മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Friday, June 24, 2011

ആദാമിന്റെ മകന്‍ അബു - റിവ്യൂ,




പതിവു മലയാള സിനിമകളുടെ രീതികളില്‍ നിന്ന് തികച്ചും പുതുമയുള്ളതും ഹൃദ്യവും ജീവിതത്തെ സ്പര്‍ശിക്കുന്നതുമായ ഒരു നല്ല സിനിമ എന്ന് ആദാമിന്റെ മകന്‍ അബുവിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദും അഷറഫ് ബേദിയും നിര്‍മ്മിച്ച ആദാമിന്റെ മകന്‍ അബുവിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍മ്മാതാക്കളിലൊരാളായ സലീം അഹമ്മദ് തന്നെ. സലീം കുമാറാണ് മുഖ്യകഥാപാത്രമായ അബുവെന്ന വൃദ്ധനെ അവതരിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ നാല് ദേശീയ ബഹുമതികളും നാല് സംസ്ഥാന ബഹുമതികളും ചിത്രം കരസ്ഥമാക്കി.

Plot: ജീവിതം കഷ്ടതകളും പ്രാരാബ്ദവും നിറഞ്ഞതെങ്കിലും പരിശുദ്ധ ഹജ്ജിനു പോകാന്‍ വേണ്ടി ഓരോ നാണയത്തുട്ടൂം നിധിപോലെ കാത്തു സൂക്ഷിക്കുന്ന ദരിദ്രനായ അത്തര്‍ വില്‍പ്പനക്കാരന്‍ അബുവിന്റേയും ഭാര്യ ഐഷുമ്മയുടേയും വാര്‍ദ്ധക്യകാല ജീവിതവും പരിശുദ്ധ ഹജ്ജിനു പോകാനുള്ള പരിശ്രമങ്ങളുമാണ് മുഖ്യപ്രമേയം. ഒപ്പം പുതിയ കാലത്തിനോട് പൊരുത്തപ്പെട്ടു പോകാനാവാതെ മനസ്സില്‍ നന്മ സൂക്ഷിക്കുന്ന അബുവിനോട് സ്നേഹവും കാരുണ്യവും കൊടുക്കുന്ന ശുദ്ധ ഗ്രാമീണരുടെ നേര്‍ ജീവിത ചിത്രവും.
ജീവിത പ്രാരാബ്ദങ്ങള്‍ അനുഭവിക്കുന്ന അബു എന്ന വൃദ്ധനെ സലീംകുമാര്‍ എന്ന നടന്‍ മനോഹരമാക്കി എന്നൊക്കെ പറയുന്നത് തീര്‍ത്തും ക്ലീഷേയാണ്. സലീംകുമാറിന്റെ അബു അഭിനയിക്കുകയാണോ ജീവിക്കുകയാണോ ക്യാമറക്കുമുന്നില്‍ പെരുമാറുകയാണോ എന്നൊക്കെ സന്ദേഹിക്കുമാറ് അത്യുജ്ജലമാക്കിയിരിക്കുന്നു. (‘അവാര്‍ഡ് കൊടുക്കാന്‍ മാത്രം സലീംകുമാര്‍ ഇതില്‍ അഭിനയിച്ചിട്ടുണ്ടോഎന്ന് സിനിമ കണ്ടതിനു ശേഷം ഏതെങ്കിലും പ്രേക്ഷകന്‍ സംശയിച്ചാല്‍, തീര്‍ച്ചയായും അത് സലീം കുമാറിനുള്ള ബഹുമതി തന്നെയാണ്. കാരണം, അഭിനയം എന്നത് എടുത്തുകാണിക്കാന്‍ പോലുമുള്ള ഇടം കൊടൂക്കാതെ, അബു തിരശ്ശീലയില്‍ സ്വഭാവികമായി തന്റെ ജീവിതം ജീവിച്ചു തീര്‍ക്കുകയാണ്. ഓവര്‍ എക്സ്പ്രെഷന്‍ കൊണ്ടും തൊണ്ടയലറിക്കൊണ്ടുമൊക്കെ കോമാളി കഥാപാത്രങ്ങളെ ചെയ്തിരുന്ന ഒരു നടനാണ് ഇത് സാധിച്ചത് എന്നുള്ളിടത്താണ് അത്ഭുതം) അബുവിന്റെ ഓരോ മാനസിക തലവും പെരുമാറ്റവും വേദനയുമൊക്കെ കാണുമ്പോള്‍ സലീം കുമാര്‍ എന്നൊരു നടനെ നമ്മള്‍ തികച്ചും മറന്നു പോകുന്നു. അബു മാത്രമല്ല സിനിമയില്‍ അഭിനയിച്ച ഏതൊരു വ്യക്തിയും തികച്ചും സ്വാഭാവികമായിത്തന്നെ കഥാപാത്രങ്ങളെ ചെയ്തിരിക്കുന്നു. സറിനാ വഹാബിന്റെ അഭിനയവും പ്രത്യേകം എടുത്ത് പറയണം (ഗദ്ദാമയിലെ പ്രകടനത്തിനു കാവ്യാ മാധവനു നല്ല നടിക്കുള്ള അവാര്‍ഡ് കൊടുത്തെങ്കില്‍ ചിത്രത്തിലെ അഭിനയത്തിനു സറീനാ വഹാബിനു ഒമ്പത് അവാര്‍ഡ് കൊടുത്താല്‍ പോലും തെറ്റില്ല) കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, നെടുമുടി വേണു, കലിംഗ ശശി എന്നിവരൊക്കെ അഭിനയത്തില്‍ നന്നായി മികച്ചു നിന്നു. ടി. എന്‍. ഗോപകുമാറിന്റെ അവസാന സമയത്തെ പ്രകടനത്തില്‍ മാത്രമാണ് അല്പം നാടകീയത കാണപ്പെട്ടത്.

ആദാമിന്റെ മകന്‍ അബുവിനെ മികച്ച സിനിമയാക്കുന്നതില്‍ ഏറേ സഹായിച്ചിരിക്കുന്നത് മധു അമ്പാട്ടിന്റെ ക്യാമറ തന്നെയാണ്. വളരെ ഒതുക്കത്തോടെ ചുരുങ്ങിയ സംഭാഷണങ്ങലോടെ മിതത്വം പാലിച്ചിരിക്കുന്ന സീനുകളും തുടര്‍ച്ചയുമൊക്കെ പ്രേക്ഷകനിലേക്ക് ഏറ്റവും കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ക്യാമറയൊരുക്കിയ ദൃശ്യങ്ങള്‍ക്കൊണ്ടാണ്‍. അബുവിന്റെ ജീവിതവും ഓരോ അവസ്ഥയില്‍ അബു അനുഭവിക്കുന്ന മാനസിക തലവുമൊക്കെ പ്രേക്ഷകനിലേക്ക് കൊണ്ടുവരാന്‍ മധു അമ്പാട്ടിനായിട്ടുണ്ട്. ഒപ്പം സിനിമയില്‍ ഒരു മിസ്റ്ററി പോലെയുള്ള ഉസ്താദിന്റെ അവതരണത്തിനുമൊക്കെ സിലൌട്ട് (silhouette) സങ്കേതം ഉപയോഗിച്ചിരിക്കുന്നത് നന്നായിട്ടൂണ്ട്. ചിത്രത്തിന്റെ പൂര്‍ണ്ണതക്ക് വേണ്ടി അളന്നു മുറിച്ചതെന്ന പോലെയാണ് മധു അമ്പാട്ടിന്റെ ഷോട്ടൂകള്‍. ഐസക് തോമാസ് കൊട്ടുകാപ്പിള്ളിയുടെ പശ്ച്ചാത്തല സംഗീതവും ചിത്രത്തിന്റെ വിജയത്തിനു പിന്നിലുണ്ട്. മാത്രമല്ല മധു അമ്പാട്ടിന്റെ ഫ്രെയിമുകള്‍ക്കൊപ്പം ഐസക് തോമാസിന്റെ ശബ്ദങ്ങളും ചേരുമ്പോള്‍ പ്രേക്ഷകനു കിട്ടുന്ന ഭാവതലം മനോഹരംതന്നെയണ്. വിശാലമായി പച്ചപ്പന്തല്‍ വിരിച്ചു നില്‍ക്കുന്ന പ്ലാവിനോട് ചേര്‍ന്ന് കലാസംവിധായകന്‍ ജ്യോതിഷ് ഒരുക്കിയ അബുവിന്റെ വീടും വീടിനോട് ചേര്‍ന്ന് ഒരുക്കിയ പ്രോപ്പര്‍ട്ടികളും അനുബന്ധ ഘടകങ്ങളുമൊക്കെ തികച്ചും സ്വാഭാവികതയൊരുക്കിയിട്ടുണ്ട് (എങ്കിലും അതി സമീപ ദൃശ്യങ്ങളില്‍ ചിലയിടത്തൊക്കെ സെറ്റാണെന്നു മനസ്സിലാക്കന്‍ പറ്റുന്നു എന്ന ചെറിയ ന്യൂനതയുമുണ്ട്) റസാഖ് തിരൂര്‍ ഒരുക്കിയ വസ്ത്രാലങ്കാരവും മികച്ചതു തന്നെ. സിനിമയില്‍ പലപ്പോഴും കലാസംവിധായകനും വസ്ത്രാലങ്കക്കാരനും ക്യാമാറാമാനും കൂടിച്ചേരുമ്പോള്‍ അതിമനോഹരമായ പെയിന്റിംഗുകള്‍ പോലെ ഉജ്ജ്വല ഫ്രെയിമുകള്‍ പ്രേക്ഷകനു കിട്ടൂന്നുണ്ട്.

മലയാളാ സിനിമയിലെ പതിവു ക്ലീഷേകള്‍ക്കുള്ള ഒരു പാട് സന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ടെങ്കിലും സംവിധായകന്‍ കൂടിയായ തിരക്കഥാകൃത്തിന്റെ പാടവം അത്തരം സംഭവങ്ങളെ കയ്യടക്കം കൊണ്ട് മനോഹരമാക്കി. കടും വര്‍ണ്ണത്തില്‍ ചാലിച്ച സെന്റിമെന്റല്‍ സീക്വസുകളും, ചര്‍വ്വിതചര്‍ണ്ണചെയ്യപ്പെട്ട സംഭാഷണങ്ങളുമൊക്കെ പടിക്ക് പുറത്തു നിര്‍ത്തിത്തന്നെയാണ് അബുവിന്റെ ജീവിതം തിരക്കഥയാക്കപ്പെട്ടിരിക്കുന്നത്. മികച്ച തിരക്കഥക്ക് സലീം അഹമ്മദ് സംസ്ഥാന പുരസ്കാരം നേടിയെങ്കില്‍ അത് വെറുതെയല്ല തന്നെ.

മട്ടന്നൂര്‍ സ്വദേശിയായ സലീം അഹമ്മദിനു തന്റെ ജീവിതപരിസരത്തുനിന്നാണത്രെ അബുവിനെ ലഭിക്കുന്നത്. തന്റെ ഓര്‍മ്മകളില്‍ എപ്പോഴും കടന്നു വരുന്ന, യുനാനിഗുളികകളും അത്തറും നിറച്ച മാറാപ്പേന്തി നാട്ടുവഴികളിലുടേ യാത്രചെയ്യുന്ന അബുവിനെ എട്ട് വര്‍ഷം മുന്‍പാണ് ഒരു സിനിമയാക്കാന്‍ സലീം ശ്രമം തുടങ്ങുന്നത്. സുഹൃത്തായ അഷറഫ് ബേദിയുടെ സഹകരണവും സിനിമക്ക് വഴി തുറക്കാന്‍ കാരണമായി. ബിരുദ പഠനത്തിനു ശേഷം ടൂറിസം ഡിപ്ലോമയും പൂര്‍ത്തീകരിച്ച സലീം, സിനിമാ മോഹങ്ങളെ താലോലിച്ച് കൊണ്ട് തന്നെ പല ജോലികളും ചെയ്തെങ്കിലും ജി.എസ്. വിജയന്റെ സാഫല്യം എന്ന ചിത്രത്തില്‍ തിരക്കഥാ പങ്കാളി ആയിട്ടാണ് തുടങ്ങുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ താലോലം, ശാന്തം, കരുണം എന്നീ സിനിമകളിലും ശ്യാമപ്രസാദിന്റെ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ആദ്യ ചിത്രത്തിലും അണിയറപ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കൊണ്ട് തന്റെ സിനിമാ ജീവിതം ആരംഭിച്ചു.

ആദ്യചിത്രത്തിലൂടേ നിര്‍മ്മാതാവ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, വിതരണം എന്നീ സമസ്തമേഖലകളിലും കൈവച്ചാണ് സലീം അഹമ്മദ് പ്രവേശിച്ചിരിക്കുന്നത്. ആദ്യ സ്വതന്ത്ര സംരംഭം വെറുതെയായില്ല, ഒരു സംവിധായകന്റെ ആദ്യചിത്രത്തിനു ഇത്രയും പുരസ്കാരങ്ങള്‍ ഒരുമിച്ച് കിട്ടുന്നത് ഒരു പക്ഷെ മലയാളത്തില്‍ വിരളമായിരിക്കും. പുരസ്കാരങ്ങളേക്കാളുപരി, ഏതു ആസ്വാദനനിലവാരത്തിലുമുള്ള പ്രേക്ഷകനെ സംതൃപ്തിപ്പെടൂത്താനും സാധിച്ചിട്ടുണ്ട്. എന്തായാലും ആദാമിന്റെ മകന്‍ അബു നിലവിലെ ചില പൊതുധാരണകളെ തകിടം മറിച്ചിട്ടുണ്ട് എന്ന്‍ പറയാതെ വയ്യ. (അവാര്‍ഡ് പ്രഖ്യാപനത്തോടേ ആദ്യം ഞെട്ടിയത് പ്രഗത്ഭരെന്നു സ്വയം കരുതുന്ന/നടീക്കുന്നവരുടേ ആത്മബോധമായിരുന്നു. സിനിമ കാണുന്നതോടേ ഞെട്ടലുകള്‍ പൂര്‍ണ്ണമാവുകയും ചെയ്യും) അതിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ സലീം അഹമ്മദിനു തന്നെയാണ്. മുഖ്യാധാ‍രാ സിനിമകളുടെ വെളിമ്പറമ്പുകളില്‍ കോമാളികളെന്നു അണിയറക്കാരും പ്രേക്ഷകനും കരുതിയിരുന്ന ചില അഭിനേതാക്കളെ അഭിനയത്തിന്റെ കേന്ദ്രകഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുക എന്ന ദൈത്യം ഒരു പുതു സംവിധായകന്‍ തന്റെ ആദ്യചിത്രത്തിലുടെ പ്രാവര്‍ത്തികമാക്കി എന്നു മാത്രമല്ല, തന്റെ ദൈത്യം ശരിയായിരുന്നു എന്ന് വിജയിപ്പിച്ച് കാണിക്കുക കൂടീ ചെയ്തു. സുരാജ് വെഞ്ഞാറമൂടും, കലാഭവന്‍ മണിയും, ജാഫര്‍ ഇടുക്കിയുമൊക്കെ സിനിമക്ക് പ്രേക്ഷകനെ കൂട്ടാനുള്ള ടോണിക്കുകളല്ല എന്നുള്ളത് സിനിമ കാട്ടിത്തരുന്നുണ്ട്. കൂടാതെ, കച്ചവട സിനിമയിലെ പ്രശസ്ഥ താരങ്ങളെ എങ്ങിനെ ഫലപ്രദമായി ഇത്തരം സിനിമകളില്‍ ഉപയോഗിക്കാമെന്നതിനും ഇതൊരു ഉദാഹരണമാണ്.

എഴുത്തിലും അഭിനയത്തിലും സാങ്കേതികത്വത്തിലുമെന്നല്ല ഓരോ അംശത്തിലും പൂര്‍ണ്ണത അവകാശപ്പെടാവുന്ന അതിമനോഹരമായ ചിത്രം, മലയാളത്തില്‍ നല്ല സിനിമകളില്ല, പുതുമകളില്ല, എന്നു അലറിക്കരയുന്നവര്‍ക്ക് ഒരു ചുട്ട മറുപടിയാണ് അബുവിന്റെ വാര്‍ദ്ധക്യകാല ജീവിതം. അതും ക്ലീഷേകളുടെ കടും വര്‍ണ്ണങ്ങളില്ലാതെ, ചര്‍ദ്ദിക്കാന്‍ തോന്നുന്ന തമാശകളില്ലാതെ, സദാചാര - ഉപദേശ പ്രസംഗങ്ങളില്ലാതെ തികച്ചും ശാന്തമായൊഴുകുന്ന നദി പോലൊരു ചിത്രം. കൂടാതെ, തിരക്കഥയിലും അഭിനയത്തിലും സാങ്കേതികതയിലുമൊക്കെ എങ്ങിനെ മിതത്വം പാലിക്കാമെന്ന് മുഖ്യധാരയിലെ പതിവു ഹിറ്റ് മേക്കേര്‍സിനു ഒരു പാഠവുമാണ് . സിനിമ നിങ്ങള്‍ കണ്ടില്ലെങ്കില്‍...മലയാളത്തിലെ നല്ലൊരു സിനിമ നിങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന് മാത്രമല്ല, മലയാള സിനിമയെ നാഴികക്ക് നാല്‍പ്പതുവട്ടം കുറ്റം പറയുന്നവരുടെ വാചാടോപങ്ങള്‍ക്ക് ചെവി തരാന്‍ ഏതാനും വിഡ്ഢികള്‍ വരുമായിരിക്കും പക്ഷെ, ഒരു നല്ല പ്രേക്ഷകന്‍ പേരിനു പോലും ഉണ്ടായിരിക്കില്ല എന്നോര്‍ക്കുന്നതു നന്ന്.

വാല്‍ക്കഷണം : കുറച്ച് നാള്‍ മുന്‍പ് വരെ മലയാളം ഓണ്‍ലൈന്‍ സ്പേസിലെ സകല സിനിമാ നിരൂപണ-ആസ്വാദനകുറിപ്പുകളില്‍ ഉണ്ടായിരുന്ന സ്ഥിരം വാചകമായസലീം കുമാറും സുരാജ് വെഞ്ഞാറമൂടും സിനിമയിലുണ്ട് ജാഗ്രത!” എന്ന സംഭാഷണത്തെ ഒന്നു തിരിച്ചിടട്ടെ... സലീം കുമാറും സുരാജ് വെഞ്ഞാറമൂടും സിനിമയില്‍ ഇല്ല. അങ്ങിനെ രണ്ടു പേരെ സിനിമയില്‍ ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്കാവില്ല. :) :)


ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ക്ക് എം3 ഡി ബി യുടെ ഈ പേജ് സന്ദര്‍ശിക്കുക

15 comments:

NANZ said...

ഈ സിനിമ നിങ്ങള്‍ കണ്ടില്ലെങ്കില്‍...മലയാളത്തിലെ നല്ലൊരു സിനിമ നിങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന് മാത്രമല്ല, മലയാള സിനിമയെ നാഴികക്ക് നാല്‍പ്പതുവട്ടം കുറ്റം പറയുന്നവരുടെ വാചാടോപങ്ങള്‍ക്ക് ചെവി തരാന്‍ ഏതാനും വിഡ്ഢികള്‍ വരുമായിരിക്കും പക്ഷെ, ഒരു നല്ല പ്രേക്ഷകന്‍ പേരിനു പോലും ഉണ്ടായിരിക്കില്ല എന്നോര്‍ക്കുന്നതു നന്ന്.

ആദാമിന്റെ മകന്‍ അബു-വിന്റെ വിശേഷങ്ങളുമായി എം 3 ഡി ബി. യില്‍ പുതിയ റിവൂ

അഭിപ്രായങ്ങള്‍ രേഖപ്പെടൂത്തുമല്ലോ

Kiranz..!! said...

ദേശീയ അവാർഡിനുശേഷം സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു കണ്ടപ്പോൾ ഒരു പക്ഷേ ഭൂരിഭാഗം പ്രേക്ഷകരും വിലയിരുത്തിയത് സംസ്ഥാന സർക്കാരിന്റെ ധർമ്മസങ്കടമെന്നായിരുന്നു.എല്ലാ സിനിമാനിരൂപണവും ചേർത്ത് വായിക്കുമ്പോൾ താഴെയുള്ള ഏതെങ്കിലും കൺക്ലൂഷനിൽ എത്തേണ്ടി വരുന്നു.
1.എല്ലാ സിനിമാനിരൂപകരും ധർമ്മസങ്കടത്തിലായിരിക്കുന്നു.
2.ആരും ധർമ്മസങ്കടത്തിലാവുന്നതിനേക്കാളുമധികം ചിത്രം ഗംഭീരമായിരിക്കുന്നു... ഇതിലെ 2 വിശ്വസിച്ച് കൊണ്ട് എല്ലാവരെയും ചിത്രം കാണാൻ ഉദ്ബോദനം നടത്തുന്നു :)

Haree said...

ആ വാല്‍ക്ക‍ഷണം വളരെ നന്നായി! :)
ഛായാഗ്രഹണത്തില്‍ ഇത്രയധികം വൈവിധ്യം അടുത്തെങ്ങും ഒരു മലയാളസിനിമയില്‍ കണ്ടതായി ഓര്‍മ്മയിലില്ല.

നിരൂപകര്‍ക്ക് എന്ത് ധര്‍മ്മസങ്കടം? ഒരു മോശം ചിത്രം മോശമെന്നു പറയുവാനും ഒരു നല്ല ചിത്രം നല്ലതെന്നു പറയുവാനും അധികം തലപുകയ്ക്കേണ്ടതില്ല. പക്ഷെ ആവറേജ് ചിത്രം എബൌവ് / ബിലോ ആവറേജുകളില്‍ ഏതില്‍ പെടുത്തണമെന്ന് പലപ്പോഴും ധര്‍മ്മസങ്കടമാവാറുമുണ്ട്. :)

എതിരന്‍ കതിരവന്‍ said...

മലയാളത്തിൽ “കാസ്റ്റിങ്” അല്ലെങ്കിൽ ഉചിത നടൻ/നടി യെ വേഷം ഏൽ‌പ്പിക്കുക എന്ന പതിവ് പണ്ടേ ഇല്ല. അതിന് ഒരു അപവാദമാണ് സലിം കുമാറിനു ഈ റോളു കൊടുക്കാനുള തീരുമാനം.
രണ്ടു മൂന്നു പേരുടെ താരപ്രഭാവത്തിൽ കറങ്ങുന്ന സിനിമ ഇനിയെങ്കിലും ഇതൊക്കെ തിരിച്ചറിഞ്ഞെങ്കിൽ!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വാല്‍ക്കഷണം ഇഷ്ടപ്പെട്ടു... ആ രണ്ടു നടന്മാരുടെ കഴിവുകള്‍ കാണിക്കാന്‍ സംവിധായകര്‍ അവസരം നല്‍കാത്തതിന് അവരെ പറഞ്ഞിട്ടെന്തു കാര്യം?

ശ്രീ said...

നന്നായി

Manoraj said...

വാല്‍കഷണത്തില്‍ നിന്നും തന്നെ സിനിമയില്‍ ആ നടന്മാര്‍ക്കുള്ള ശ്ലാഘനീയമായ പങ്ക് വ്യക്തമാവുന്നു. സിനിമ തീര്‍ച്ചയായും കാണും. കണ്ടിരിക്കും.

നിരക്ഷരൻ said...

ഈ നിരൂപണം വായിക്കുന്നില്ല. നാളെ സിനിമ കാണാം പറ്റുമോന്ന് നോക്കട്ടെ. കണ്ട് വന്നിട്ട് പറയാം അഭിപ്രായം. കാണുമെന്ന് കാര്യം മൂന്നരത്തരം.

പാച്ചു said...

നല്ല റിവ്യൂ - ഇനി അടൂത്ത വീക്കെൻഡേ സിനിമ കാണാൻ പറ്റുവോള്ളൂ - ആ സമയം വരെ അബു ഇവിടെ കളിച്ചാൽ മതിയായിരുന്നു. (സിറ്റി ഓഫ് ഗോഡ് ഞാൻ ഇനിയും ചേർത്തലയിൽ വരാൻ കാത്തിരിക്കുന്നു, ഇനിയൂം അതിവിടെ എത്താറായിട്ടില്ല - അങ്ങനത്തെ സ്ഥിതിയിൽ അബു രണ്ടാഴ്ച ഓടുമെന്നും പ്രതീക്ഷിക്ക വയ്യ ) :(

NANZ said...

റിവ്യൂവിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയ വായനക്കാർക്ക് നന്ദി.

എന്തായാലും ഓൺലൈനിലെ എല്ലാ നിരൂപകരും ഒരേപോലെ ധർമ്മസങ്കടത്തിലാവാൻ വഴിയില്ല. മലയാളം ഓൺലൈനിലെ എല്ലാ നിരൂപണങ്ങളും ഒരേപോലെ ഈ ചിത്രത്തെ നന്നായിട്ടുണ്ട് എന്നു പറഞ്ഞെങ്കിൽ അത് ചിത്രം നല്ലത് കൊണ്ട് തന്നെയാൺ.

മലയാള സിനിമയിലെ കാസ്റ്റിങ്ങ്(അങ്ങിനെയൊന്നു മലയാളത്തിലുണ്ടോ?) പലപ്പോഴും കഥാപാത്രം /സിനിമ വിജയിപ്പിക്കാനുള്ള എളുപ്പവഴിയാൺ.ഒരു കഥാപാത്രത്തെ രജിസ്റ്റർ ചെയ്തെടുക്കാനുള്ള എല്ലാത്തരത്തിലുമുള്ള അദ്ധ്വാനം ലാഭം. അതുകൊണ്ടാൺ, സിദ്ധിഖും, കൊല്ലം തുളസിയും,മുകേഷും, ഇന്നസെന്റും, നെടുമുടിയും (ഏതാനും ഉദാ. മാത്രം) ഒക്കെ ചക്കിൽ കെട്ടിയ കാളയെപ്പോലെ ഒരേ വേഷത്തിൽ കിടന്ന് കറങ്ങുന്നത്.

അബു തിയ്യറ്ററിൽ എത്ര ദിവസം കളിക്കുമെന്ന് പറയാവില്ല. അല്ലെങ്കിലും നമ്മൾ പ്രേക്ഷകർക്ക് നല്ല സിനിമ രണ്ടാഴ്ച ഓടിയാലും കാണാൻ സാധികാറില്ലല്ലോ. സിനിമ അധികം ദിവസം തിയ്യറ്ററിൽ ഇല്ലാതിരുന്നതുകൊണ്ട് കാണാൻ സാധിച്ചില്ല എന്നു കാരണം പറയും, പക്ഷെ, പോക്കിരിരാജയും, കാര്യസ്ഥനും, ക്രിസ്ത്യൻ ബ്രദേഴ്സുമൊക്കെ ആദ്യദിവസത്തെ ആദ്യ ഷോ-യ്ക്കു തന്നെ കാണും. രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ കാണാം ഗൂഗിൾ ബസ്സിൽ ഈ സിനിമയുടെ ടോറന്റ് ലിങ്ക് വിതരണ വാരാഘോഷം നടത്തി ഘോരഘോരം പ്രസംഗിക്കുന്നത്. ഇത്രയും നല്ല സിനിമ തിയ്യറ്ററിൽ വിജയിച്ചില്ലല്ലോ എന്ന കണ്ണീരൊഴുക്കലും ഉണ്ടാവും.

Anil cheleri kumaran said...

സലിം അഹമ്മദിന് അഭിനന്ദനങ്ങൾ..!

yousufpa said...

കേട്ടേടത്തോളം ഈ സിനിമ കാണാതെ വയ്യ.
മലയാള സിനിമയിൽ സമൂലമായ ഒരു മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നത് ഒരു വേള ബ്ളോഗേഴ്സ് ആകുമോ..?

nandakumar said...

സിനിമ കണ്ടു. ഇഷ്ടപ്പെട്ടു.
ലളിതമായ സിനിമ, ലളിതമായ ആവിഷ്കാരം. ഹൃദയത്തില്‍ തൊടുന്നു. സലീം കുമാര്‍ ഉജ്ജ്വലമായിരിക്കുന്നു. ഇതുപോല ലളിതമായ ചിത്രങ്ങള്‍ ധാരാളമായി ഉണ്ടാകട്ടെ...

അഭിലാഷങ്ങള്‍ said...

ഇന്നാണു ഈ ചിത്രം കാണുവാൻ സാധിച്ചത്. ഏറെ വൈകിയിരിക്കുന്നു.
എങ്കിലും സാരമില്ല, ലളിതസന്ദരമായ ഒരു ചിത്രം കാണാൻ സാധിച്ചു എന്നതിൽ സന്തോഷം തോന്നുന്നു. ഈ റിവ്യൂ ഉന്നത നിലവാരം പുലർത്തുന്നു, Nanz. ഇതിൽ എഴുതിയിരിക്കുന്നതിയിരിക്കുന്ന എല്ലാ കാര്യങ്ങളോടും 100% യോജിക്കുന്നു.

സലിം കുമാറിനും സലിം അഹമ്മദിനും ഒരോ സെല്യൂട്ട്.
സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾക്ക് പുറമെ, ഈ ചിത്രത്തിനു "ഇന്ത്യയിൽ നിന്നുള്ള 2011 ലെ ഓസ്കാർ എൻ‌ട്രി" എന്ന നിലയിൽ നോമിനേഷനും ലഭിച്ചിരിക്കുന്നു. ഈ ചിത്രത്തിനു പിറകിലുള്ള ടീമിനു അഭിമാനിക്കാൻ ഇനി എന്തു വേണം!? മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാറൊന്നും കിട്ടിയില്ലേലും സാരമില്ല, എത്താവുന്നത്ര ഉയരത്തിൽ ഇപ്പോൾ തന്നെ ഈ ചിത്രം എത്തിക്കഴിഞ്ഞു. അതിനു ഈ ചിത്രത്തിന്റെ പിന്നണിയിലുള്ളവരെ അഭിനന്ദിച്ചേ മതിയാവൂ.

ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും വളരെ വളരെ മികച്ചതാണു എന്നതാണു എടുത്തു പറയേണ്ട മറ്റൊരു കാര്യം. അത് റിവ്യൂവിൽ എവിടെയും പറഞ്ഞില്ല എന്നത് റിവ്യൂവിന്റെ ഒരു ന്യൂനതയയി ഞാൻ കാണുകയാണു. ആവശ്യത്തിനു മാത്രം അത് ആവശ്യമുള്ള സ്ഥലങ്ങളിൽ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്ന അതിമനോഹരമായ ഗാനങ്ങളെ കാണാതെ പോകുന്നത് ശരിയല്ല എന്ന അഭിപ്രായം ഉണ്ട് നാൻസ്, ഇനി ശ്രദ്ധിക്കുമല്ലോ.

പിന്നെ, ചിത്രത്തെ പറ്റി നല്ല കാര്യങ്ങൾ പറയുമ്പോൾ ‘എനിക്ക് തോന്നിയ‘ കുറ്റവും കുറവും കൂടി പറയണമല്ലോ! ഈ ചിത്രത്തിൽ ഹാജ്യാരെ കാർ ഡ്രൈവിങ്ങ് പഠിപ്പിക്കുന്ന ഒരു സീൻ ഉണ്ട്. കാർ ഡ്രൈവിങ്ങ് ടെസ്റ്റിനു പ്രിപ്പേർ ചെയ്യിക്കാൻ “8” എടുപ്പിക്കുന്നു! അത് കേരളത്തിൽ എവിടെത്തെ ഏർപ്പാടാണു???!! കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലെ കാര്യമേ എനിക്കറിയൂ, ഈ ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടും ആ പ്രദേശങ്ങൾ ആണെന്നാണു ഞാൻ മനസ്സിലാക്കുന്നത്. കാർ ഡ്രൈവിങ്ങ് ൽ “H" ഉം 2-വീലർ ഡ്രൈവിങ്ങ് ടെസ്റ്റിൽ “8” ഉം ആണു എടുപ്പിക്കുക. അങ്ങിനെയാണു സാധാരണ പഠിപ്പിക്കാറും (കാർ ഡ്രൈവിങ്ങിൽ ‘8‘ എടുത്താൽ റിവേസ് ഗിയർ ഒന്നും യൂസ് ചെയ്യാൻ പറ്റില്ലല്ലോ..) . ഞാനൊക്കെ നാട്ടിൽ ഡ്രൈവിങ്ങ് പാസായതും (പാസായിട്ടുണ്ട്, സത്യം :) ) അങ്ങിനെയൊക്കെ ചെയ്തിട്ടാണു. സോ, ഈ ഒരു ഭാഗത്തിലെ ഡയലോഗുകൾ “തമാശ സൃഷ്ടിക്കാനായി വെണ്ടി ഉണ്ടാക്കിയതാണോ” എന്ന് ഞാൻ ബലമായി സംശയിക്കുന്നു.
ഹാജിയാർ ഇൻസ്ട്രക്റ്റർ സംഭാഷണം സീൻ:
“ന്റെ ഹാജിക്കാ നിങ്ങടെ ഡ്രൈവിങ്ങ് പഠിപ്പിക്കാൻ എന്നെക്കൊണ്ട് പറ്റൂല്ല ... 8 വരക്കാൻപറഞ്ഞിട്ട് ങ്ങള് പൂജ്യം വരക്വാ?”
“ഞാൻ 8 വരക്കുന്നത് ഇങ്ങനെ 2 പൂജ്യം ഇട്ടിട്ടാണു..”
“8 ഉം H ഉം എടുക്കാണ്ട് ലൈസൻസ് കിട്ടൂല്ല...!!!“
“അങ്ങിനെയാണെങ്കിൽ തീവണ്ടിയുടെ ഡ്രൈവർമ്മാർക്ക് ലൈസൻസ് കിട്ടൂല്ലാലോ..! നീയിനി 8 ന്റെ കാര്യമൊന്നും ഞമ്മളോട് പറയേണ്ട അതൊന്നും ഞമ്മളെകൊണ്ട് പറ്റൂല്ല.. 9 വേണേൽ ഞമ്മളെടുക്കാം..“ -എന്നൊക്കെ പറയുന്ന ആ ഭാഗം രസമായിട്ടുണ്ടേലും വസ്തുതകൾക്ക് നിരക്കാത്തതാണു, മാത്രമല്ല തമാശ പറയാൻ ഉണ്ടാക്കിയെടുത്ത ഡയലോഗ്സ് ആയി മാത്രമേ അതിനെ കാണാൻ കഴിയൂ...!

-Abhilash

NANZ said...

@ അഭിലാഷങ്ങള്‍
അഭിലാഷങ്ങളുടെ വിശകലനത്തിനു നന്ദി. സിനിമ ഇറങ്ങിക്കഴിഞ്ഞും പിന്നീടു കണ്ടും വീണ്ടും നമ്മുടെ ബ്ലോഗിലെ റീവ്യൂ വായിച്ച് അഭിപ്രായമറീയിക്കുന്ന ഈ മനസ്സിനു ഒരുപാട് നന്ദി. ഇനിയും ഇതുപോലെ ഉണ്ടാവണമെന്നും അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകണമെന്നും ആശിക്കുന്നു,

ഗാനങ്ങളെപ്പറ്റിയുള്ള പരാമര്‍ശം വിട്ടൂപോയതില്‍ ഖേദിക്കുന്നു. പലപ്പോഴും സിനിമ ഇറങ്ങി എത്രയും വേഗം നമ്മുടേ ബ്ലോഗില്‍ റിവ്യൂ പബ്ലിഷ് ചെയ്യേണ്ട തിരക്കില്‍ ചിലവ വിട്ടു പോകുന്നുണ്ട്. സമയം കിട്ടുമ്പോള്‍ അപ്ഡേറ്റ് ചെയ്യാറുണ്ടെങ്കിലും ചിലതില്‍ സാധിക്കാറില്ല. ഇനി ശ്രദ്ധിക്കുന്നതാണ്.

അഭിലാഷ് പറഞ്ഞ ആ കോമഡി രംഗം തീര്‍ത്തും ശരിയാണ്. മറ്റു ഓണ്‍ലൈന്‍ റിവ്യൂകളില്‍ അതിനെ പരാമര്‍ശിച്ചു കണ്ടു. അതൊരു കുറവായി കാണുന്നു.
അതുപോലെ തന്നെ മറ്റൊരു രംഗത്ത് അബുവിന്റെ ഭാര്യയുടെ സംഭാഷണത്തില്‍ വള്ളുവനാടന്‍ ഭാഷ കയറി വരുന്നതും ഒരു ന്യൂനതയാണ് [അബുവിന്റെ ഭാര്യ (സറീന) പശുവിനു വെള്ളം കൊടുത്തുകൊണ്ടു സംസാരിക്കുന്ന സമയത്ത് ഒരു ഡയലോഗ് പറഞ്ഞത്‌ " അതിനിപ്പൊ ന്താ ഇവിടെ ഇണ്ടായേ?" എന്നാണ്.]

കൊടൂം വരള്‍ച്ച ബാധിച്ച മലയാള സിനിമയില്‍ അബു പോലെ ഇത്തരത്തിലുള്ള വേനല്‍ മഴകള്‍ പെയ്യുന്നത് ഒരു ആശ്വാസമല്ലേ? അതിന്റെ ആഹ്ലാദത്തില്‍ നല്ല സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ചില ചെറിയ ന്യൂനതകളെ പരാമര്‍ശിക്കാറീല്ല. അല്ലെങ്കില്‍ വലിയ ആഹ്ലാദത്തില്‍ അവ വിട്ടുപോകുകയും ചെയ്യാം.
എന്തായാലും സിനിമ ഇറങ്ങി നാളുകള്‍ കഴിഞ്ഞ് ഈ ഒരു അഭിപ്രായം രേഖപ്പെടൂത്തിയതില്‍ അതിയായ സന്തോഷം രേഖപ്പെടൂത്തുന്നു. തുടര്‍ന്നും മറ്റു സിനിമകളെക്കുറിച്ചുള്ള അഭിപ്രായം പിന്നീടും രേഖപ്പെടൂത്തുമെന്നു കരുതട്ടെ.

നാന്‍സ്