മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.
Showing posts with label blessy. Show all posts
Showing posts with label blessy. Show all posts

Wednesday, September 7, 2011

ബ്ലെസ്സിയുടെ ‘പ്രണയം’ - റിവ്യൂ


രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം 'പത്മരാജ ശിഷ്യന്‍' ബ്ലെസ്സി അണിയിച്ചൊരുക്കിയ പുതിയ ചിത്രം ‘പ്രണയം’ 2011 ലെ ഓണ ചിത്രങ്ങളില്‍ ഏറ്റവും വലിയ പ്രതീക്ഷയുളവാക്കിയ ഒരു സിനിമയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മോശം പ്രകടനങ്ങളില്‍ നിന്ന് കരകയറുവാന്‍ മോഹന്‍ലാലിനു പ്രതീക്ഷയുണര്‍ത്തിയതും ലാലിന്റെ മുന്നൂറാമത്തെ ചിത്രമായതും ബ്ലെസ്സി - മോഹന്‍ലാല്‍ കൂട്ടുകെട്ടായതുമൊക്കെ പ്രണയത്തെ വല്ലാത്ത പ്രതീക്ഷയിലേക്കുയര്‍ത്തിയിട്ടുണ്ട് മോഹന്‍ലാല്‍ ഫാന്‍സിനേയും ഒപ്പം മറ്റു പ്രേക്ഷകരേയും.

പത്മരാജന്റെ ശിഷ്യനായും പിന്നീട് ലോഹിതദാസടക്കം പലരുടേയും സംവിധാന സഹായിയായും പ്രവര്‍ത്തിച്ച ബ്ലെസ്സി, ‘കാഴ്ച’ എന്ന തന്റെ ആദ്യചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് വലിയൊരു പ്രതീക്ഷ സമ്മാനിച്ച സംവിധായകനാണ്. പക്ഷെ, ബ്ലെസ്സിയുടെ കരിയര്‍ ശ്രദ്ധിച്ചാലറിയാം ‘കാഴ്ച‘ മുതലിങ്ങോട്ട് ഗ്രാഫ് താഴേക്കാണെന്ന്. കാഴ്ചയും, (നല്ലൊരു പരിധിവരെ) തന്മാത്രയും കഴിഞ്ഞാല്‍ വേറെന്തുണ്ട് ആറു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബ്ലെസ്സിയുടെ ക്രെഡിറ്റില്‍ എടുത്തു പറയാവുന്നത്? വന്‍ വിജയം നേടിയ ‘ഭ്രമരം’ പോലും ക്യാമറാ കണ്ണിന്റെ വ്യത്യസ്ഥതയും മോഹന്‍ലാലിന്റെ പ്രകടനവും ഒഴിച്ചു നിര്‍ത്തിയാല്‍ തിരക്കഥയില്‍ പലയിടത്തും ദുര്‍ബലമായ നൂലിഴകള്‍ പൊട്ടിയ ഒന്നായിരുന്നു. ഒരുപക്ഷെ കാഴ്ചക്കും തന്മാത്രക്കും ശേഷം എഴുതിച്ചേര്‍ക്കാവുന്ന ഒരു ബ്ലെസ്സി സിനിമയാണ് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് അണിയിച്ചൊരുക്കിയ ‘പ്രണയം’.

പ്ലോട്ട് : ഒരിക്കല്‍ പ്രണയബദ്ധരും വിവാഹിതരുമായിരുന്നവര്‍ അവര്‍ക്കു മാത്രം അറിയാവുന്ന കാരണങ്ങളാല്‍ വേര്‍പിരിഞ്ഞ് നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നു. വേര്‍ പിരിഞ്ഞെങ്കിലും അവര്‍ക്കുള്ളില്‍ പരസ്പരം പ്രണയമുണ്ടായിരുന്നു. പക്ഷെ, കണ്ടുമുട്ടിയപ്പോഴേക്കും ഇരുവര്‍ക്കും വേറെ കുടുംബങ്ങളും ബന്ധങ്ങളുമുണ്ടായിക്കഴിഞ്ഞിരുന്നു. അപ്രതീക്ഷിത സമാഗമം ഇരു ഭാഗത്തേയും കുടുംബങ്ങളേയും ബന്ധങ്ങളേയും പലതരത്തില്‍ സ്വാധീനിക്കപ്പെടുന്നു.

“പ്രണയ”ത്തിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


ഏറെയൊന്നും പറയുവാനില്ലാത്ത ആദ്യപകുതി അല്പം വിരസമായും, മുഖ്യപ്രമേയം എത്തുന്നതിനുമുന്‍പുള്ള കഥാപാത്ര- പശ്ചാത്തല വിവരണങ്ങള്‍ അഭിനേതാക്കാളുടെ ദുര്‍ബല പ്രകടനം കൊണ്ട് വളരെ ബോര്‍ ആക്കുകയും ചെയ്തു. ഒരിക്കല്‍ പ്രണയിച്ചു വിവാഹം കഴിച്ചവര്‍ വിവാഹത്തിന്റെ ആദ്യ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് വേര്‍ പിരിയുന്നതും 40 വര്‍ഷങ്ങള്‍ ക്ക് ശേഷം അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നതുമൊക്കെ നന്നായി പറഞ്ഞു വെക്കാനായിട്ടുണ്ട്. പക്ഷെ തുടന്ന് അവരുടെയും അവര്‍ക്കു ചുറ്റുമുള്ളവരുടേയും ജീവിതത്തില്‍ എന്തൊക്കെയോ സംഭവിക്കുന്നു എന്ന പ്രതീതിയുളവാക്കുന്നുവെങ്കിലും യാതൊന്നും സംഭവിക്കുന്നുമില്ല, ഉണ്ടെന്ന് കാണിക്കുന്നതിനും കഥാന്ത്യത്തില്‍ അതൊന്നും ന്യായികരിക്കപ്പെടുന്ന കാരണങ്ങളായി പ്രേക്ഷകനു അനുഭവവേദ്യമാക്കുന്നില്ല എന്നതാണ് സത്യം. വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുമുട്ടുന്ന അറുപതു കഴിഞ്ഞ അച്യുതമേനോനും ഗ്രേസും തമ്മിലെ പൂര്‍വ്വ ബന്ധം അവര്‍ താമസിക്കുന്ന ഫ്ലാറ്റിലെ അപരിചിതര്‍ക്ക് അടക്കം പറയാവുന്ന, കമന്റുകള്‍ വര്‍ഷിക്കാവുന്ന ഒന്നാവാം, പക്ഷെ, അവര്‍ക്കും ഇരുവരുടേയും കുടുംബങ്ങള്‍ക്കും മാത്രമറിയാവുന്ന അവരുടെ പൂര്‍വ്വ ചരിത്രം “അവരുടെ ശാരീരികാവശ്യങ്ങള്‍ക്ക് (അതും അറുപതിന്റെ അവസാനത്തിലേക്കെത്തുന്നവര്‍ക്ക്)മാത്രമുള്ള മറ്റേ ഏര്‍പ്പാടാ“ണെന്ന് പരിസരവാസികള്‍ അടക്കം പറഞ്ഞാല്‍ അതിന്റേ പേരില്‍ അച്ഛനും അമ്മക്കും വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നത് എന്തോ വിശ്വസനീയമായിത്തോന്നിയില്ല.

അച്യുതമേനോന്റേയും ഗ്രേസിന്റെയ്യും പൂര്‍വ്വ കഥയില്‍ പക്ഷെ, വിശ്വസനീയമായ വിശദീകരണങ്ങളില്ലാത്തത് ഒരു കല്ലു കടി പോലെ തോന്നിച്ചു. (അതിനു ചേര്‍ത്തു വെച്ച പഴയ കാല ഘട്ട ചിത്രീകരണം ഒരു ആവി എഞ്ചിനപ്പുറവും വട്ടക്കോളര്‍ ഷര്‍ട്ടും മുടി മാടികെട്ടിയതിനുമപ്പുറവുമൊന്നും പോയില്ല എന്നതും കഷ്ടം) സിനിമയുടെ പ്രധാന കഥാതന്തുവായ അച്യുതമേനോന്‍ എന്തുകൊണ്ട് ഗ്രേസിനെ ഉപേക്ഷിച്ചു (അഥവാ തിരിച്ചും) എന്നതിനു വ്യക്തമായ (ശക്തമായ) കാരണങ്ങളൊന്നും പറയുന്നില്ല - സൂചനകള്‍ പോലും ഒരിക്കലും കാണിക്കുന്നുമില്ല- പിന്നീട് പറയുന്നതാവട്ടെ ദുര്‍ബലവും. വളരെ നേര്‍ത്തതും ദുര്‍ബലവുമായൊരു ന്യായീകരണത്തില്‍ ഒരു മുഴുവന്‍ സിനിമയുടെ തിരക്കഥയൊരുക്കുന്നത് തിരക്കഥാകൃത്തിന്റെ ബലഹീനതയാണ് കാണിക്കുന്നത്. (ബ്ലെസ്സിയുടെ മുന്‍ ചിത്രമായ ഭ്രമരത്തിനും ഇതേപോലെ വളരെ ദുര്‍ബലമായൊരു പൂര്‍വ്വകാലമായിരുന്നു പറയാനുണ്ടായിരുന്നത് എന്നോര്‍ക്കുക) മോഹന്‍ലാല്‍ എന്നൊരു താരവും അതിന്റെ പോപ്പുലാരിറ്റിയും ബ്ലെസ്സിയേയും പരിഭ്രമിപ്പിക്കുന്നു എന്ന് പറയാതെ വയ്യ, കാരണം കഥാപാത്രനിര്‍മ്മിതിയില്‍ വളരെ ശക്തമായ (നായകനെന്ന് തോന്നിപ്പിക്കുന്ന) അച്യുതമേനോന്‍ എന്നൊരു കഥാപാത്രം മോഹന്‍ലാല്‍ അവതരിപ്പിക്കുമെങ്കില്‍ ഇതിന്റെ ചിത്രാന്ത്യം മറ്റൊന്നായേനെ. ഇരു നായകരുടെയും നായിക ഒരാളാവുമെങ്കില്‍ അതിലൊരു നായകന്‍ സൂപ്പര്‍ താരമാകുമെങ്കില്‍ ചിത്രാന്ത്യത്തില്‍ നായികക്ക് എന്തു സംഭവിക്കുമോ അതുപോലെതന്നെ പ്രവചനീയമായൊരു അന്ത്യം തന്നെയാണ് ഈ സിനിമക്കും. അവിടേയും ബ്ലസ്സി എന്നൊരു കലാകാരനു വിപ്ലവകരമായൊരു സീന്‍ കൂടി എഴുതിചേര്‍ക്കാന്‍ സാധിച്ചില്ല ( ബ്ലെസ്സിയുടെ കാഴ്ചപ്പാടുകള്‍ പിന്തിരിപ്പനെന്ന് തോന്നിപ്പിക്കുന്നതിനു നല്ലൊരു ഉദാഹരണം ബ്ലെസ്സിയുടെതന്നെ ‘കല്‍ക്കട്ട ന്യൂസ്’ എന്ന ദിലീപ് ചിത്രം പരിശോധിച്ചാല്‍ മതി. ചിത്രാന്ത്യത്തില്‍ നായികയെ നായകനു ലഭിക്കുന്നതിനുവേണ്ടി വിവാഹം കഴിഞ്ഞിട്ടും ‘കന്യകാത്വം’ നഷ്ടപ്പെടാത്ത ഒരുവളായി നായികയെ അവതരിപ്പിക്കുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്ലെസ്സിയുടെ ഗുരു പത്മരാജന്‍ 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍' രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്തിട്ടും നായികയെ നായകന്‍ സ്വീകരിക്കുന്ന കഥാന്ത്യം ചിത്രീകരിക്കുകയുണ്ടായി. നീണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പത്മരാജ ശിഷ്യനു 'സദാചാരത്തിന്റെ' പുറന്തോട് പൊട്ടിക്കാനായിട്ടില്ല!!)

അച്യുതമേനോനും മകന്‍ സുരേഷും തമ്മിലുള്ള റിലേഷന്‍, അവരുടെ സീനുകള്‍ , മാത്യൂസും ഗ്രേസും ഒപ്പം അച്യുതമേനോനും ഒരുമിച്ച് യാത്ര പോകുന്ന സീനുകളൊക്കെ ഈ സിനിമയുടെ പ്ലസ് പോയന്റുകളാണ്‍. എങ്കിലും, കഥാതന്തുവില്‍ പറഞ്ഞതിനപ്പുറം ഈ മൂവര്‍ക്കഥാപാത്രങ്ങളുടെ പ്രണയവും ഓര്‍മ്മകളും ജീവിതവുമൊക്കെ പ്രേക്ഷകന്റെ മനസ്സിലേക്ക് തുളച്ചു കയറുന്ന നവ്യമായൊരു പ്രണയാനുഭവമാക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്; ചിലയിടങ്ങളില്‍ വിരസവും.

സമകാലീന മലയാള സിനിമയില്‍ ‘പ്രണയം’ ഒരു ആശ്വാസമാണെന്നതു നേരു തന്നെ. അതില്‍ യാതൊരു തര്‍ക്കവുമില്ല. ലോജിക്കുകള്‍ ഏഴയലത്തു വരാത്ത, ഓക്കാനമുണ്ടാക്കുന്ന ദ്വായാര്‍ത്ഥ തമാശകളുള്ള, വായുവില്‍ ജീവിക്കുന്ന പ്രധാന കഥാപാത്രങ്ങളുള്ള സമകാലിക മലയാള സിനിമയില്‍ ഏറെ ബഹളമയമല്ലാത്തതും ശാന്തവും സ്വച്ഛന്ദവുമായ, മദ്ധ്യവയസ്സുപിന്നിട്ടവരുടേ പ്രണയവും സൌഹൃദ ജീവിതവുമെല്ലാം പുതുമയുള്ളൊരു ഇതിവൃത്തവും പശ്ചാത്തലവുമാണ്. പക്ഷെ, പി പത്മരാജനു ശേഷം എന്ന മാധ്യമ - പ്രേക്ഷക വിശേഷണങ്ങള്‍ ഏറെ കിട്ടിയ ബ്ലെസ്സിയെപ്പോലൊരു സംവിധായകന്റെ സിനിമ വെറുമൊരു ആസ്വാദനക്കുറിപ്പിനപ്പുറമുള്ള വിലയിരുത്തല്‍ അര്‍ഹിക്കുന്നുണ്ട്. അല്ലെങ്കില്‍ ബ്ലെസ്സ് അണിയിച്ചൊരുക്കിയ എല്ലാ സിനിമകളും (പളുങ്കും, കല്‍ക്കത്താന്യൂസും ഉള്‍പ്പെടെ) ക്ലാസിക്ക് എന്ന ലേബലൊട്ടിച്ചു വിടുവാന്‍ പ്രേക്ഷകനും പ്രിന്റ് - ഓണ്‍ലൈന്‍ വായനക്കാരനും യാതൊരു മടിയുമുണ്ടാവില്ല.

അഭിനയത്തിന്റെ കാര്യത്തില്‍ പ്രധാന കഥാപാത്രങ്ങളായി വന്ന മോഹന്‍ലാലും ജയപ്രദയും അനുപംഖേറും മികച്ചതായി. ഒപ്പം അനൂപ് മേനോനും അനൂപിന്റെ ഭാര്യയായി അഭിനയിച്ച നവ്യാ നടരാജനും. മോഹന്‍ലാലിനു വെല്ലുവിളിയാകുന്ന കഥാപാത്രമൊന്നുമല്ല ഇതിലെ മാത്യൂസ് . തത്വശാസ്ത്രങ്ങള്‍ ഉരുവിടുന്ന ഈ കഥാപാത്രം പക്ഷെ ചിത്രത്തിന്റെ വ്യത്യസ്ഥവും നവ്യമായൊരു കഥാഗതിയില്‍ തന്റെ മാനറിസങ്ങള്‍ കൊണ്ടും സംഭാഷണങ്ങളിലെ ചില രീതികള്‍ കൊണ്ടും ഒരുപാട് മുകളിലേക്ക് വരുന്നുണ്ട്. പക്ഷെ, അനൂപിന്റെ മകള്‍ മേഘയായി വന്ന അപൂര്‍വ്വയും കൂട്ടുകാരന്‍ അരുണായ ശ്രീനാഥും ചിത്രത്തിന്റെ പോരായ്മകളാണ്. അച്യുതമേനോന്റേയും ഗ്രേസിന്റേയും ബ്ലാഷ് ബാക്കിലെത്തിയ ആര്യനും നിവേദയും പ്രകടനം മെച്ചപ്പെടുത്തിയില്ല. ഇവരുടെയൊക്കെ സീനുകളില്‍ സംവിധായകന്റെ ഉദാസീനതയും വ്യക്തമാണ്. സതീഷ് കുറുപ്പ് ഒരുക്കിയ ക്യാമറാ ദൃശ്യങ്ങള്‍ ഫോര്‍ട്ട് കൊച്ചിയുടെ ഭംഗി എടുത്ത് കാണിക്കുന്നുണ്ട് ഒപ്പം, വൈകാരിക നിമിഷങ്ങള്‍ പകര്‍ത്തുവാന്‍ ഇഴചേര്‍ത്തൊരുക്കിയ സമീപ ദൃശ്യങ്ങളുടെ ചാരുതയും എടുത്തു പറയേണ്ടതാണ്.( പക്ഷെ, പോസ്റ്റ് പ്രൊഡക്ഷനില്‍ ചെയ്തുവെന്ന് തോന്നിപ്പിക്കുന്ന സിനിമയുടെ ‘നീല ടോണ്‍’ അല്പം കൃത്രിമത്വം ഉണ്ടാക്കൂന്നവയാണ്.) ബ്ലാഷ് ബാക്ക് സീനുകളില്‍ ഉപയോഗിച്ച കളറിനും ബ്ലാക്ക് & വൈറ്റിനും ഇടയിലുള്ള ‘ഇന്‍ ബിറ്റ് വീന്‍ കളര്‍’ നന്നായിട്ടുണ്ട്. കലാ സംവിധാനം നിര്‍വ്വഹിച്ച പ്രശാന്ത് മാധവും അഭിനന്ദനമര്‍ഹിക്കുന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരം തന്റെ ഏതു ചിത്രങ്ങളിലേതുപോലെ തന്നെ ഇതിലും നന്നായിട്ടുണ്ട്. ദൃശ്യത്തിന്റെ നീല ടോണിനു ചേര്‍ന്നു നില്‍ക്കുന്ന നീലയുടെ വര്‍ണ്ണ വ്യത്യാസങ്ങളും അതിനോട് ചേരുന്ന വര്‍ണ്ണങ്ങളിലുമുള്ള വസ്ത്രങ്ങള്‍ ദൃശ്യത്തിന്റെ മാറ്റു കൂട്ടൂന്നു. ചിത്രത്തിനു ഗാനങ്ങളൊരുക്കിയ ഓ എന്‍ വി കുറുപ്പും എം ജയചന്ദ്രനും ചിത്രത്തിനു ചേരുന്ന ഗാനങ്ങളൊരുക്കിയതില്‍ “ പാട്ടില്‍ ഈ പാട്ടില്‍...” എന്ന ഗാനം ആലാപനം കൊണ്ടും ചിത്രീകരണം കൊണ്ടും മികച്ചതാകുന്നു. എം ജയചന്ദ്രന്റെ പശ്ചാത്തല സംഗീതം പക്ഷേ, പലപ്പോഴും സംഭാഷണങ്ങളെ വിഴുങ്ങുന്ന മുഴക്കങ്ങളാകുന്നു. നിശബ്ദത സംഗീതമാകേണ്ട പല സന്ദര്‍ഭങ്ങളിലും ജയചന്ദ്രന്‍ പക്ഷെ വെറുതെയിരിക്കുന്നില്ല.

മുന്‍പ് പറഞ്ഞപോലെ മലയാള സിനിമയിലെ കോമാളി സിനിമകള്‍ക്കിടയില്‍ ‘പ്രണയം’ ഒരു നല്ലതോ ഭേദപ്പെട്ടതോ ആയ സിനിമയാണ്. പക്ഷെ ‘പ്രണയ‘ത്തിനോട് ചേര്‍ത്തു വെക്കാന്‍ അത്തരത്തിലുള്ള ചിത്രങ്ങള്‍ വേണമെന്നു മാത്രം. മലയാളത്തിന്റെ ‘അടുത്ത പത്മരാജന്‍‘ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ബ്ലെസ്സിക്ക് ലഭിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറമുള്ള സൂക്ഷ വായനകള്‍ / നിരൂപണങ്ങള്‍ വേണം ബ്ലെസ്സിയുടെ ചിത്രങ്ങള്‍ക്ക് എന്നാണെന്റെ പക്ഷം. കാരണം, ഇപ്പോഴും തിരക്കഥയിലുടനീളം സാരോപദേശങ്ങള്‍ എഴുതിവെക്കുന്ന, പഴഞ്ചന്‍ ചിന്താധാരകള്‍ പേറുന്ന ഒട്ടനവധി കാഴ്ചപ്പാടുകള്‍ ഈ പത്മരാജന്‍ ശിഷ്യനില്‍ കാണാം. പുരോഗമനത്തിന്റെ കാഴ്ചപ്പാടുകള്‍ പതിയാത്തതോ പുതിയ മാറ്റത്തിന്റെ സൂചനകള്‍ തരാത്തതോ ആയ കലാ സൃഷ്ടികള്‍ പിന്‍ കാലത്ത് ‘ക്ലാസ്സിക്’ എന്നറിയപ്പെടുന്നത് കലയോടു ചെയ്യുന്ന നീതികേടാണ്, വികലമായ കാഴ്ചയാണ്.