മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Tuesday, August 30, 2011

തേജാ ഭായ് & ഫാമിലി - റിവ്യൂ


തുറന്ന പെരുമാറ്റ രീതികൊണ്ടും പരാമര്‍ശങ്ങള്‍ കൊണ്ടും ഏറെ മാധ്യമ ശ്രദ്ധ നേടിയ മലയാള സിനിമാ നടനാണ് പൃഥീരാജ്. കുറഞ്ഞ വര്‍ഷങ്ങളുടെ ചുരുങ്ങിയ കരിയറില്‍ പൃഥീരാജിനു സൂപ്പര്‍ ഹിറ്റുകളും ഹിറ്റുകളും വിരലിലെണ്ണാവുന്നതേയുള്ളു. (അതില്‍ ഒറ്റക്ക് വിജയിപ്പിച്ചത് ഏറെയുമില്ല) എങ്കിലും മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മറ്റൊരു സൂപ്പര്‍ താരമായും മലയാളത്തിന്റെ യൂത്ത് ഐക്കണുമായി വിശേഷിക്കപ്പെടാന്‍ അന്തരിച്ച സിനിമാ നടന്‍ സുകുമാരന്റെ രണ്ടാമത്തെ മകനു കഴിഞ്ഞു. ആരേയും വേദനിപ്പിക്കാതെ തൃപ്തിപ്പെടുത്തുന്ന ഡിപ്ലോമാറ്റിക്ക് ഡയലോഗുകള്‍കൊണ്ട് കാണുന്നവനു നാണം തോന്നിപ്പിക്കുവയായിരുന്നു മലയാളത്തിലിന്നുവരെ ഒരോ സിനിമാ സെലിബ്രിറ്റിയുടേയും അഭിമുഖങ്ങള്‍. അതില്‍ നിന്നും വ്യത്യസ്ഥമായി സത്യസന്ധവും തനിക്ക് ശരിയെന്നു തോന്നുന്നതും തുറന്നു പറയാനുമുള്ള ചങ്കൂറ്റം കാണിച്ചത് പൃഥീരാജായിരുന്നു എന്ന് നിസംശയം പറയാം. മാത്രമല്ല തനിക്ക് ഒരു കാഴ്ചപ്പാടുണ്ടെന്നും തന്റെ വീക്ഷണങ്ങള്‍ തുറന്നു പറയുമെന്നു പ്രേക്ഷകനെ ബോധ്യപ്പെടുത്താനും പൃഥിക്കു കഴിഞ്ഞു. പക്ഷെ കഴിഞ്ഞ കുറച്ചു നാളുകളായി പറഞ്ഞതു പലതും വിഴുങ്ങേണ്ട അവസ്ഥയിലേക്ക് പൃഥീ എത്തിയോ എന്നു പ്രേക്ഷകന്‍ സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ച പൃഥിയും കുറച്ചു കാലമായി ചെയ്തു പോരുന്നതും അതേ വഴി തന്നെ. നല്ല സിനിമയുടെ വീട്ടിലേക്കല്ല..മറിച്ച് താരപൊലിമയുടെ, താര പദവിയുടെ മിന്നും കൊട്ടാരത്തിലേക്കുള്ള എളുപ്പ വഴിയിലാണ്‍ പൃഥിയും. പുതിയ മുഖവും താന്തോന്നിയും പോക്കിരി രാജയുമൊക്കെ എളുപ്പ വഴികളുടെ ഉദാഹരണങ്ങളായിരുന്നു. അതിന്റെ അവസാന ഉദാഹരണമാണ് 2011 ലെ ഓണത്തിനു വേണ്ടി ഒരുക്കിയെടുത്ത ആഗസ്റ്റ് 30 നു റിലീസായ “തേജാഭായ് & ഫാമിലി”

അനന്താവിഷനു വേണ്ടി പി. കെ മുരളീധരനും ശാന്താമുരളിയും ചേര്‍ന്നു നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് “ക്രേസി ഗോപാലന്‍“ എന്ന ദിലീപ് ചിത്രം സംവിധാനം ചെയ്ത ദീപു കരുണാകരനാണ്. ക്യാമറ ചലിപ്പിച്ചത് ഷാംദത്ത് എസ് എസ്. മുഖ്യതാരങ്ങളായി പൃഥീരാജിനു പുറമേ, മുന്‍ ടിവി അവതാരികയും കാര്യസ്ഥന്‍ എന്ന ദിലീപ് ചിത്രത്തിലെ നായിക അഖിലയും കൂടാതെ സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, തമിഴ് നടന്‍ സുമന്‍, എന്നിങ്ങനെ പോകുന്നു താര നിര.

തന്റെ വിവാഹത്തിനു ശേഷം റിലീസ് ചെയ്യുന്ന കൊമേഴ്സ്യല്‍ സിനിമ എന്നൊരു പ്രത്യേകതയും പൃഥീക്കുണ്ട് (ഇതിനിടയില്‍ വീട്ടിലേക്കുള്ള വഴി എന്ന ഡോ. ബിജു ചിത്രവും റിലീസായി, പക്ഷേ, വിരലിലെണ്ണാവുന്ന തിയ്യറ്ററുകളില്‍.) വിവാദങ്ങളുടേ തോഴനായ പൃഥിയുടേ ഈ ചിത്രം ഏറെ പ്രതീക്ഷയോടേയാണ്‍ റിലീസ് ചെയ്തത്. പക്ഷെ പൃഥിയുടെ തീരുമാനങ്ങളും തിരഞ്ഞെടുപ്പും തെറ്റായിരുന്നു എന്ന് അണുവിടക്ക് വ്യത്യാസമില്ലാതെ തെളിയിക്കുന്നതായി ഈ പുതിയ ചിത്രം.

2011 ലെ ഓണചിത്രങ്ങളിലെ ആദ്യ ചിത്രമായ പൃഥീരാജ് നായകനായ “തേജാഭായി & ഫാമിലി” ഒരു ഫാമിലി കോമഡി ആക്ഷന്‍ ചിത്രമായിരിക്കും എന്നായിരുന്നു പ്രീ പ്രൊമോഷന്‍ വാര്‍ത്തകള്‍. പക്ഷെ ഇതുപോലൊരു “സമ്പൂര്‍ണ്ണ കോമഡി“യായിരിക്കും എന്ന് ഒരു പ്രേക്ഷകനും കരുതിക്കാണില്ല.


പ്ലോട്ട് : മലേഷ്യാ നഗരത്തെ അടക്കി വാഴുന്ന അധോലോക നേതാവ് സാമൂഹ്യപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും അവളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പക്ഷെ, മകളുടെ ഭര്‍ത്താവായി വരുന്ന വ്യക്തിയെക്കുറിച്ചും അയാളുടെ കുടുംബത്തെക്കുറീച്ചുമൊക്കെ ചില നിര്‍ബന്ധങ്ങളുള്ള പെണ്‍കുട്ടിയുടേ അച്ഛന്റെ മുന്നില്‍ തന്റെ അധോലോക ബന്ധങ്ങളെ മറച്ച് വെച്ച് വലിയൊരു കുടുംബമുള്ള നല്ല വ്യക്തിയാണെന്ന് കാണിക്കാന്‍ അധോലോക നേതാവ് നടത്തുന്ന ശ്രമങ്ങള്‍.

ചിത്രത്തിന്റെ കഥാസാരവും മറ്റു വിവരങ്ങളും വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


സംവിധായകന്‍ കൂടിയായ ദീപു കരുണാകരനാണ് ഇതിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ലോജിക്കിന്റെ ഏഴയലത്തുപോയിട്ടില്ല ഈ ‘സൃഷ്ടി’ എന്നതു പോട്ടെ. കോമഡിക്കു വേണ്ടി ഒരുക്കിയ രംഗങ്ങള്‍ പലതും കണ്ട് പ്രേക്ഷകന്‍ തിയ്യറ്ററിലിരുന്നു കൂവുന്ന അവസ്ഥ വരെയുണ്ടായി എന്നു പറയുമ്പോള്‍ ഈസിനിമയുടെ രചനാ ഗുണം വായനക്കാരനു ഊഹിക്കാം. സുരാജ് വെഞ്ഞാറമൂട് കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം കണ്ട് പേടിച്ച് നിലവിളിക്കുന്നതും, കോമഡി താരങ്ങള്‍ പരസ്പരം അടുക്കള പാത്രം (കലം) തലയിലിടുന്നതും വടിയെടുത്ത് അടിക്കുമ്പോള്‍ അടുത്തു നില്‍ക്കുന്ന മറ്റൊരുത്തന്റെ ദേഹത്ത് കൊള്ളുന്നതും, ഒരാളുടെ കരണത്തടിക്കുമ്പൊള്‍ തൊട്ടടുത്ത് നില്‍ക്കുന്നവന്റെ കരണത്ത് കൊള്ളുന്നതും അയാള്‍ തിരിച്ചടിക്കുന്നതുമൊക്കെ ഇതിലും ഒന്നല്ല ഒമ്പതുവട്ടമെങ്കിലൂം ആവര്‍ത്തിച്ചിട്ടുണ്ട്. മലേഷ്യയിലെ ബിസിനെസ്സ് മാഗ്നറ്റായ കഥാപാത്രം തിരോന്തരം ഭാഷ സംസാരിക്കുന്ന ഒരു ഫ്രോഡ് യോഗ സ്വാമിയെ പൂര്‍ണ്ണമായും വിശ്വസിക്കുന്നതും, സാമൂഹ്യപ്രവര്‍ത്തകയായ നായിക മരമണ്ടത്തരങ്ങള്‍ ചെയ്യുന്നതുമൊക്കെ നമ്മള്‍ കാണുകയല്ല, തിയ്യറ്ററിലിരുന്ന സഹിക്കാന്‍ വിധിക്കപ്പെടുകയാണ്. ഈ സിനിമയില്‍ കഥയോ കഥാ സന്ദര്‍ഭങ്ങളോ ഫ്ലാറ്റ് ഫോമില്‍ ഉറച്ച് നില്‍ക്കുന്ന കഥാപാത്രങ്ങളോ ഇല്ല. സംവിധാനമികവ് എന്ന് പറയാന്‍ ഒന്നും ഇതില്‍ ദീപു കരുണാകരന്‍ അവശേഷിപ്പിച്ചിട്ടില്ല. ദീപുവിന്റെ ആദ്യചിത്രം ക്രേസി ഗോപാലന്‍ ഇതിലുമെത്രയോ ഭേദമായിരുന്നു.

ക്യാമറാമാന്‍ ഷാംദത്ത് ഒരുക്കിയ ദൃശ്യങ്ങള്‍ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് മലേഷ്യയിലെ തേജായുടെ അധോലോക ബന്ധങ്ങളുടെ ദൃശ്യവല്‍ക്കരണം. സിനിമയുടെ തുടക്കത്തില്‍ വരുന്ന ഈ ചിത്രീകരണം ഇതിനെ മികച്ചൊരു ദൃശ്യവിസ്മയമാകും എന്നൊരു പ്രതീതിയുളവാക്കുമെങ്കിലും അതിനുശേഷം സിനിമ മൂന്നാംകിട കോമഡീ ചിത്രത്തേക്കാളും നിലവാരത്തകര്‍ച്ചയിലായി. അടുത്തുകാലത്ത് ഒരു കൊമേഴ്സ്യല്‍ സിനിമയില്‍ വന്ന, നായകന്റെ ഫാന്‍സിനേയും സാധാരണ പ്രേക്ഷകനേയും ത്രില്‍ ചെയ്യിക്കുന്ന മികച്ചൊരു ഹീറോ ഇന്‍ഡ്രൊക്ഷനാണ് തേജാഭായിയില്‍ പൃഥീരാജിന്റേത്. ക്യാമറമാന്‍ ഷാംദത്തും എഡിറ്റര്‍ മനോജും ആ ഒരു സ്വീക്കന്‍സില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. മുന്‍പ് സംസ്ഥാന അവാര്‍ഡു നേടിയ കലാസംവിധായകന്‍ ഗോകുല്‍ദാസാണ് ഇതിന്റെ കലാ സംവിധാനം. മികവു കാണിക്കാന്‍ മാത്രം കലാസംവിധാനമൊരുക്കാന്‍ തക്കതൊന്നും ഗോകുലിനു ഈ ചിത്രത്തിലില്ല. മലേഷ്യ നഗരത്തിലെ അധോലോകത്തിന്റെ ചടുല ദൃശ്യങ്ങളും നാട്ടിലെ ഫാസ്റ്റ് കോമഡീ സീനുകളുമൊക്കെ വേണ്ടവിധത്തില്‍ എഡിറ്റ് ചെയ്ത എഡിറ്റര്‍ മനോജും പശ്ച്ചാത്തലസംഗീതമൊരുക്കിയ ദീപക് ദേവുമൊന്നും ഒരു കമേഴ്സ്യല്‍ സിനിമക്കു വേണ്ട ചേരുവകളൊരുക്കുന്നതില്‍ മോശമായിട്ടില്ല പക്ഷെ, നൂല് പൊട്ടിയ പട്ടം കണക്കേ നിലയില്ലാതലയുന്ന ഒരു സിനിമക്ക് ഇവരുടേ സംഭാവനകളൊന്നും ഫലവത്താകുന്നില്ല എന്നതാണ് ശരി.

മലേഷ്യയിലെ അധോലോക നേതാവ് തേജയും നാട്ടിലെ റോഷന്‍ വര്‍മ്മയായും പ്രഥീരാജിനു തുടക്കം മുതലേ കോമഡി ക്യാരക്ടര്‍ തന്നെയാണ്. നടന്‍ ജയറാം മുതല്‍ പലരേയും ഓര്‍മ്മിപ്പിക്കുന്നുണ്ട് പൃഥിയുടെ പ്രകടനം.മസില്‍ പെരുപ്പിക്കലല്ല അഭിനയം എന്നു തിരിച്ചറിഞ്ഞതിനു പൃഥിയോട് നന്ദിയുണ്ട് പക്ഷെ, കോമഡി ചെയ്തു ഫലിപ്പിക്കാന്‍ വേണ്ടിയെങ്കിലും അച്ഛന്‍ സുകുമാരന്‍ പണ്ട് ചെയ്ത ചില ഹാസ്യ കഥാപാത്രങ്ങളുള്ള സിനിമകള്‍ ഒരു റെഫറന്‍സായെങ്കിലും കാണുന്നത് പൃഥിക്ക് ഇനിയും ഗുണമേ ചെയ്യു. നായിക വേദികയായിവരുന്ന അഖില വളരെ മോശം പ്രകടനമാണ് ചെയ്തിരിക്കുന്നത്. ഇത്തരമൊരു ഹീറോ ഓറിയന്റ് ഫാന്‍സ് പടത്തില്‍ നായികക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കില്‍ പോലും ഡയലോഗ് പ്രസന്റേഷനിലും എക്സ്പ്രെഷന്‍സിലും അഖില വളരെ മോശമായിപ്പോയി ( അവസാന രംഗങ്ങളിലെ അഖിലയുടെ പ്രകടനത്തിനു തിയ്യറ്റര്‍ ഒന്നടങ്കം കൂവിയെന്നു പറഞ്ഞാല്‍ ബാക്കി ഊഹിക്കാം) കോമഡികള്‍ ചെയ്യാന്‍ വിധിക്കപ്പെട്ട സലിം കുമാര്‍ - കൃഷ്ണപ്രഭ, ജഗതി-ബിന്ദുപണിക്കര്‍, കൊച്ചു പ്രേമന്‍ - കുളപ്പുള്ളി ലീല, എന്നീ ജോഡികളും ഇന്ദ്രന്‍സുമെല്ലാം പതിവു പ്രകടനങ്ങളോടെ ചിത്രത്തിന്റെ ‘നിലവാരം’ കാത്തു സൂക്ഷിക്കുന്നു. സിനിമയില്‍ പൃഥിരാജിന്റെ തേജയോളം തന്നെ സീനുകളില്‍ വരുന്ന സുരാജ് വെഞ്ഞാറമൂടിന്റെ യോഗസ്വാമി നടത്തുന്ന കോമഡികളാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്. സിനിമയെ മൊത്തത്തിലും മറ്റു കോമഡിതാരങ്ങളുടെ പ്രകടനങ്ങളും താരതമ്യം ചെയ്തു നോക്കിയാല്‍ ഭേദം സുരാജ് തന്നെയാണെന്നേ തോന്നു. (അതോ സുരാജിനെ ഇങ്ങിനെ കണ്ട് കണ്ട് നമ്മളൊക്കെ അങ്ങിനെയായതാണോ?)

# സിനിമയുടെ ആദ്യത്തില്‍ തേജാ വേദികയുടെ പുറകേ നടന്ന് പ്രണയം അറിയിക്കുന്നൊരു ഗാന രംഗമുണ്ട്. പൃഥിരാജ് തന്നെ മുന്‍പ് അഭിനയിച്ച ‘മൊഴി’ എന്ന തമിഴ് സിനിമയിലെ (പ്രകാശ് രാജ് & ജ്യോതിക) ഒരു ഗാനരംഗത്തെ അനുസ്മരിപ്പിക്കുന്നുണ്ട് ഈ ഗാനരംഗം.

# ഫുള്‍ മേക്കപ്പിലും ലേറ്റസ്റ്റ് മോഡല്‍ കോസ്റ്റ്യൂംസിലും തെരുവിലേക്കിറങ്ങി ചാരിറ്റി ഓര്‍ഗനൈസേഷന്റെ ലീഫ്ലെറ്റുകള്‍ വിതരണം ചെയ്യുന്നതാന് സാമൂഹ്യപ്രവര്‍ത്തനമെങ്കില്‍ ഇതിലെ നായിക വലിയൊരു സാമൂഹ്യപ്രവര്‍ത്തകയാണ്‍.

# മലയാള സിനിമയില്‍ നായികയോ നായകന്റെ അനുജത്തിയോ (ഇനി അമ്മയുമാകട്ടെ) അവര്‍ എത്ര വിദ്യാഭ്യാസമുള്ളവരായാലും, ഉന്നത പദവിയിലായാലും എന്തൊക്കെ യോഗ്യതയുണ്ടായാലും ജീനിയസ്സായാലും (നായകനു വേണ്ടി) “മഹാ മന്ദബുദ്ധി“കളായിരിക്കും. തേജാഭായിയിലെ ബിസിനസ്സ് മാഗ്നെറ്റിന്റെ മകള്‍ സാമൂഹ്യപ്രവര്‍ത്തകയായ വേദികയും തഥൈവ!

# പഴയ നടി ഷക്കീല അഭിനയപ്രാധാന്യമുള്ളൊരു വേഷത്തില്‍ ഈ ചിത്രത്തിലഭിനയിക്കുന്നു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു ഷൂട്ടിങ്ങ് റിപ്പോര്‍ട്ടുകളില്‍. ഒരൊറ്റ സീനില്‍ ഷക്കീല വന്നു പോകുന്നുമുണ്ട്. അതെന്തിനായിരുന്നു എന്നത് ഇനി എന്നെങ്കിലും ദീപു കരുണാകരനെ കാണാന്‍ സാധിച്ചാല്‍ ചോദിക്കണം !

അവസാനമായി ഇതിന്റെ നിര്‍മ്മാതക്കളോടും സംവിധായകനോടും നായക സഹ താരങ്ങളോടൂം താരമാതാവിനോടും ഒരു അഭ്യര്‍ത്ഥന. എന്തു സഹിച്ചാട്ടായാലും നിങ്ങള്‍ ഈ ചിത്രം തിയ്യറ്ററില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ഒന്നു കാണണം. കോടികള്‍ മുടക്കി നിങ്ങള്‍ ചെയ്തു വെച്ചിരിക്കുന്നത് എന്തിനെന്നറിയാന്‍, അഭിമുഖങ്ങളില്‍ തുറന്നടിക്കുന്ന യൂത്ത് ഐക്കന്‍ എന്ന വിശേഷമുള്ള നായകന്‍ എന്ത് വേഷമാണ് ചെയ്തു വെച്ചിരിക്കുനന്ത് എന്ന് മനസ്സിലാക്കാന്‍, എന്തൊക്കെ പൊട്ടത്തരങ്ങളാണ് എഴുതി വെച്ചിരിക്കുന്നതും ചിത്രീകരിച്ചിരിക്കുന്നതും എന്ന് മനസ്സിലാക്കാന്‍. അതിനൊക്കെപ്പുറമേ ഈ ‘ജങ്ക് സിനിമ‘യോട് ജനം എങ്ങിനെ തിയ്യറ്ററില്‍ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാന്‍. അതു മനസ്സിലാക്കാനെങ്കിലും നിങ്ങള്‍ ഈ സിനിമ തിയ്യറ്ററില്‍ കാണുകായാണേങ്കില്‍ മറ്റൊരു താരത്തിന്റെ ഡേറ്റിനു വേണ്ടി കോടികള്‍ മുടക്കുന്നതിനു മുന്‍പും അടുത്ത നായകനുവേണ്ടി കാള്‍ഷീറ്റ് കൊടുക്കുന്നതിനു മുന്‍പും, പുതിയ സിനിമയുടെ തിരക്കഥയെഴുതുന്നതിനു മുന്‍പും മകനെ വിമര്‍ശിച്ചതിന്റെ പേരില്‍ ആരെയെങ്കിലും സൈബര്‍ സെല്ലിനെക്കൊണ്ടു അറസ്റ്റുചെയ്യിക്കുന്നതിനു മുന്‍പും നിങ്ങള്‍ക്കൊക്കെ ഒരു വീണ്ടു വിചാരമുണ്ടാക്കും. ആ വീണ്ടുവിചാരം നിങ്ങളെക്കൊണ്ട് എന്തെങ്കിലും നല്ല തീരുമാനമുണ്ടാക്കുമെങ്കില്‍ മലയാള്‍ സിനിമയും പ്രേക്ഷകനും രക്ഷപ്പെടും.

വാല്‍ക്കഷണം : പണ്ട് കോളേജ് പഠനകാലത്ത് സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റാവാന്‍ മോഹിച്ചു നടന്ന പയ്യനായിരുന്നു ഈ ദീപു കരുണാകരന്‍ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പ്രിയദര്‍ശന്റെ പഴയ സിനിമകള്‍ കണ്ട് തോന്നിയ മോഹമായിരിക്കണം ചിലപ്പോളത്. എന്തായാലും ‘പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, മഴ പെയ്യുന്നു..., തുടങ്ങി പ്രിയന്റെ ആദ്യകാല ചിത്രങ്ങളുടെ ഹാങ്ങോവര്‍ തീരെ വിട്ടുമാറാത്തത് കൊണ്ടാവും ദീപു അത്തരം സിനിമകളുടെ അതേ ഫോര്‍മാറ്റില്‍ തന്നെ ഈ തേജാഭായിയെ ഒരുക്കിയത്. പ്രിയദര്‍ശനെങ്കിലും അതില്‍ നിന്നൊക്കെ മാറി ദേശീയ അവാര്‍ഡ് വാങ്ങാന്‍ തക്ക നിലവാരമുള്ള പടങ്ങള്‍ ചെയ്തു തുടങ്ങിയത് അറിഞ്ഞില്ലേ ദീപു മോനെ?

മലയാള സിനിമ ഓണം റിലീസ് 2011

മലയാള സിനിമയിൽ ഓണം സീസണ്‍ മിക്കപ്പോഴും ഏറ്റവും കൂടുതൽ റിലീസുകളുടെ കാലമായിരിക്കും.സൂപ്പർ താരങ്ങളും ചെറിയ താരങ്ങളും നേർക്കു നേർ ഏറ്റുമുട്ടുന്ന, പ്രേക്ഷകർക്ക് ഉത്സവപ്രതീതിയുണർത്തുന്ന കാലം. ഏതൊരു പ്രേക്ഷകനും എല്ലാ പരാധീനതകളും മാറ്റിവെച്ച് കുടുംബസമേതം തിയ്യേറ്ററിലേക്ക് വരുന്ന ഓണക്കാലം ഉത്സവസീസണ് എന്നറിയപ്പെടുന്നു.

2011 ലെ ഓണവും പ്രേക്ഷകനും സിനിമാപ്രവർത്തകരും ഏറെ പ്രതീക്ഷയോടെ കാണുന്നു.റിലീസ് ദിവസങ്ങൾ ഓരോ ആഴ്ചകൾ മുൻപേയും പിൻപേയുമായി ക്രമപ്പെടുത്തി സുരക്ഷിതമായി കളക്ഷനുകൾ കൊയ്യാം എന്ന തന്ത്രത്തോടെ ഈ ഓണത്തിന് ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 9 വരെ റിലീസുകളുണ്ട്.

ലേഖനത്തിന്റെ കൂടുതല്‍ വായനക്കും ചിത്രങ്ങളുടെ വിശേഷങ്ങള്‍ക്കുമായി എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


Tuesday, August 16, 2011

Saturday, August 13, 2011

കഥയിലെ നായിക - റിവ്യൂ


മലയാള സിനിമ ഇപ്പോള്‍ സാറ്റലൈറ്റ് റേറ്റുകളുടെ അടിസ്ത്ഹാനത്തിലാന്‍ നിര്‍മ്മിക്കപ്പെടുന്നത് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളും ഒരുക്കപ്പെടുന്നത് ചാനലുകാര്‍ വച്ചു നീട്ടുന്ന ഈ സാറ്റലൈറ്റ് റേറ്റിന്റെ ബലത്തിലാണ്. അതുകൊണ്ട് തന്നെ ഡിമാന്റും പോപ്പുലാരിറ്റിയും ഉള്ള നായകന്മാരും എഴുത്തുകാരും സംവിധായകരും പുതിയ പുതിയ ചിത്രങ്ങള്‍ ദോശ ചുടുന്ന പോലെ ചുട്ടെടുക്കുന്നു. അതിന്റെ നിലവാരമോ ഗുണമോ മണമോ അവര്‍ക്ക് പ്രശ്നമല്ല കാരണം ഈ സിനിമകള്‍ പ്രേക്ഷകരെന്ന വിഭാഗത്തിനു വേണ്ടിയല്ല മറിച്ച് മേശപ്പുറത്ത് വില്പന നടക്കുന്ന സിനിമാ ബിസിനസ്സിനു വേണ്ടിയുള്ളതാണ് ചാനല്‍ വിലപേശലിനുവേണ്ടിയുള്ളതാണ്‍.

ഇപ്പോള്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ ചോക്ലേറ്റ് ബോയിക്കു വരെയുണ്ട് മിനിമം സാറ്റലൈറ്റ് റേറ്റ്. സാധാരണ നായികമാരൊന്നും ഇതിന്റെ ഏറ്റിറക്കങ്ങളില്‍ വരാറില്ല പലപ്പോഴും. പക്ഷെ മലയാളത്തില്‍ മിനിമം സാറ്റലൈറ്റ് റേറ്റുള്ള ഒരേയൊരു നടിയേയുള്ളു - ഉര്‍വ്വശി -

ഉര്‍വ്വശിക്ക് നായികാപ്രാധാന്യമുള്ള സിനിമയാണെങ്കില്‍ അധികം താരപ്രഭയില്ലാത്ത നടന്റെ ചിത്രത്തിനു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ചാനല്‍ റേറ്റ് ഉര്‍വ്വശി ചിത്രത്തിനു ഇന്നു ലഭിക്കുന്നുണ്ടെന്നാണ് പിന്‍ ശ്രുതി. ഉര്‍വ്വശിയുടേ തിരിച്ചുവരവിനു കാരണമായ അച്ചുവിന്റെ അമ്മയുടെ വന്‍ ജനപ്രീതിതന്നെയായിരുന്നു കാരണം. ശേഷം, മമ്മി & മി, സകുടുംബം ശ്യാമള എന്നിവക്കൊക്കെ തരക്കേടില്ലാത്ത സാറ്റലൈറ്റ് റേറ്റ് മാത്രമല്ല, ഭേദപ്പെട്ട ജനപ്രീതിയും ഉര്‍വ്വശി എന്നൊരു ഘടകം കൊണ്ടുണ്ടായിട്ടുണ്ട്. ആ ശ്രേണിയില്‍ വാര്‍ത്ത പുതിയ നായികാ ചിത്രമാണ് വിന്റര്‍ ഗ്രീന്‍ പ്രൊഡക്ഷന്റെ ബാനറില്‍ നോബി - ശ്യാം എന്നിവര്‍ നിര്‍മ്മിച്ച് നവാഗതനായ ദിലീപ് സംവിധാനം ചെയ്ത ‘കഥയിലെ നായിക’

ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിന്റെ അമ്മ, വെറുതെ ഒരു ഭാര്യ മുതല്‍ മലയാളി കണ്ടിട്ടുള്ള ഏതാണ്ടെല്ലാ (വീട്ടമ്മ)നായികാ പ്രാധാന്യമുള്ള ചിത്രങ്ങളുടേയും മറ്റു ഉര്‍വ്വശി ചിത്രങ്ങളുടേയും പൊട്ടും പൊടിയുമെടുത്ത് തട്ടിക്കൂട്ടിയൊരുക്കിയ ‘സിനിമ’യാണ് ‘കഥയിലെ നായിക‘യും. മേമ്പോടിക്ക് സുരാജ് വെഞ്ഞാറമൂടും ക്വൊട്ടേഷന്‍ ടീമും. വിലകുറഞ്ഞതെങ്കിലും കുറച്ച് തമാശകളും ഉര്‍വ്വശിയുടെ പെര്‍ഫോമന്‍സുമായി ആദ്യപകുതി ഒരുകണക്കിനു ഭേദമായി ഒപ്പിച്ചെടുത്തെങ്കില്‍ രണ്ടാം പകുതിമുതല്‍ ഇനിയെന്തുചെയ്യണമെന്നറിയാതെ തിരക്കഥാകൃത്തും സംവിധായകനും ആ‍ശയക്കുഴപ്പത്തിലേക്ക് വീണു. അസഹ്യമാക്കിയ ക്ലൈമാക്സോടെ ചിത്രത്തെ ഒരുവിധത്തില്‍ ബോറഡിപ്പിച്ചു തീര്‍ത്തു.

പ്ലോട്ട് : സാമ്പത്തിക പരാധീനതകള്‍ക്കും പ്രാരാബ്ദങ്ങള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് ഒരു വലിയ കുടുംബത്തെ നയിക്കുന്നതും സമൂഹത്തിലെ മറ്റും പലര്‍ക്കും സഹായം ചെയ്യുന്നതുമായ വിധവയായ ഒരു ഇടത്തരക്കാരി വീട്ടമ്മയുടെ ജീവിത ചിത്രം

കഥാസാരം വായിക്കുവാന്‍ എം 3 ഡി ബിയുടേ പേജിലേക്ക് ക്ലിക്ക് ചെയ്യുക.



വിലകയറ്റത്തിലും സ്വര്‍ണ്ണവിലയിലും ആശങ്കപ്പെടുന്ന സാധാരണ വീട്ടമ്മ 50 പൈസയുടെ കണക്ക് പറഞ്ഞ് പിശുക്കു കാണിക്കുന്നതും വലിയ സങ്കടക്കടല്‍ ഉള്ളിലൊതുക്കി പൊട്ടിക്കരയാന്‍ പോലും നിസ്സഹായായി സഹജീവികള്‍ക്ക് കൈത്താങ്ങായി നിസ്വാര്‍ത്ഥസേവനം നടത്തുന്നതുമൊക്കെ പല പ്രേക്ഷകനും ബോറഡിക്കുമെങ്കിലും ഇപ്പോഴും ചില മലയാളികള്‍ക്ക് (പ്രത്യേകിച്ചും ‘വെറുതെ ഒരു ഭാര്യ’ സൂപ്പര്‍ഹിറ്റാക്കിയ കുടുംബ -സ്ത്രീ - പ്രേക്ഷകര്‍ക്ക്) പ്രിയങ്കരമായ വിഷയം തന്നെയാണ്. പക്ഷെ, അതിനെ ജനപ്രിയതയുടെ രസതന്ത്രം അറിയാത്ത തിരക്കഥാകൃത്തും സംവിധായകനും പ്രേക്ഷകന്റെ രണ്ടു മണിക്കൂറിനു ഒരു വിലയും കൊടുക്കാതെ പാഴാക്കിക്കളഞ്ഞു.

മലയാളത്തില്‍ നിരവധി തവണ ആവര്‍ത്തിച്ച വേഷമാണ് ഉര്‍വ്വശിയുടേതെങ്കിലും പാകപ്പിഴകളില്ലാതെയും പ്രേക്ഷകനു രസം പകര്‍ന്നും ഉര്‍വ്വശി കഥയിലെ നായികയായി ഉയര്‍ന്നു നിന്നു. മലയാള സിനിമയിലെ രണ്ടാം വരവില്‍ ഉര്‍വ്വശിയില്‍ പ്രകടമായ അമിതാഭിനയം അത്രകണ്ടൊന്നും (സകുടുംബം ശ്യാമളയിലെപ്പോലെയല്ല) ഇതില്‍ പുറത്തു വന്നില്ല. സിനിമയുടെ കോമഡിക്കു വേണ്ടിയാവണം സുരാജ് വെഞ്ഞാറമൂടിനേയും മിമിക്രി താരം സുബി സുരേഷിനേയും ഉര്‍വ്വശിയുടേ അയല്പക്ക കുടുംബമായി അവതരിപ്പിച്ചിട്ടുണ്ട്. ‘സിനിമാലയിലെ പതിവു ദൃശ്യപ്രകടനം പോലെ‘ സുരാജും സുബിയും അത് അവതരിപ്പിക്കുന്നുമുണ്ട്. സുരാജിന്റെ സമീമകാല സിനിമകളില്‍ നിന്നുള്ള പ്രകടനം കണ്ടാവും സുരാജിനു ഇതിലൊരു സെന്റിമെന്റല്‍ സീനും കൊടുത്തിട്ടുണ്ട്. അത്രക്ക് ഭാരമൊന്നും തന്റെ തോളില്‍ ചുമക്കാറായിട്ടില്ല എന്നു സുരാജ് തെളിയിച്ചിട്ടുമുണ്ട്. ഉര്‍വ്വശിയുടേ അനുജന്‍ ശിവ - സിനിമയിലെ നായകന്‍ എന്നും പറയാം - എന്ന ചാനല്‍ അവതാരകനായി കലാഭവന്‍ പ്രജോദ് ചാനലിലെ സ്ഥിരം അവതാരക വേഷം തന്നെ കെട്ടിയാടുന്നു. ഓരോ സീനിലും ഏറ്റവും പുതിയ മോഡലിലുള്ള ബഹുവര്‍ണ്ണ കുപ്പായമണിയുന്ന പ്രജോദിന്റെ ശിവക്ക് അഭിനയത്തിന്റെ കൊടുമുടി കയറാനുള്ള വേഷമൊന്നുമല്ലെങ്കിലും കോമാളിത്തത്തിലേക്ക് വഴുതിപ്പോകാതെ പിടിച്ചുനില്‍ക്കാനും കഴിഞ്ഞിട്ടുണ്ട്. പ്രജോദിന്റെ ആദ്യചിത്രമായ ‘കാതര’എന്ന ഷക്കീല ചിത്രത്തിനു ശേഷം ഒരു നായക വേഷം ലഭിച്ചത് ഇതാദ്യമാണെന്നു തോന്നുന്നു. കെ സി എപി ലളിതയും സുകുമാരിയും സായ് കുമാറുമൊക്കെ പതിവു വേഷങ്ങളില്‍ തന്നെ. ഉര്‍വ്വശിയുടേ മക്കളായി രണ്ടു പെണ്‍കുട്ടികള്‍ അഭിനയിക്കുന്നുണ്ട്, ബിന്ദുപ്പണിക്കരുടേയും കവിയൂര്‍പൊന്നമ്മയുടേയുമൊക്കെ വായില്‍ തിരുകേണ്ട ഡയലോഗുകള്‍ കുട്ടീകളുടേ വായില്‍ തിരുകി വേഷം കെട്ടിക്കുന്ന പതിവു കോലം കെട്ട കാഴ്ച തന്നെ ഇതിലും.

കഥ തിരക്കഥ സംഭാഷണമെഴുതിയ സിനോജ് നെടുമംഗലത്തിനു ജനപ്രിയ സിനിമയുടെ തിരക്കഥാരീതിയിലെ ഗതിവിഗതികളും പിരിമുറുക്കങ്ങളും നാടകീയതയുമൊക്കെ തിരിച്ചറിയാന്‍ ഇനിയും ഒരുപാട് തിരക്കഥകള്‍ എഴുതേണ്ടിവരും. തിരക്കഥ മാത്രമല്ല ആവര്‍ത്തന വിരസമല്ലാത്തതും അര്‍ത്ഥം മാറാത്താതുമായ വാക്കുകളുപയോഗിച്ച് സംഭാഷണമെഴുതാനും സമയമിനിയുമെടുക്കും. (ഒരു ഉദാ : തന്റെ കൂട്ടുകാരിയുടേ കൊലപാതകം നേരില്‍ കണ്ട ഒരു സ്ത്രീ കഥാപാത്രം കൊലപാതകികളെ കണ്ടുപിടിക്കാന്‍ വേണ്ടി നായകനോട് സഹായമഭ്യര്‍ത്ഥിക്കുന്നു, നായകനു അവളോട് പ്രണയം മാത്രം. പ്രേമം വലിയൊരു പ്രശ്നത്തിലേക്ക് വരുമ്പോള്‍ നായിക നായകനോട് മനസ്സു തുറന്നു പറയുന്നു : “ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയേയും കുടുംബത്തേയും കൊന്നു കളഞ്ഞ കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള എന്റെ ഒരു മോഹം... ഒരു മോഹത്തിനു വേണ്ടിയാണ് ഞാന്‍ ശിവയുടെ സഹായം അഭ്യര്‍ത്ഥിച്ചത്എന്ന്!!!!. നൃത്തക്കാരിയാവാന്‍ മോഹം, ഗായികയാവാന്‍ മോഹം, സിനിമാ നടിയാവാന്‍ മോഹം എന്നൊക്കെ ഒരുപാട്മോഹങ്ങള്‍ കേട്ടിട്ടുണ്ട്. കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ളമോഹംജീവിതത്തിലും സിനിമയിലും ആദ്യമായിട്ടു കേള്‍ക്കുകയാണ്‍)

‘തന്ത്ര’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തിലെ അവസാന റൌണ്ട് വരെ എത്തിയ ക്യാമറമാന്‍ സാദത്ത് എസ് ആണ് ഈ സിനിമയുടേ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. നഗരം, കയം തുടങ്ങി കുറച്ച് നല്ല ചിത്രങ്ങള്‍ ഈ ഛായാഗ്രാഹകന്റെ ക്രെഡിറ്റിലുണ്ട്. പക്ഷെ, കഥയിലെ നായികയുടേ ഛായാഗ്രഹണം ഒരിക്കലും സാദത്തിന്റെ പ്രൊഫൈലില്‍ കൂട്ടിച്ചേര്‍ക്കാവുന്ന ഒരു വര്‍ക്കല്ലാതായിപ്പോയി. ഗാന ചിത്രീകരണത്തില്‍ ചില സുന്ദര ഫ്രെയിമുകള്‍ ഒരുക്കുന്നുണ്ടെങ്കിലും സിനിമയുടെ മൊത്തം ആവിഷ്കരണത്തില്‍ ക്യാമറ ഒരു പങ്കും വഹിക്കുന്നതായി തോന്നിയില്ല. ശങ്കര്‍ മഹാദേവന്‍ മുതല്‍ ഐഡിയ സ്റ്റാര്‍ സിങ്ങള്‍ താരം ദുര്‍ഗ്ഗാ വിശ്വനാഥ് വരെ ഇതില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ശങ്കര്‍ മഹാദേവന്‍ പാടീയ ‘എന്‍ കണ്ണേ..’ എന്ന ഗാനം കേള്‍ക്കാന്‍ ഇമ്പമുണ്ട്. ( ഗാന ചിത്രീകരണത്തിലൊരിടത്ത് - ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടത്തിന്റെ പുറകില്‍ - പാട്ട് സീനിനു സെറ്റൊരുക്കുന്ന ആളുകളെ കാണാം ) ;) ഇത്തരത്തിലൊരു ചിത്രത്തിന്റെ നിലവാരത്തിനു ചേരുന്ന കലാസംവിധാനവും എഡിറ്റിങ്ങും മാത്രമേ യഥാക്രമം സജിത്ത് മുണ്ടനാടും പി ടി ശ്രീജിത്തും ചെയ്തിട്ടുള്ളു.

സിനിമയുടെ പോരായ്മകള്‍ പറയണമെങ്കില്‍ ടൈറ്റില്‍സ് മുതല്‍ പറയേണ്ടിവരും. വിസ്താരഭയം കാരണം അതിനു മുതിരുന്നില്ല.

കണ്ടു മടുത്ത കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും വിരസമായ ദൃശ്യങ്ങളാലും തിരുകികയറ്റിയ ഗാനങ്ങളാലും എവിടേയും പുതുമയുടെ ലാഞ്ചന ഏഴയല്‍പ്പക്കത്തിനപ്പുറം പോലും കാണാനില്ലാതെ ഇടക്കൊക്കെ പ്രേക്ഷകന്റെ സമാന്യ ബുദ്ധിയെ കൊഞ്ഞനം കാണിക്കുമ്പോള്‍ കണക്കുകള്‍ നിരത്തിയും സാറ്റലൈറ്റ് റേറ്റിന്റെ അഡ്വാന്‍സ് ചെക്കു കാണിച്ചും ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ പ്രേക്ഷകനു നേരെ നോക്കി പല്ലിളിക്കുന്നുവെങ്കില്‍ ഒന്നോര്‍ക്കണം, ട്രാഫിക്കും, സോള്‍ട്ട് & പെപ്പറും, ചാപ്പാകുരിശുമൊക്കെ പ്രമേയ - ആഖ്യാന പുതുമകൊണ്ട് ആസ്വാദനത്തിന്റെ വ്യത്യസ്ഥതലം കാണിച്ചു തരികയും അവയെ ഏറ്റെടുക്കുകയും ചെയ്ത വലിയ ജനസഞ്ചയത്തോടാണീ നിങ്ങളീ ചതി ചെയ്യുന്നതെന്ന്. നാളെ നിങ്ങളുടെ പേരുകള്‍ വഴിയോരങ്ങളിലെ പോസ്റ്ററില്‍ കാണുമ്പോള്‍ പോലും ചാണകവെള്ളം കലക്കിയൊഴിക്കാന്‍ പുതു പ്രേക്ഷകന്‍ മടികാണിക്കില്ലെന്ന്.


വാല്‍ക്കഷ്ണം : ഇപ്പോഴും മലയാളത്തില്‍ മാത്രമെന്തേ ഇമ്മാതിരി ചിത്രങ്ങള്‍ എന്നായിരുന്നു സിനിമയുടെ തുടക്കം മുതലേ വീടെത്തുന്നവരെ ആലോചിച്ചത്. പിന്നീടാണ്, പകുതിയോളം മാത്രം നിറഞ്ഞ ഒരുമിനി തിയ്യറ്ററില്‍അവിടവിടെ നിന്നും കേട്ട ചില സ്ത്രീകളുടേയും കുട്ടികളുടേയും ചിരികള്‍ മനസ്സിലേക്കോര്‍മ്മ വന്നത്. ദുര്‍ഗ്ഗന്ധം പേറുന്ന ഇത്തരം സിനിമകളെ പുറം കാലു കൊണ്ട് തൊഴിക്കാന്‍ പ്രേക്ഷകന്‍ എന്ന് തയ്യാറാവുന്നോ അന്നേ ഇത്തരം ആവര്‍ത്തന വിരസമായ സിനിമകള്‍ ഇറങ്ങാതിരിക്കൂ.

Friday, August 5, 2011

ഒരു നുണക്കഥ - റിവ്യൂ


വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൂട്ടീങ്ങ് തുടങ്ങി വൈകി റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം കൂടി. തമിഴ് കോമഡി നടന്‍ വിവേക് അഭിനയിക്കുന്ന ഏറെയും പുതുമുഖങ്ങള്‍ ക്യാമറക്ക് മുന്‍പിലും പുറകിലുമായി അണിനിരക്കുന്ന “ഒരു നുണക്കഥ” എന്ന സിനിമ അഭിലാഷ് അബ്രഹാം നിര്‍മ്മിച്ച് ജോണ്‍സണ്‍ സംവിധാനം ചെയ്തിരിക്കുന്നു.

പേരിലുള്ള നുണ പോലെത്തന്നെ നല്ല സിനിമ പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരോടും നുണ പറഞ്ഞിരിക്കുകയാണ് ഇതിന്റെ അണിയറക്കാര്‍. സിനിമക്കുള്ളിലെ സിനിമ എന്നും മലയാളി പ്രേക്ഷകന് ഇഷ്ടപ്പെട്ടൊരു വിഷയമാണ്. അത് പക്ഷെ കെ. ജി ജോര്‍ജ്ജിനെപ്പോലൊരു പ്രതിഭയുടേ കയ്യിലാകുമ്പോള്‍ ‘ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്” പോലൊരു നല്ല സിനിമയുണ്ടാകുന്നു. ശ്രീനിവാസനും റോഷന്‍ ആന്‍ഡ്രൂസും ചെയ്തപ്പോള്‍ നല്ലൊരു എന്റര്‍ടെയ്നറാകുന്നു. സജ്ജീവ് രാജും കലാഭവന്‍ മണിയും ദിലീപുമൊരുക്കുമ്പോള്‍ പ്രേക്ഷകന്‍ നിരാകരിക്കുന്ന നിര്‍ഗ്ഗുണ ചിത്രമാകുന്നു. അവസാനം പറഞ്ഞ കാറ്റഗറിയിലേക്ക് ഒന്നു കൂടി എഴുതി ചേര്‍ക്കാവുന്ന മറ്റൊരു സിനിമക്കുള്ളിലെ സിനിമയാണ് “ഒരു നുണക്കഥ”യും (സിനിമക്കുള്ളിലെ സിനിമയും അതിനുള്ളിലൊരു സീരിയലും!)

പ്ലോട്ട് : എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് അവസാനം ഒരുമിക്കുന്ന കോളേജ് കമിതാക്കളായ അരവിന്ദന്റേയും അശ്വതിയുടേയ്യും പ്രണയ കഥ.

ഒരു നുണക്കഥയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


പതിവുപോലെത്തന്നെ പ്രേക്ഷകന്‍ ഒരു കാരണവശാലും വായിച്ച് പോകരുത് എന്ന നിര്‍ബന്ധത്തോടേയാണ് ടൈറ്റിലുകള്‍ കാണിക്കുന്നത്. എഡിറ്റിങ്ങ് എഫക്റ്റ്സും ഗ്രാഫിക്സുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചിരിക്കുന്നത് സിനിമ ഭയങ്കര ടെക്നിക്കലാണെന്നും ലേറ്റസ്റ്റ് മോഡല്‍ ട്രീറ്റ്മെന്റാണെന്നുമൊക്കെ വിചാരിച്ചോട്ടെ എന്നും കരുതിയിട്ടാവണം. ഒരു ലോഡ് ആളുകള്‍ ഇതില്‍ ഗായകരായുണ്ട്, യേശുദാസ് മുതല്‍ ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെയായി പലരും. അവര്‍ക്ക് പാടാന്‍ വേണ്ടി നായികയെ കാണുമ്പോള്‍, പിരിയുമ്പോള്‍, അകലെയുള്ള നായികയെ കാണാന്‍ സുഹൃത്തുക്കളുമൊത്ത് ജീപ്പില്‍ പോകുമ്പോള്‍ , നായികയെ വീണ്ടും കാണുമ്പോള്‍, സിനിമാഷൂട്ടിങ്ങിലെ മാദക നടിയെകാണുമ്പോള്‍ ഇങ്ങിനെ പഴയ നൃത്തനാടകത്തെ അനുസ്മരിപ്പിക്കുമാറ് പാട്ടിന്റെ അയ്യരുകളിയായിട്ടുണ്ട്.

സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തവരില്‍ ഭൂരിഭാഗവും പുതിയ ആളുകളാണ്. ക്യാമറയും എഡിറ്റിങ്ങും കലാസംവിധാനവും വസ്ത്രാലങ്കാരവും എല്ലാം ചിത്രത്തിന്റെ ‘നിലവാര’ത്തിനു ഉതകുന്നതു തന്നെയാണ്. നായികയായി അഭിനയിച്ചിരിക്കുന്നത് ടി വി സീരിയല്‍ നായിക അശ്വതിയാണ്. തുടര്‍ന്നങ്ങോട്ട് മലയാള സിനിമയില്‍ നായികയാവാനുള്ള സാദ്ധ്യത അഭിനയത്തിലും സൌന്ദര്യത്തിലുമില്ല. നായകന്‍ അരവിന്ദനായി വന്ന അഷറഫ് ഇനി മുഖ്യധാരയിലെ കാമ്പസ് പടങ്ങളില്‍ നായകന്റെ സംഘത്തിനോടൊപ്പമോ വില്ലന്‍ സംഘത്തിലോ ഉണ്ടാകാനാണു സാദ്ധ്യത. സിനിമയുടെ നായകനാവാന്‍ ജിമ്മില്‍ വികസിപ്പിച്ചെടുത്ത മസിത്സ് മാത്രം പോരല്ലോ. ആകെ എടുത്ത് പറയാവുന്നത് ജഗതി ശ്രീകുമാര്‍ ചെയ്ത വേഷമാണ്. അപാര റേഞ്ചിലേക്ക് പോകുന്നില്ലെങ്കിലും പ്രേക്ഷകരെക്കൊണ്ട് ‘അയ്യേ’ എന്ന് പറയിപ്പിക്കാതിരിക്കാന്‍ ജഗതിക്കായി. തമിഴ് സിനിമയിലെ പോപ്പുലര്‍ കൊമേഡിയന്‍ വിവേക് ഈ സിനിമയില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്. തമിഴ് സിനിമയില്‍ ചെയ്തു പോരുന്ന പാരലല്‍ ട്രാക് ടിപ്പിക്കല്‍ വിവേക് കോമഡി. വിവേകിനു വേണ്ടി സീനുകള്‍ എഴുതിയ തിരക്കഥാകൃത്തിനോ ചിത്രീകരിച്ച സംവിധായകനോ അഭിനയിച്ച വിവേകിനു പോലുമോ ഇത് എന്തിനു വേണ്ടി ചെയ്തതാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. സൌത്തിന്ത്യയില്‍ ഒരു പ്രമുഖ കോമഡി നടനെ കിട്ടിയിട്ടും പ്രയോചനപ്പെടുത്താന്‍ സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍.... ഹെന്തു പറയാന്‍!!

സംവിധായകന്റെ കഥക്ക് തിരക്കഥ സംഭാഷണമൊരുക്കിയിരിക്കുന്നത് അബ്രഹാം വി ബേബി & അബിലാഷ് രാമചന്ദ്രന്‍. സത്യമായും എനിക്ക് ഇവര്‍ ഉദ്ദേശിച്ചത് എന്തായിരുന്നു എന്ന് സിനിമ കാണുമ്പോഴും കണ്ടു കഴിഞ്ഞിട്ടും മനസ്സിലായില്ല. ഫ്ലാഷ് ബാക്കും, ഫ്ലാഷ് ബാക്കിനുള്ളിലെ ഫ്ലാഷ് ബാക്കുകളും, മുഖ്യകഥയുമായി പുലബന്ധമില്ലാത്ത കോമഡി സീനുകളും ഈ ആധുനിക കാലത്തും ഏതോ ഒരു ഫ്രോഡ് സ്വാമി പറയുന്നതനുസരിച്ച് ‘നരബലി’ നടത്താന്‍ തുനിഞ്ഞിറങ്ങുന്ന സിനിമക്കുള്ളിലെ സിനിമയുടെ സംവിധായകനും പ്രൊഡ. കണ്ട്രോളറും, ഇതൊക്കെ ഉളുപ്പില്ലാതെ എഴുതിവെക്കാനും ചിത്രീകരിക്കാനും അതു നാലുപേരെ കാണിക്കാനുമുള്ള ചങ്കൂറ്റം ഇവര്‍ക്കെങ്ങിനെയുണ്ടായി എന്ന് എത്രയാലോചിച്ചിട്ടൂം മനസ്സിലാകുന്നില്ല. ഇതുപൊലെയുള്ള വങ്കത്തരങ്ങളും പോഴത്തങ്ങളും എഴുതിയിട്ടും പറഞ്ഞിട്ടും ഇതൊക്കെ സിനിമയാക്കാന്‍ പണം മുടക്കുന്ന നിര്‍മ്മാതാക്കളും അത് വിതരണത്തിനെടുക്കാന്‍ വിതരണക്കാരനേയും കിട്ടൂന്നല്ലോ എന്നുള്ളതാണ് അത്ഭുതം. മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധി വ്യാജ സീഡിയോ ചാനലുകളോ കഥയില്ലായ്മമോ അല്ല..ഇതുപോലുള്ള സിനിമകള്‍ പടച്ചു വിടുന്ന ഫ്രോഡ് സിനിമക്കാരാണ് യഥാര്‍ത്ഥപ്രതിസന്ധിഉണ്ടാക്കുന്നത്.

1) സിനിമയുടെ തുടക്കത്തില്‍ പഴയ നടന്‍ ജയന്റെ പടത്തോടൊപ്പം ‘മലയാളസിനിമയിലെ ആദ്യ സൂപ്പര്‍ സ്റ്റാറിനു പ്രണാമം’ എന്ന് കാണിക്കുന്നുണ്ട്. അതെന്തിനാണാവോ?

2) ജഗതി ശ്രീകുമാര്‍, വിവേക്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ് തുടങ്ങിയര്‍ പ്രധാന വേഷത്തിലുള്ള ഒരു കോമഡി ചിത്രമായാണ് ഒരു നുണക്കഥയുടെ പ്രചാരണം. സിനിമ തീരും വരെ ഒരു കുഞ്ഞിന്റേയും ചിരി തിയ്യറ്ററില്‍ കേട്ടില്ല. (അതിനുള്ള ആളുകള്‍ തിയ്യറ്ററില്‍ ഉണ്ടായിരുന്നില്ല എന്നത് വേറെകാര്യം)

3) അന്ധവിശ്വാസിയായ ഒരു സംവിധായകന്റെ സിനിമാശ്രമമാണ് ഈ കഥയില്‍ ഉള്ളത്.സീനിമക്കുള്ളിലെ സിനിമയിലെ സംവിധായകന്‍ ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ അനുസരിച്ച് നരബലി നടത്തുന്നതാണ് പ്രമേയം. പക്ഷേ, ഈ സിനിമയുടെ അവസാനം ഇങ്ങിനെ എഴുതിക്കാണിക്കുന്നു സിനിമയില്‍ അന്ധവിശ്വാസം കൂടുതലാണ്. അതൊരിക്കലും മാറാന്‍ പോകുന്നില്ല......ഞങ്ങളും അന്ധവിശ്വാസികള്‍ തന്നെ എന്ന്. സത്യത്തില്‍ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. അന്ധവിശ്വാസം സിനിമാ ഫീല്‍ഡില്‍ ഉണ്ടെന്ന് ഞങ്ങള്‍ കാണിച്ചെങ്കിലും ഞങ്ങള്‍ അതിനെ വിമര്‍ശിച്ചതല്ല, ഞങ്ങളും അങ്ങിനെയൊക്കെയാണ് സിനിമ ചെയ്യുന്നതെന്നോ? അതോ ഏതെങ്കിലും കപട സന്യാസിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഈ സിനിമ പൂര്‍ത്തിയാക്കിയതെന്നോ?

ആര്‍ക്കോ വേണ്ടി ചെയ്യുന്ന സിനിമകള്‍ (കടപ്പാട് സലീം കുമാര്‍ കല്യാണരാമനില്‍)