്ട പ്രകടനമാണ് ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് ആദ്യ പകുതിയില്‍ ഗ്രാമവാസിയുടെ നിഷ്കളങ്കത്വവും ശുദ്ധതയുമൊക്കെ ചേര്‍ന്നുള്ള നര്‍മ്മ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും. ഏയ്ഞ്ചലിന്റെ ആന്റിമാരായി വന്ന റീനാ ബഷീര്‍, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് ആഗ്ലോ ഇന്ത്യന്‍ സ്ത്രീകള്‍ കഥാപാത്രങ്ങളായി വരുന്ന സിനിമയിലെ വേഷങ്ങള്‍ക്കും പ്രവൃര്‍ത്തികള്‍ക്കും അപ്പുറം മറ്റൊന്നും ചെയ്യാനില്ല. വിജയരാഘവന്‍, അനില്‍ മുരളി എന്നിവര്‍ ഭേദപ്പെട്ട, കുറ്റം പറയാനില്ലാത്ത രീതിയില്‍ വേഷങ്ങള്‍ ഭംഗിയാക്കിയെങ്കിലും നെടുമുടി വേണു, ജനാര്‍ദ്ദനന്‍, ശ്രീജിത് രവി എന്നിവര്‍ തങ്ങള്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് ഒരിഞ്ചുപോലും മാറാതെ സ്വയം അനുകരിച്ചിട്ടുണ്ട്. പക്ഷെ അപ്രതീക്ഷിതമായ പ്രകടനം കൊണ്ട് സിനിമയെ ഊര്‍ജ്ജസ്വലമാക്കുന്നതും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നതും നായകന്റെ കൂട്ടുകാരനായെത്തുന്ന ജോസു കുഞ്ഞ് എന്ന കഥാപാത്രമായ അഭിലാഷ് എന്ന നടനാണ്. സിബി മലയിലിന്റെ തന്നെ അപൂര്‍വ്വ രാഗത്തില്‍ നായകന്മാരുടെ കോളേജിലെ കൂട്ടുകാരന്റെ വേഷം ചെയ്ത് സിനിമയിലെത്തിയ (അപൂര്‍വ്വരാഗത്തിലും നല്ല പ്രകടനമായിരുന്നു) അഭിലാഷ്, ഇതു ഞങ്ങളുടെ കഥ, കാണാകൊമ്പത്ത് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടൂണ്ട്. ഈ നടനെ മലയാള സിനിമ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ മലയാള സിനിമക്ക് നല്ലൊരു നടനെ ലഭിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അതുപോലെത്തന്നെ ക്യാരക്റ്റര്‍ വേഷങ്ങള്‍ക്ക് മലയാള സിനിമക്ക് ഉപയോഗിക്കാവുന്ന നടനാണ് ചെമ്പില്‍ അശോകന്‍. ഈ ചിത്രത്തില്‍ തിളങ്ങിയ രണ്ടു പേര്‍ ഇവരാണ്‍.

മനോജ് പിള്ളയുടെ ക്യാമറ ഫോര്‍ട്ട് കൊച്ചിയുടെ സൌന്ദര്യങ്ങളെ പലപ്പോഴും ഒപ്പിയെടുക്കുന്നുണ്ട്. സിനിമക്കനുയോജ്യമായ രീതിയില്‍ ഫ്രെയിമുകളൊരുക്കാന്‍ മനോജിനായിട്ടുണ്ട്. രഞ്ജിത്ത് അമ്പാടിയുടെ ചമയവും സഖി തോമാസിന്റെ വസ്ത്രാലങ്കാരവും പ്രശാന്ത് മാധവിന്റെ കലാ സംവിധാനവും ചിത്രത്തിനെ വലിയൊരു തലത്തിലേക്ക് ഉയര്‍ത്തുന്നില്ലെങ്കിലും ഭേദം തന്നെയെന്നു പറയാം. ബിജിബാലിന്റെ പശ്ച്ചാത്തല സംഗീതവും മുരുകേശീന്റെ എഫക്റ്റ്സും ഒരു സംഗീത പ്രണയ ചിത്രം എന്നതിന്റെ സാദ്ധ്യതയെ ഉപയോഗിച്ചിട്ടില്ല. വൈകാരിക തീവ്രമായ രംഗങ്ങളില്‍ ബഹളങ്ങളിലേക്ക് പോകുന്നുണ്ട് പലപ്പോഴും പശ്ചാത്തല സംഗീതം.

സംഗീത പ്രണയ ചിത്രം എന്ന പ്ലോട്ടില്‍ നിന്ന് സിനിമ ചെയ്യുമ്പോള്‍ തീര്‍ച്ചയായും പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന നല്ല ഗാനങ്ങളും അതിന്റെ ചിത്രീകരണവുമാണ്. പ്രത്യേകിച്ച് നല്ല സംഗീത ചിത്രങ്ങളും ഗാനചിത്രീകരണങ്ങളും ചെയ്തിട്ടുള്ള സിബിമലയില്‍ എന്ന സംവിധായകനില്‍ നിന്നും. പക്ഷെ, സിബി ആ കാര്യങ്ങളില്‍ നിരാശപ്പെടുത്തുന്നു.വിധു പ്രതാപും സിസിലിയും ചേര്‍ന്ന് പാടുന്ന “ എന്റെ മോഹങ്ങളെല്ലാം...” ഗായത്രി പാടിയ “ ഹിമകണ...” എന്നീ ഗാനങ്ങള്‍ ഭേദപ്പെട്ടതെങ്കിലും ചിത്രീകരണത്തില്‍ പഴയ സിബി മലയില്‍ ടച്ച് കാണാനാകുന്നില്ല. ഇത്തരമൊരു പ്രണയചിത്രത്തിനു അത്യാവശ്യ ഘടകമല്ല സംഘട്ടന രംഗങ്ങളെന്നതുകൊണ്ട് അതിനെ മിതമായ രീതിയില്‍ ചെയ്യാനായി എന്നതാണ് മാഫിയ ശശിയുടേ നേട്ടം.

സിനിമ ഒരു വിനോദോപാധി എന്ന നിലയില്‍ കാണുന്നവര്‍ക്ക് ഈയടുത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ നിന്ന് “വയലിന്‍“ ആസ്വദിക്കാനാവുന്ന ഒന്നായി അനുഭവപ്പെടാം. പക്ഷെ, ഏവരാലും പ്രശംസ നേടിയ സിബി മലയില്‍ എന്ന സംവിധായകന്‍ ഈ പഴകിയ പ്രമേയങ്ങളെ യാതൊരു പുതുമയുടെ പശ്ച്ചാത്തലം പോലുമില്ലാതെ അവതരിപ്പിക്കണോ എന്നതാണ് ചോദ്യം. നായകന്റെ പാട്ടു കേട്ട് പുരുഷ വിദ്വേഷിയായ നായികയില്‍ പ്രണയം മൊട്ടിടുന്നതും, പാട്ടു പാടിയും വയലിന്‍ വായിച്ചും അസുഖം മാറ്റാന്‍ ശ്രമിക്കുന്നതൊക്കെ സിബി മലയിലിനു കാലഹരണപ്പെട്ട വിഷയമല്ലെങ്കിലും മലയാള സിനിമാ പ്രേക്ഷകന്‍ ഇതൊക്കെ എന്നേ വലിച്ചെറിഞ്ഞു തള്ളിയ സാധനങ്ങളാണെന്ന് അടുത്ത സിനിമക്കു മുന്‍പെങ്കിലും ഓര്‍ക്കുന്നത് നല്ലതായിരിക്കും.
.