മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.
Showing posts with label kunjacko boban. Show all posts
Showing posts with label kunjacko boban. Show all posts

Sunday, September 11, 2011

ഡോക്ടർ ലൗ - റിവ്യൂ



കോളേജ് ക്യാമ്പസ്സെന്നാൽ മലയാളം സിനിമയിൽ പ്രണയത്തിന്റെ മാത്രം ക്യാമ്പസ്സാണെന്നാണു. പുതിയ ഓണം റിലീസായ ഡോക്ടർ ലൗ എന്ന ചിത്രവും മറ്റൊന്നല്ല ചിത്രീകരിച്ചിരിക്കുന്നത്. പക്ഷെ, ഇതിൽ പരസ്പരം പ്രണയിക്കാൻ കൊതിക്കുന്നവർക്ക് മീഡിയേറ്ററായി വർത്തിച്ച് അവരുടെ പ്രണയം പൂവണിയിക്കുന്ന ഒരു കൺസൾട്ടന്റിനെക്കുറിച്ചാണു പറയുന്നത്.

ജിതിൻ ആർട്ട്സിന്റെ ബാനറിൽ ജോയ് തോമാസ് ശക്തികുളങ്ങര നിർമ്മിച്ച് നവാഗതനായ കെ ബിജു തിരക്കഥയെഴുതി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ,ഭാവന, അനന്യ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച 'ഡോക്ടർ ലൗ" മഹത്തായൊരു സിനിമയൊരുക്കുക എന്നതിനു പകരം ക്യാമ്പസ് പശ്ചാത്തലത്തിൽ നർമ്മമധുരമായ സംഭവങ്ങളാൽ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുന്ന നല്ലൊരു എന്റർടെയ്നർ ഒരുക്കുക എന്നതാണു ഇതിന്റെ പിന്നണിപ്രവർത്തകരുടെ ലക്ഷ്യം എന്നു വ്യക്തമാക്കുന്നുണ്ട്. ആ ദൗത്യം 'ഡോ. ലൗ' ഭേദപ്പെട്ട രീതിയിൽ തന്നെ പ്രാവർത്തികമാക്കുന്നുണ്ട്. പുതിയ ക്യാമ്പസ്സ് പശ്ചാത്തലത്തിൽ കൊച്ചുകൊച്ചു നർമ്മ സംഭവങ്ങളുമായി അരങ്ങേറുന്ന ചിത്രം വളരെ ഗംഭീരവും കൂടുതൽ മിഴിവാർന്നതുമായ സിനിമാസ്വാദനമൊന്നും പകർന്നുതരുന്നില്ലെങ്കിലും പ്രേക്ഷകനെ ബോറഡിപ്പിക്കുന്നില്ല. സിനിമ കേവലം വിനോദം മാത്രം ലക്ഷ്യം വെച്ചിട്ടുള്ള പ്രേക്ഷകനു ചിത്രം നല്ലൊരു എന്റർടെയ്നർ ആയേക്കാം.

പ്ലോട്ട് : ഒരു കോളേജ് ക്യാമ്പസ്സിലേക്ക് ഒരു പ്രണയദൗത്യവുമായി ഒരു ചെറുപ്പക്കാരൻ എത്തുന്നു. പലരുടേയും പ്രണയം സഫലീകരിച്ച് കൊടുത്ത ആ ചെറുപ്പക്കാരനെ ക്യാമ്പസ്സ് കൂട്ടുകാർ 'റൊമാൻസ് കൺസൾട്ടന്റ്' ആക്കിത്തീര്ക്കുന്നു. കോളേജിലെ തന്റേടിയായ ഒരു പെൺകുട്ടിയുമായി തന്റെ കൂട്ടുകാരനെക്കൊണ്ട് പ്രണയിപ്പിക്കാനുള്ള തന്ത്രത്തിനിടയിൽ ആക്സ്മികമായ സംഭവവികാസങ്ങൾ ക്യാമ്പസ്സിൽ സംഭവിക്കുന്നു.

ഡോക്ടർ ലൗവിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കാൻ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

***************************************************************************************

ദീർഘകാലം മലയാള സിനിമയിൽ അസിസ്റ്റന്റായും അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ച ബിജു അരൂക്കുറ്റിയാണു കെ.ബിജുവെന്ന പേരിൽ ഡോക്ടർ ലൗവിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഒരു ഡയറക്ടറുടെ ആദ്യചിത്രമെന്ന നിലയിൽ വിലയിരുത്തുമ്പോൾ കെ.ബിജു അഭിനന്ദാർഹമായ കയ്യടക്കത്തോടേ ഒരു തുടക്കക്കാരന്റെ പാകപ്പിഴകളില്ലാതെ ചിത്രം അണിയിച്ചൊരുക്കി എന്ന് പറയാം. ആദ്യചിത്രമായതുകൊണ്ടാകാം ഒരു പക്ഷെ, ഗഹനമായ വിഷയമോ മറ്റു ആഖ്യാനരീതികളോ പിന്തുടരാതെ സാധാരണ പ്രേക്ഷക്നു രണ്ടു രണ്ടര മണിക്കൂർ തിയ്യറ്ററിൽ ആസ്വദിക്കാനാവുന്ന ക്യാമ്പസ്സ് പശ്ചാത്തലത്തിലൊരു ഹ്യൂമർ ചിത്രം അണിയിച്ചൊരുക്കിയത്. സംവിധാനത്തിൽ കെ. ബിജുവെന്ന സംവിധായകൻ മാർക്ക് വാങ്ങുന്നുവെങ്കിലും തിരക്കഥയുടെ കയ്യടക്കത്തിൽ പലയിടത്തും എഴുത്തുകാരൻ കൂടിയായ സംവിധായകനു പലപ്പോഴും കൈവിട്ട് പോകുന്നുണ്ട്, പ്രത്യേകിച്ച് അവസാന ഭാഗങ്ങളിൽ. അനാവശ്യമായ ചില സീനുകളും രണ്ടാം പകുതിയിൽ പ്രയോഗിച്ച ഫ്ലാഷ് ബാക്ക് /ഫ്ലാഷ് ഫോർവേഡ് ട്രീറ്റ്മെന്റും ഒഴിവാക്കുകയും ക്ലൈമാക്സിനു നല്ലൊരു പഞ്ച് കൊടുക്കുകയും ചെയ്തിരുന്നെങ്കിൽ ചിത്രം ഇപ്പോഴുള്ളതിൽ നിന്നും കുറേക്കുടി മെച്ചപ്പെടുകയും ചെയ്തേനെ. എങ്കിലും തന്റെ ആദ്യ ചിത്രത്തിനു സൂപ്പർ താരങ്ങളടക്കമുള്ള വിലയുള്ള താരങ്ങളെ ഒഴിവാക്കി താരതമ്യേന പുതുമുഖങ്ങളും അധികം പോപ്പുലാരിറ്റി ഇല്ലാത്തതുമായ അഭിനേതാക്കളെ ഉപയോഗപ്പെടുത്തിയും പുളിച്ചു തികട്ടുന്ന ദ്വയാർത്ഥ-കോമഡി സീനുകൾ പാടെ ഒഴിവാക്കിയും, ഹീറോയിസത്തെ അകറ്റി നിർത്തിയും ഈ ഫെസ്റ്റിവൽ സമയത്ത് നല്ലൊരു എന്റർടെയ്നർ ഒരുക്കിയതിനു കെ ബിജുവിനെ അഭിനന്ദിക്കുന്നു (അല്പം പാകപ്പിഴകളുണ്ടെങ്കിലും)

അനിയത്തിപ്രാവിനുശേഷം മലയാളത്തിലെ ചോക്ലേറ്റ് ഹീറോയായി വന്ന കുഞ്ചാക്കോബോബൻ തുടർച്ചയായ ടൈപ്പ് വേഷങ്ങളൊടെ ഒതുങ്ങിപ്പോകുകയായിരുന്നു. പിന്നീട് ലാൽജോസിന്റെ 'എൽസമ്മ എന്ന ആൺകുട്ടി'യിലെ പാലുണ്ണിയായി മടങ്ങി വന്നു. പിന്നീട് 'ട്രാഫിക്', 'റേസ്', 'സീനിയേർസ്' എന്നീ തുടർച്ചയായി വിജയചിത്രങ്ങൾ ചെയ്ത് മലയാളത്തിലെ തിരക്കുള്ള താരമായിത്തുടങ്ങുന്നു. ഡോക്ടർ ലൗവിലെ വിനയചന്ദ്രൻ എന്ന കഥാപാത്രം ചാക്കോച്ചന്റെ നല്ലൊരു പെർഫോർമൻസാണു. മുൻപത്തേതിൽ നിന്നു വ്യത്യസ്ഥമായി വളരെ ഫ്ലെക്സിബിളായി കോമഡിസീനുകളിലും മികച്ച പെർഫോർമസുമായി ചാക്കോച്ചൻ ഇതിൽ നിറഞ്ഞു നിൽക്കുന്നു. ഒപ്പം അഭിനയിച്ച മറ്റു താരങ്ങളുടെ അഭിനയവും മികച്ചതു തന്നെയാണു. ഇതിൽ ഭഗത്, വിദ്യാഉണ്ണി, ഭാവന, അനന്യ, മണിക്കുട്ടൻ, രജിത് മേനോൻ എന്നിവരൊക്കെ തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.

ഡോക്ടർ ലൗവിനു ദ്രശ്യങ്ങളൊരുക്കിയ ഷാജി എന്ന ക്യാമറമാനും സംവിധായകനെ നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ട്. സിനിമയുടേ ആമുഖം എന്ന നിലയിൽ കാണിക്കുന്ന ദ്ര്‍ശ്യങ്ങളും ക്യാമ്പസ്സിന്റെ ചടുലതയുമൊക്കെ ആവേശം കളയാതെ ഒപ്പിയെടുത്തിട്ടുണ്ട്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം വർണ്ണാഭമായ കാമ്പസ്സിന്റെ നിറചാർത്തുകൾക്ക് ചേർന്നതായി. ശരത് വയലാർ എഴുതിയ ഗാനങ്ങൾക്ക് നവാഗതനായ വിനു തോമാസ് ഈണം നൽകിയ മൂന്നു ഗാനങ്ങളും ചിത്രീകരണവും ചിത്രത്തിനോട് ചേർന്നുനിൽക്കുന്നുണ്ട്.

#മൈനസ് പോയന്റ്സ് :-
സലീംകുമാറിന്റെ കഥാപാത്രം
ചിത്രത്തിന്റെ തുടക്കത്തിലെ ആമുഖം
പകുതിക്കു ശേഷമുള്ള ആഖ്യാന രീതി
ചില കഥാപാത്രങ്ങളുടെ അപൂർണ്ണമായ കഥാഗതിയും ഒഴിവാക്കാവുന്ന സീനുകളും
പ്രധാന കഥാപാത്ര സവിശേഷത എന്നതിനപ്പുറം മറ്റൊന്നും പറയാനില്ലാത്തത്.

#പ്ലസ് പോയന്റ്സ് :-
അഭിനേതാക്കളുടെ നല്ല പ്രകടനം.
ചെറിയ ട്വിസ്റ്റുകൾ ഉള്ള അപ്രതീക്ഷിത സംഭവങ്ങൾ
കോമഡി താരങ്ങളെ നിരത്തിയുള്ള വളിപ്പു കോമഡികൾ ഒഴിവാക്കിയതും ചിത്രത്തിനൊട് ചേർന്നു പോകുന്ന നർമ്മ മുഹൂർത്തങ്ങളും.
ഹീറോയിസം പൂർണ്ണമായും ഒഴിവാക്കിയത്.
നല്ല ഗാനങ്ങളും ചിത്രീകരണവും.

സംവിധായകൻ കെ. ബിജുവിനു ഇനിയും നല്ല ചിത്രങ്ങളൊരുക്കാൻ കഴിയുമെന്നതിനു 'ഡോ.ലൗ' ഒരു സൂചകമാകുന്നുണ്ട്. പക്ഷെ ആദ്യചിത്രത്തിൽ സംഭവിച്ച പാകപ്പിഴകളെ മനസ്സിലാക്കി ഒഴിവാക്കുകയും മലയാള സിനിമ ഇപ്പോൾ എത്തി നിൽക്കുന്ന മുന്നേറ്റത്തിന്റെ വേഗതയിലുള്ള വിഷയങ്ങളും ആഖ്യാന രീതികളേയും ഉൾക്കൊള്ളാനുമൊക്കെ ബിജു തയ്യാറായാൽ കഥയിലും ചിത്രീകരണത്തിലും കുറച്ചൊക്കെ പഴയ രീതികളുള്ള 'ഡോ. ലൗ' എന്ന ചിത്രത്തിനപ്പുറത്ത് പുതിയ സങ്കേതങ്ങളിലുള്ള നല്ല സിനിമകൾ കൂടുതൽ ഒരുക്കുവാൻ കെ.ബിജുവെന്ന സംവിധായകനു സാധിക്കും.

ഓണം പോലൊരു ഫെസ്റ്റിവൽ സീസണിൽ ഒരു ഫെസ്റ്റിവൽ മൂഡിൽ ആസ്വദിക്കാനുള്ള യൂത്തിനെ ലക്ഷ്യം വെച്ചുള്ള ഈ സിനിമ സ്വഭാവികമായ നർമ്മ മുഹൂർത്തങ്ങളാൽ കുറച്ചധികം പ്രേക്ഷകരെ രസിപ്പിക്കും എന്നതിൽ തർക്കമൊന്നുമില്ല. ഒരുപാട് വിലയിരുത്തലുകൾ ആവശ്യപ്പെടാത്ത സ്ക്രിപ്റ്റും സിനിമയുമെന്നതിനാലും ഒരു നവാഗതന്റെ സിനിമ എന്നതിനാലും വളരെ ക്രിട്ടിക്കലായൊരു നിരൂപണം ചിത്രം ആവശ്യപ്പെടുന്നില്ല.

*********************************
നാൻസിന്റെ റിവ്യൂവിനോടോപ്പം തന്നെ ഒരു പ്രേക്ഷകന്റെ അല്ലെങ്കിൽ കുറേയധികം ആളുകളുടെ ചില കമന്റ്സ് കൂടെ ഈ റിവ്യൂവിൽ ചേർക്കാതെ വയ്യ - പ്രത്യേകിച്ചും ഡോക്ടർ ലൗ എന്ന സിനിമയുടെ പ്രമോഷനിൽ ഏറെ പങ്കു വഹിച്ച അതിന്റെ ഓൺലൈൻ പോസ്റ്ററുകൾ..അത് തയ്യാറാക്കിയത് എം3ഡിബി അഡ്മിൻ ടീം അംഗമായ നന്ദകുമാറാണ്.നന്ദന്റെ ആദ്യത്തെ ഔദ്യോഗികമായ സിനിമാ സംരംഭമായിരുന്നു ഡോക്ടർ ലൗ.അതിനേപ്പറ്റി കൂടൂതൽ ഇവിടെ വായിക്കാം (എഴുതിയത് കിരൺ - എം3ഡിബി )

Tuesday, August 30, 2011

മലയാള സിനിമ ഓണം റിലീസ് 2011

മലയാള സിനിമയിൽ ഓണം സീസണ്‍ മിക്കപ്പോഴും ഏറ്റവും കൂടുതൽ റിലീസുകളുടെ കാലമായിരിക്കും.സൂപ്പർ താരങ്ങളും ചെറിയ താരങ്ങളും നേർക്കു നേർ ഏറ്റുമുട്ടുന്ന, പ്രേക്ഷകർക്ക് ഉത്സവപ്രതീതിയുണർത്തുന്ന കാലം. ഏതൊരു പ്രേക്ഷകനും എല്ലാ പരാധീനതകളും മാറ്റിവെച്ച് കുടുംബസമേതം തിയ്യേറ്ററിലേക്ക് വരുന്ന ഓണക്കാലം ഉത്സവസീസണ് എന്നറിയപ്പെടുന്നു.

2011 ലെ ഓണവും പ്രേക്ഷകനും സിനിമാപ്രവർത്തകരും ഏറെ പ്രതീക്ഷയോടെ കാണുന്നു.റിലീസ് ദിവസങ്ങൾ ഓരോ ആഴ്ചകൾ മുൻപേയും പിൻപേയുമായി ക്രമപ്പെടുത്തി സുരക്ഷിതമായി കളക്ഷനുകൾ കൊയ്യാം എന്ന തന്ത്രത്തോടെ ഈ ഓണത്തിന് ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 9 വരെ റിലീസുകളുണ്ട്.

ലേഖനത്തിന്റെ കൂടുതല്‍ വായനക്കും ചിത്രങ്ങളുടെ വിശേഷങ്ങള്‍ക്കുമായി എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


Tuesday, July 5, 2011

ത്രീ കിങ്ങ്സ് - റിവ്യൂ















നിരവധി വര്‍ഷങ്ങള്‍ പരസ്യകലാരംഗത്തും പിന്നീട് സിനിമാ രംഗത്തും പ്രവര്‍ത്തിച്ച വി കെ പ്രകാശ് എന്ന സംവിധായകനു വിശേഷണങ്ങള്‍ ഒരു പാടുണ്ട്. മലയാള സിനിമയില്‍ സാങ്കേതികത്തികവും പുതുമകളും കൊണ്ടു വന്ന ഡയറക്ടര്‍ എന്നൊരു ക്രെഡിറ്റും വി കെ പ്രകാശ് എന്ന വി കെ പിക്കു കൊടുക്കാം. മാത്രമല്ല, സിനിമാരംഗത്തേക്ക് വന്നതിനു ശേഷം അദ്ദേഹം ചെയ്ത സിനിമകള്‍ ഒട്ടുമിക്കതിനും പിന്നീട് ചരിത്രത്തിലേക്ക് കുറിച്ചു വെക്കാവുന്ന പ്രത്യേകതകളുമുണ്ട്. ‘പുനരധിവാസം’ എന്ന തന്റെ മലയാള ചിത്രം സൌത്ത് ഇന്ത്യയിലെ ആദ്യത്തെ ഡോള്‍ബി ഡീജിറ്റല്‍ സിനിമയാണേന്ന് വികെപി അവകാശപ്പെടുന്നു. സൌത്ത് ഇന്ത്യയിലെ ആ‍ദ്യത്തെ ‘ഫുള്‍ ഗ്രേഡഡ് ഡി ഐ’ സിനിമയാണ് ‘പോലീസ്’, മലയാളത്തിലെ ആദ്യത്തെ മുഴുവന്‍ ഡിജിറ്റല്‍ മൂവി യാണ് ‘മൂന്നാംതൊരാള്‍’, മാത്രമല്ല, സാങ്കേതികത്തികവുള്ള ‘453 ക്യാമറ’ ആദ്യമായി മലയാളത്തിലവതരിപ്പിച്ചത് ‘മുല്ലവള്ളിയും തേന്മാവും‘ എന്ന ചിത്രത്തിലൂറ്റെ വി കെ പിയാണ്‍. താര ചിത്രങ്ങള്‍ മൂന്നും നാലും കോടിയും അതിനപ്പുറവും ബഡ്ജറ്റാകുന്ന സമയത്താണ് കുഞ്ചാക്കോ ബോബനേയും ജയസൂര്യയേയും നായകന്മാരാക്കി വെറും 86 ലക്ഷത്തിനു ‘ഗുലുമാല്‍’ എന്നൊരു ചിത്രം ഒരുക്കിയത്. ഇത്തരം സാങ്കേതിക വിശേഷണങ്ങളും പ്രത്യേകതകളും ക്രെഡിറ്റുകളുമൊക്കെ നില്‍ക്കുമ്പോള്‍ തന്നെ വി കെ പ്രകാശ് എന്നൊരു സംവിധായകന്റെ ഇതുവരെയുള്ള സിനിമാചരിത്രത്തില്‍ പ്രേക്ഷകരും സിനിമാ പ്രേമികളും ഓര്‍ത്തു വെക്കാവുന്ന എത്ര ചിത്രങ്ങളുണ്ടായിരിക്കും? ഒരു പുനരധിവാസമോ, ഫ്രീക്കിചക്ക്രയോ അല്ലാതെ? സാങ്കേതികത്തികവുകൊണ്ടു മാത്രം ഒരു സിനിമയുണ്ടാവില്ലെന്ന മിനിമ വിഞ്ജാനം വി കെ പിക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമൊന്നുമില്ല. പക്ഷെ, വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ചിത്രങ്ങളിത്ര ചെയ്തിട്ടും വി കെ പിക്ക് അഭിനന്ദാര്‍ഹമായ ഒരു സ്ക്രിപ്റ്റിനെപോലും സംവിധാനിക്കാന്‍ സാധിച്ചിട്ടീല്ല.

കെ എന്‍ എം ഫിലിംസിന്റെ ബാനറില്‍ അബ്ദുള്‍ നാസറുംജീവനും നിര്‍മ്മിച്ച് വൈ. വി രാജേഷ് തിരക്കഥയെഴുതി വി കെ പി സംവിധാനം ചെയ്ത ത്രീ കിങ്ങ്സ് എന്ന കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഇന്ദ്രജിത്ത് ചിത്രം ഒരു സിനിമയോ സീരിയലോ, അനിമേഷന്‍ ചിത്രമോ, കോമഡി സ്ക്റ്റിറ്റോ ഒന്നുമല്ല. മറിച്ച് എന്താണെന്ന് ഒരു പിടുത്തവുമില്ല. എത്ര മോശം കഥയോ തിരക്കഥയോ ആയാലും വി കെ പിയുടെ സിനിമ ഇഷ്ടപ്പെടുന്ന ഒരുപാട് വി കെ പി ഫാന്‍സ് ഇവിടെയുണ്ട് എന്നതാണ് സത്യം. കാരണം അത്തരം ആളുകള്‍ക്ക് വേണ്ടി വി കെ പി എന്തെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. സാങ്കേതികതയുടെ പുതുമ ആ‍യാല്‍ പോലും. പക്ഷെ ‘ത്രീ കിങ്ങ്സ്’ എന്ന പുതിയ സിനിമയില്‍ ‘സിനിമ‘ പോയിട്ട് സിനിമയുടെ ‘സി’ പോലുമില്ല. സ്റ്റേജിലെ കോമഡി സ്കിറ്റ് കാണുന്ന ലാഘവത്തില്‍ ഈ സിനിമ കണ്ടാല്‍ പോലും; ലോജിക്കോ കോമണ്‍സെന്‍സോ വീട്ടില്‍ വെച്ച് പോയി കണ്ടാല്‍ പോലും, നിമിഷ നേരത്തേക്കെങ്കിലും പ്രേക്ഷകനു ഏതെങ്കിലുമൊരു രസം / ആനന്ദം / അഭിപ്രായം / തൃപ്തി ഈ സിനിമ തരുന്നില്ല.

പ്ലോട്ട് : വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിപ്പു സുല്‍ത്താന്റെ ആക്രമണകാലത്ത് സാമൂതിരിപ്പടയാളികള്‍ ഘോരവനത്തിലെ ഒരു ഗുഹയിയില്‍ ഒളിപ്പിച്ചുവെച്ച കൃഷ്ണപുരം കൊട്ടാരത്തിലെ തങ്കവിഗ്രഹം വീണ്ടെടുക്കാന്‍ കൊട്ടാരത്തിലെ പുതു തലമുറയിലെ മൂന്ന് ചെറുപ്പക്കാര്‍ നടത്തുന്ന ശ്രമങ്ങളാണ് മുഖ്യപ്രമേയം.

ത്രീ കിങ്ങ്സിന്റെ കഥാസാരവും കൂടൂതല്‍ വിവരങ്ങളും എം 3 ഡി ബിയുടെ ഈ പേജില്‍ ലഭിക്കും

പൂര്‍ണ്ണമായ തിരക്കഥയും ആവശ്യത്തിനു മാത്രം ബഡ്ജറ്റും കഥാപാത്രങ്ങള്‍ക്കു വേണ്ട താരങ്ങളേയും മാത്രം ഉള്‍പ്പെടുത്തി കൃത്യമായ പ്ലാനിങ്ങോടെയാണ് തന്റെ ചിത്രങ്ങള്‍ ഒരുക്കുന്നത് എന്ന് വി കെ പ്രകാശ് തന്റെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെയും ശരിതന്നെയാവാം, എങ്കിലും ‘ജേര്‍ണി ഓഫ് കോമഡി’ എന്ന് അദ്ദേഹം തന്നെ ഓമനപ്പേരിട്ട് വിളിച്ച ഈ ത്രീ കിങ്ങ്സിന്റെ തിരക്കഥ (അങ്ങിനെയൊന്നുണ്ടെങ്കില്‍) ഒരാവര്‍ത്തിയെങ്കിലും വായിച്ചിരുന്നെങ്കില്‍, ഈ ട്രാഷിനു വേണ്ടി തന്റെ ബുദ്ധിയും, അദ്ധ്വാനവും സാങ്കേതിക ജ്ഞാനവും ചിലവഴിക്കാന്‍ അദ്ദേഹം തുനിഞ്ഞിറങ്ങില്ലായിരുന്നു. സാമാന്യയുക്തിയില്‍ നിന്നും തെല്ലകലം പാലിക്കുന്നതാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും എങ്കിലും അതിലൊരു കാഴ്ചാ സുഖമോ, വിനോദമോ ഉണ്ടായിരുന്നു. പക്ഷേ, മലയാളത്തിലെ മൂന്നു പ്രമുഖ യുവ നടന്മാരേയും മൂന്നു യുവ നടികളേയും അത്യാവശ്യം കോമഡി നടന്മാരേയും കയ്യില്‍ കിട്ടിയിട്ട് പ്രേക്ഷകനു എല്ലാം മറന്നു ചിരിക്കാനുള്ള വക പോലും തരാനായില്ല എന്നത് വല്ലാത്തൊരു ഗതികേടാണ്. വി കെ പിയും ഈ സിനിമയുടേ അണിയറപ്രവര്‍ത്തകരും പ്രീ- പ്രൊമോയില്‍ പറയുന്ന പോലെ യുക്തിയും സാമാന്യ ബോധവും മാറ്റിവെച്ച് വെറുമൊരു എന്റര്‍ ടെയ്നര്‍ എന്നൊരു കാഴ്ചപ്പാടില്‍ പോലും ഈ സിനിമ കാണാനിരിക്കുമ്പോള്‍ ചാനലുകളില്‍ സമയം കൊല്ലിയാകുന്ന കോമഡി സ്കിറ്റിന്റെ നിലവാരമെങ്കിലും അദ്ദേഹവും സംഘവും പ്രേക്ഷകനു കൊടുക്കണമായിരുന്നു. തിയ്യറ്റര്‍ പരിസരം മലീമസമായേക്കാവുന്ന പ്രേക്ഷകന്റെ ഓക്കാനത്തിനു കാരണമാകാനേ ഈ സിനിമ ഉപകരിക്കൂ എന്നു പറഞ്ഞാല്‍ ശ്രീ വി കെ പ്രകാശ് മുഷിയരുത്. ഛര്‍ദ്ദില്‍ ദേഹത്തായാല്‍ കഴുകിക്കളഞ്ഞാലെങ്കിലും പോകും, കണ്ണിനും തലച്ചോറിനും ത്രീ കിങ്ങ്സ് നല്‍കിയ ദുര്‍ഗന്ധം എത്ര നാള്‍ കഴിഞ്ഞാലായിരിക്കും ഒന്നു കുറഞ്ഞു കിട്ടുക?

പ്രശംസനീയമായ ക്യാമറമാന്‍ വേണു ക്യാമറയും, ‘ട്രാഫിക്‘ എന്ന ത്രില്ലിങ്ങ് മൂവിയുടെ എഡിറ്റര്‍ മഹേഷ് നാരായണനും, ഷിബു ചക്രവര്‍ത്തിയെന്ന പഴയ ഹിറ്റ് ഗാനരചയിതാവും ഔസേപ്പച്ചന്‍ എന്ന ദേശീയ ബഹുമതി കിട്ടിയ സംഗീത സംവിധായകനും ഈ സിനിമയുടെ പിന്നണികളിലുണ്ടായിരിന്നിട്ടും ഈ ചിത്രം ശരാശരിയുടെ ഏഴയലത്തുപോലും എത്തുന്നില്ല.

വാല്‍ക്കഷണം : ഹരിശങ്കര്‍ എന്ന വിവാദനായ ആല്‍ബം ഡയറക്ടര്‍/ ഗാനരചയിതാവ്/ സംഗീത സംവിധായകന്റെ, മലയാളികള്‍ക്കിടയില്‍ ഏറെ (കു) പ്രശസ്തവും, വിവാദവും പരിഹാസ്യവുമായ ‘സില്‍ സില’ എന്ന മ്യൂസിക് ആല്‍ബത്തെ ഔസേപ്പച്ചന്‍ ഇതില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. അതിനുപോലും സില്‍ സിലയുടെ നിലവാരം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. സത്യം പറയട്ടേ, ഈ സിനിമ കാണുന്നതിനേക്കാളും ഏറെ നല്ലത് സില്‍ സില എന്ന ആല്‍ബം എത്ര പ്രാവശ്യം വേണമെങ്കിലും കാണുന്നതാണ്, കാരണം സില്‍ സിലക്ക് ഒരു മിനിമം നിലവാരമെങ്കിലുമുണ്ട്.


ത്രീ കിങ്ങ്സിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക